'രക്തം' നിറഞ്ഞ വെള്ളച്ചാട്ടത്തിന്റെ രഹസ്യം ഒടുവില്‍ ലോകത്തിനു മുന്നിലേക്ക്

54 കിലോമീറ്ററോളം നീളത്തില്‍ തൂവെള്ളയായി പരന്നു കിടക്കുന്നതാണ് അന്റാര്‍ട്ടിക്കയിലെ ടെയ്‌ലര്‍ ഹിമാനി പ്രദേശം. എന്നാല്‍ 1911ല്‍ അവിടേക്ക് പര്യവേക്ഷണത്തിനെത്തിയ ഗവേഷകരുടെ കണ്ണില്‍ ഒരു കാഴ്ച വന്നുപെട്ടു. ഹിമാനിയുടെ നെറുകയില്‍ നിന്ന് താഴേക്ക് ഒലിച്ചിറങ്ങുന്ന 'രക്തം'. ശരിക്കും ഒരാളുടെ നെറുകയില്‍ മുറിവേറ്റതു പോലെ ബ്ലഡ് ഫോള്‍സ് എന്നാണവര്‍ അതിനു നല്‍കിയ പേര്. എന്താണ് അതെന്ന് അന്വേഷിച്ച ഗവേഷകര്‍ കാലക്രമേണ ഒരു നിഗമനത്തിലെത്തി. മഞ്ഞുപാളികളിലെ ചുവന്ന ആല്‍ഗെകളാണ് ചുവപ്പന്‍ പ്രതിഭാസത്തിനു പിന്നില്‍. പക്ഷേ അപ്പോഴും ആ ആല്‍ഗെകള്‍ എവിടെ നിന്നു വന്നു എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. പിന്നെയും നൂറിലേറെ വര്‍ഷം കഴിഞ്ഞിരിക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അലാസ്‌ക ഫെയര്‍ബാങ്ക്‌സിലെ ഗവേഷകര്‍ ഒടുവില്‍ ആ രഹസ്യം കണ്ടെത്തിയിരിക്കുകയാണ്. ആല്‍ഗെകളല്ല മറിച്ച് മറ്റൊരു രാസപ്രവര്‍ത്തനം വഴിയാണ് 'രക്തം നിറഞ്ഞ വെള്ളച്ചാട്ടം' സൃഷ്ടിക്കപ്പെടുന്നതെന്നാണ് അവരുടെ കണ്ടുപിടിത്തം. ഭൂമിയില്‍ ജീവന്റെ രഹസ്യങ്ങളുടെ ഉള്ളറകളിലേക്ക് വഴിതുറക്കാന്‍ സഹായിക്കുന്ന പുതുതാക്കോല്‍ കൂടിയായി ആ കണ്ടത്തല്‍.
ഇരുമ്പും ഉപ്പുവെള്ളവും
ഇരുമ്പ് തുരുമ്പിക്കുന്നതിന് സമാനമായ പ്രക്രിയയാണ് ടെയ്‌ലര്‍ ഹിമാനിയില്‍ നടക്കുന്നത്. ചുറ്റിലും മഞ്ഞുമൂടിക്കിടക്കുമ്പോള്‍ ഇതിനു മാത്രം ഇരുമ്പ് എവിടെ നിന്നുണ്ടായി എന്ന ചോദ്യം സ്വാഭാവികം. 15 ലക്ഷം വര്‍ഷത്തെ പഴക്കമുണ്ട് ടെയ്‌ലര്‍ ഹിമാനിക്ക്. ഇതിന്റെ രൂപീകരണ സമയത്ത് കിലോമീറ്ററുകണക്കിന് ദൂരത്തേക്കാണ് മഞ്ഞ് പരന്നത്. മഞ്ഞിന്റെ ആ യാത്രയ്ക്കിടെ അത് ഒരു ഉപ്പുവെള്ളത്തടാകത്തെയും കടന്നുപോയി. എണ്ണിയാലൊടുങ്ങാത്ത മഞ്ഞിന്‍പാളികള്‍ക്കു താഴെയായി ആ തടാകം കുടുങ്ങിക്കിടന്നു. അതിലെ ഉപ്പുവെള്ളമാകട്ടെ കുറുകിക്കുറുകി കൊടും ഉപ്പുരസമുള്ളതായും മാറി. സാധാരണ താപനിലയില്‍ ഉപ്പുവെള്ളം കട്ടിയാകുന്ന അവസ്ഥയിലും അതെത്തി. ഇക്കണ്ട കാലമെല്ലാം ഭൂമിയുടെ അടിത്തട്ടില്‍ നിന്നും ഈ ഉപ്പുതടാകം ഇരുമ്പിന്റെ അംശങ്ങളെ വലിച്ചെടുക്കുന്നുണ്ടായിരുന്നു. വന്‍തോതില്‍ ഇരുമ്പടങ്ങിയ ഈ വെള്ളം പുറത്തെത്തിയതോടെ ഓക്‌സിജനുമായി ചേര്‍ന്ന് ചുവപ്പ് നിറമാവുകയായിരുന്നു. ഇരുമ്പ് തുരുമ്പിക്കുന്ന അതേ പ്രക്രിയയാണ് ഇവിടെയും സംഭവിച്ചത്. ചോരച്ചുവപ്പല്ലെങ്കിലും തുരുമ്പിന്റെ നിറമാണ് ടെയ്‌ലര്‍ ഹിമാനിയുടെ നെറുകയിലുള്ള 'രക്തവെള്ളച്ചാട്ട'ത്തിനുള്ളതും.

പുറത്തേക്കുള്ള വരവ് എങ്ങനെ?
എന്നാല്‍ ഇരുമ്പിന്റെ അംശം നിറഞ്ഞ ഈ വെള്ളം എങ്ങനെ വര്‍ഷങ്ങള്‍ കാത്തിരുന്ന് മഞ്ഞുപാളികള്‍ക്കിടയിലൂടെ പുറത്തേക്കൊഴുകി എന്ന ചോദ്യത്തിന് ഉത്തരം ഇതുവരെ കിട്ടിയിരുന്നില്ല. റേഡിയോ–എക്കോ സൗണ്ടിങ്(ആര്‍ഇഎസ്) എന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കിയത്. ശബ്ദതരംഗങ്ങള്‍ മഞ്ഞുപാളികളിലേക്കയച്ചുള്ള പരീക്ഷണമായിരുന്നു ഇത്. രക്തവെള്ളച്ചാട്ടമുള്ള ഭാഗത്തിനു മുകളില്‍ ഗ്രിഡ് ആകൃതിയില്‍ ആര്‍ഇഎസ് റഡാറിന്റെ ആന്റിന ചലിപ്പിക്കുകയാണ് സംഘം ചെയ്തത്. ശബ്ദതരംഗങ്ങള്‍ മുന്നോട്ട് വിട്ട് വഴിയിലെ തടസ്സങ്ങള്‍ മനസിലാക്കുന്ന വവ്വാലുകളുടെ രീതി തന്നെയാണ് ആര്‍ഇഎസ് റഡാര്‍ സംവിധാനത്തിലും ഉപയോഗിക്കുന്നത്. എന്തായാലും അതോടെ മഞ്ഞുപാളികളുടെ താഴെയുള്ളത് എന്തെല്ലാമെന്ന വിവരങ്ങളുടെ റഡാര്‍ ചിത്രം ലഭ്യമായി. ടെയ്‌ലര്‍ ഹിമാനിക്കു താഴെ ഒട്ടേറെ നീളന്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളതായിരുന്നു അതിലെ പ്രധാന വിവരം. കൂട്ടത്തില്‍ 300 മീറ്റര്‍ നീളമുള്ള ഒരു വിള്ളലിലൂടെയായിരുന്നു ഹിമാനിക്ക് അടിയിലെ ഇരുമ്പുനിറഞ്ഞ ഉപ്പുവെള്ളം മുകളിലേക്കൊഴുകിയത്. ശക്തമായ സമ്മര്‍ദത്തില്‍ ഉപ്പുവെള്ളം വിള്ളലിലൂടെ മുകളിലേക്കു പ്രവഹിക്കുകയായിരുന്നു. ഇതുവഴി ഒരു കാര്യം കൂടി വ്യക്തമായി, എങ്ങനെയാണ് കൊടുംഉപ്പുരസം നിറഞ്ഞിട്ടും ജലത്തിന് തണുത്തുറഞ്ഞ ഹിമാനികളിലൂടെ സഞ്ചരിക്കാനാകുന്നതെന്ന്. കട്ടിയാകുന്നതിനനുസരിച്ച് ജലം