ലെബനോനിൽ സൈറൺ മുഴങ്ങുന്നു..!ഏതു നിമിഷവും കര യുദ്ധം..! അവസാന മണിക്കൂറുകൾ

ഹിസ്‌ബുള്ളയ്‌ക്കെതിരേ കരയുദ്ധം അനിവാര്യമെന്ന് ഇസ്രയേല്‍ സൈന്യം പ്രഖ്യാപിച്ചതോടെ ലബനനില്‍ കൂട്ടപ്പലായനം. ലഭിക്കുന്ന വാഹനങ്ങളില്‍ കയറി ലക്ഷപെടാനുള്ള തിരക്കിലായിരുന്നു തെക്കന്‍ ലെബനനിലെ ജനങ്ങള്‍. ഹോട്ടലുകളിലും വീടുകളിലും സൗകര്യമില്ലാത്തതിനാല്‍ തെരുവോരങ്ങളിലാണു ജനം അഭയം തേടിയത്.
മൊസാദ് ആസ്‌ഥാനത്തേയ്‌ക്ക് ഹിസ്‌ബുള്ള മിസൈല്‍ ആക്രമണം നടത്തിയതാണ് ഇസ്രയേലിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ലെബനനെതിരായ ആക്രമണത്തിന്റേയും കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയുടെ കൊലപാതകത്തിലുമുള്ള പ്രതികാരമാണു ഹിസ്‌ബുള്ളയുടെ ആക്രമണം. ബുധനാഴ്‌ച രാവിലെയായിരുന്നു ആക്രമണം.
അതേസമയം, ഹിസ്‌ബുള്ള ആക്രമണം പരാജയപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം (ഐ.ഡി.എഫ്.) അറിയിച്ചു.
ആക്രമണം നടത്തിയ മിസൈല്‍ ലോഞ്ചറുകളും തകര്‍ത്തു. ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്‌ച രാവിലെ സൈറണുകള്‍ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെല്‍ അവീവ് ലക്ഷ്യമിട്ട് ഹിസ്‌ബുള്ള മിസൈല്‍ ആക്രമണം നടത്തുന്നത്. അക്രമത്തില്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. അതേസമയം, ഹിസ്‌ബുള്ളയ്‌ക്കെതിരായ വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. ലെബനനിലെ ഇസ്രയേല്‍ നടപടികള്‍ വ്യക്‌തമാക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഹിസ്‌ബുള്ള കമാന്‍ഡര്‍ ഇബ്രാഹിം ഖുബൈസിയും മറ്റ് ആറുപേരും ചൊവ്വാഴ്‌ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഖുബൈസിക്കൊപ്പം കൊല്ലപ്പെട്ട മറ്റു രണ്ട് ഹിസ്‌ബുള്ള കമാന്‍ഡര്‍മാരും റോക്കറ്റ് - മിസൈല്‍ വിഭാഗങ്ങളുടെ നേതൃനിരയില്‍ ഉണ്ടായിരുന്നവരാണ് എന്നാണ് ഐ.ഡി.എഫ്. വ്യക്‌തമാക്കുന്നത്. ഹിസ്‌ബുള്ള റോക്കറ്റ് വിഭാഗത്തിന്റെ കമാന്‍ഡറാണ് ഖുബൈസി. വടക്കന്‍ ഇസ്രയേലിലേക്ക് 300 ലധികം റോക്കറ്റുകളയച്ചായിരുന്നു ഹിസ്‌ബുള്ളയുടെ മറുപടി. ഒരുവര്‍ഷത്തോടടുക്കുന്ന ഗാസായുദ്ധത്തിനിടയിലാണ് ലെബനനിലും ഇസ്രയേല്‍ പുതിയ പോര്‍മുഖം തുറന്നത്. ഇസ്രയേലിന്റെ 60 കിലോമീറ്റര്‍ ഉള്ളിലുള്ള ആയുധ ഡിപ്പോയ്‌ക്ക് നേര്‍ക്കും കഴിഞ്ഞ ദിവസം ഹിസ്‌ബുള്ള ആക്രമണം നടത്തിയിരുന്നു.
തലസ്‌ഥാനമായ ബെയ്‌റൂട്ടിന്റെ പ്രാന്തപ്രദേശങ്ങളിലും തെക്കന്‍ ലബനനിലുമാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇതുവരെ കൊല്ലപ്പെട്ടത് 492 ലേറെ പേരെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ഇവരില്‍ 35 പേര്‍ കുട്ടികളാണ്. പരുക്കേറ്റവര്‍ 1645. ഇത് 2006-ന് ശേഷം ലബനനില്‍ ഇസ്രയേല്‍ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണമാണ്.
ഇസ്രയേല്‍ ആക്രമണത്തില്‍ പരുക്കേറ്റവരുക്കൊണ്ട് ലെബനനിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുകയാണ്. ഇസ്രയേലാകട്ടെ ഹൈഫയിലുള്ള പ്രധാന ആശുപത്രി പ്രവര്‍ത്തനങ്ങളെല്ലാം ഭൂഗര്‍ഭ അറകളിലേക്ക് മാറ്റി. ഹൈഫയില്‍ ഹിസ്‌ബുള്ള റോക്കറ്റാക്രമണം നടത്തിയതിനാലാണിത്. ഗാസയില്‍ ഹമാസിനു പിന്തുണപ്രഖ്യാപിച്ച് ഇസ്രയേലുമായി സംഘര്‍ഷത്തിന്റെ പാതയിലാണ് ഹിസ്‌ബുള്ള.
ഇസ്രയേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. കഴിഞ്ഞദിവസം ഹിസ്‌ബുള്ള അംഗങ്ങളെ ലക്ഷ്യമിട്ട് പേജര്‍-വാക്കിടോക്കി ആക്രമണമുണ്ടായതോടെയാണ് സംഘര്‍ഷം വീണ്ടും കനത്തത്.
https://www.facebook.com/Malayalivartha

