താപത്തെ പുറംതള്ളുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആ ചൂട് പരിസര പ്രദേശങ്ങളിലെ തണുത്തുറഞ്ഞ മഞ്ഞിനെയും ചൂടുപിടിപ്പിക്കും. കുറഞ്ഞ 'ഫ്രീസിങ് ടെംപറേച്ചറാണ്' ഉപ്പുവെള്ളത്തിനുള്ളത്. ഇതോടൊപ്പം ചൂടുകൂടി ചേരുന്നതോടെ ഉപ്പുവെള്ളത്തിന്റെ സഞ്ചാരം എളുപ്പമാകുന്നു. ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ കാത്തിരുന്ന ശേഷമാണ് ടെയ്‌ലര്‍ ഹിമാനിക്കു താഴെയുള്ള ഉപ്പുവെള്ളത്തിന് മഞ്ഞുപാളിയില്‍ വിള്ളലുണ്ടാക്കി പുറത്തേക്കു വരാന്‍ സാധിച്ചതെന്നും ഓര്‍ക്കണം. അന്റാര്‍ട്ടിക്കയില്‍ ഇത്തരത്തില്‍ ജലത്തിന്റെ അനുസ്യൂത പ്രവാഹമുള്ള ഏറ്റവും തണുത്തുറഞ്ഞ പ്രദേശവും ഇപ്പോള്‍ ടെയ്‌ലര്‍ ഹിമാനിയാണ്.
തണുത്തുറഞ്ഞ 'ജീവന്‍'
തണുത്തുറഞ്ഞ മഞ്ഞുപാളികള്‍ക്കിടയില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉറഞ്ഞിരിക്കുന്ന സൂക്ഷ്മാണുക്കളുടെ ജീവരഹസ്യം സംബന്ധിച്ചും ഇതോടെ പുതിയ പഠനങ്ങള്‍ക്ക് വഴി തുറക്കുകയാണ്. മഞ്ഞിന്‍പാളികള്‍ക്കു താളെ ഉപ്പുവെള്ളത്തില്‍ ഓക്‌സിജന്റെ അഭാവത്തില്‍ ഒരു പ്രത്യേകതരം ബാക്ടീരിയങ്ങളെ കണ്ടെത്തിയിട്ടുണ്ട്. സള്‍ഫേറ്റുകള്‍ വിഘടിപ്പിച്ചാണ് ഇവ ആവശ്യമുള്ളത്ര ഊര്‍ജം ശേഖരിക്കുന്നത്. സള്‍ഫേറ്റുകളെ സള്‍ഫൈറ്റുകളാക്കി മാറ്റുന്നു, ഇവ വെള്ളത്തില്‍ വന്‍തോതിലുള്ള ഇരുമ്പിന്റെ അംശങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അതുവഴി കൂടുതല്‍ സള്‍ഫേറ്റുണ്ടാകുന്നു. അവ ബാക്ടീരിയ ഉപയോഗപ്പെടുത്തുന്നു. ഇത്തരത്തിലൊരു ചാക്രിക പ്രവര്‍ത്തനം വഴിയാണ് അവ ജീവന്‍ നിലനിര്‍ത്തുന്നത്. പുതിയ സാഹചര്യത്തില്‍ ടെയ്‌ലര്‍ ഹിമാനിക്കു താഴെ മാത്രമല്ല അന്റാര്‍ട്ടിക്കയില്‍ പലയിടത്തും ഈ പ്രതിഭാസം കണ്ടേക്കാമെന്നാണ് ഗവേഷകരുടെ അനുമാനം. അങ്ങനെയെങ്കില്‍ ജീവന്റെ രഹസ്യങ്ങള്‍ ഇനിയുമേറെയുണ്ടാകും പുറത്തേക്കു വരാന്‍. അതിനാകട്ടെ 'രക്തംനിറഞ്ഞ വെള്ളച്ചാട്ട'ത്തേക്കാള്‍ കൗതുകകരമായ കഥകളും ഉണ്ടാകും പറയാന്‍.
https://www.facebook.com/Malayalivartha





















