അലി അബ്ദുള്ള സാലിഹ്; സദ്ദാം ഹുസൈനെ റോൾ മോഡലാക്കി മുന്ന് പതിറ്റാണ്ട് യമൻ ഭരിച്ച ഭരണാധികാരിയുടെ ജീവിതം.

അലി അബ്ദുള്ള സാലിഹ് എന്നും കരുത്തിന്റെ ഭരണാധികാരിയായിരുന്നു. പ്രസിഡന്റ് അൽ ഗാഷ്‌മി യുടെ വധത്തെ തുടർന്ന് നോർത്ത് യമൻ പ്രസിഡന്റ് ആയി 1978 ൽ 36 മത്തെ വയസിൽ അധികാരത്തിലെത്തി. രണ്ടു യമനുകളെ ഒരുമിപ്പിക്കുക എന്നും സാലിഹിന്റെ വലിയ മോഹമായിരുന്നു. രാജ്യത്തെ ട്രൈബൽ വിഭാഗത്തെ കൂടെ നിർത്താൻ തുടക്കം മുതൽ ശ്രദ്ധിച്ചു. 1990 ൽ രണ്ടു യമനുകളെ ഒരുമിപ്പിച്ചതോടെ ഏകീകൃത യമനെ മുന്നോട്ടുകൊണ്ടുപോകാൻ സാലിഹിനെ കഴിയു എന്ന ചിന്ത യമനികൾക്കിടയിൽ ശക്തമായി. സാലിഹ് യെമനെ നയിക്കുവാൻ തനിക്കെ കഴിയു എന്ന സന്ദേശം സ്വയം പ്രചരിപ്പിച്ചു.
1946 ൽ സാൻഹാൻ ട്രൈബ് വിഭാഗത്തിൽ ജനനം. പിന്നീട് മിലിറ്ററിയിൽ ചേർന്നു. റിപ്പബ്ലിക്കൻ സർക്കാരിനുവേണ്ടി പോരാടിയ നാളുകൾ. എന്നും സൗദിയോട് അകലം പാലിച്ചു.1978 ൽ രാഷ്ട്രീയത്തിലെത്തി. വെറും 6 മാസത്തെ ഭരണ കാലാവധി സി ഐ എ വിലയിരുത്തിയിടത്തുനിന്നു സാലിഹ് സർവ്വാധികാരിയായി മാറി. ട്രൈബുകളുടെ സപ്പോർട്ടിൽ തുടർന്ന് 1982 ലും 1988 ലും ഭരണം നിലനിർത്തി. കമ്മ്യൂണിസ്റ്റ് സർക്കാർ ഭരിച്ചിരുന്ന സൗത്ത് യെമനെ സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ഒരുമിപ്പിച്ചു.
സൗത്ത് യെമെനിൽ പൊട്ടിപുറപ്പെട്ട ആഭ്യന്തര യുദ്ധത്തെ അടിച്ചൊതുക്കി.
എന്നും സദ്ദാം ഹുസൈനായിരുന്നു സുഹൃത്തും, റോൾ മോഡലും. ഗൾഫ് യുദ്ധ കാലത്തു ഇറാഖിന് പിന്തുണ നൽകി. ഒരു പക്ഷെ സാലിഹിന്റെ വീഴ്ചയുടെ തുടക്കവും അതാകാം. അമേരിക്കയുടെ സഖ്യകക്ഷിയായ സൗദി ഇടഞ്ഞു. സൗദിയിൽ ജോലി ചെയ്തിരുന്ന ഒന്നര മില്യൺ യെമെനികളെ സൗദി തിരിച്ചയച്ചു. യമൻ തകർച്ചയുടെ വക്കിലായി.
സെപ്റ്റംബർ 11 ആക്രമണത്തിന് ശേഷം സാലിഹ് അമേരിക്കയോടടുത്തു. 2007 ൽ വാഷിങ്ങ്ടണിലെത്തി. അമേരിക്കയുടെ സൈനികർക്കു എല്ലാ വിധ സഹായവും വാഗ്ദാനം ചെയ്തു. അമേരിക്കയുടെ ഡ്രോൺ വിമാനങ്ങൾ യെമെനിലെ അൽ ക്വയ്‌ദ താവളങ്ങൾ തകർത്തു. പകരമായി മില്യൺ കണക്കിന് ഡോളർ സഹായമാണ് അമേരിക്ക നൽകിയത്.
പിന്നീട് സൈന്യത്തെ കയില്ലെടുത്ത സാലിഹ് യെമെൻറെ ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലാണെന്നും പ്രതിപക്ഷം ദേശദ്രോഹ നടപടികൾക്ക് ശ്രമിക്കുകയാണെന്നും വരുത്തി എതിർപ്പുകളെ അടിച്ചൊതുക്കി.
2011 ലെ അറബ് വസന്തം യെമെനിലും ആഞ്ഞുവീശി. ടുണീഷ്യൻ പ്രസിഡന്റിനെ അധികാരത്തിൽ നിന്ന് മാറ്റിയ ആവേശമുൾക്കൊണ്ടു പ്രതിഷേധക്കാർ സനാ യൂണിവേഴ്‌സിറ്റിയിൽ ഒത്തുകൂടി. മാർച്ച് 18 നു 50 സമരക്കാരെ വെടിവച്ചുകൊന്നതോടെ പ്രതിഷേധം കൈവിട്ടു. യെമെനിലെ പല സിറ്റികളും വിമതരുടെ പിടിയിലായി. സൈന്യം പിന്നോട്ട് വലിഞ്ഞു. ഹൂതി, ഷിയാ വിഭാഗങ്ങൾ ശക്തരായിരുന്നു.
രാജ്യത്തു കൊടിയ ദാരിദ്ര്യം നിലനിന്നത് ജനങ്ങളുടെ എതിർപ്പ് കൂട്ടി. അഴിമതിയിൽ മുങ്ങിക്കുളിച്ച ഭരണമായിരുന്നു. യൂ എൻ ന്റെ കണക്കനുസരിച്ചു 60 മില്യൺ ഡോളർ നിക്ഷേപമാണ് സാലിഹുവിനു 20 രാജ്യങ്ങളിലായി ഉണ്ടായിരുന്നത്.
ഒടുവിൽ തന്റെ സഹായിക്കു ഭരണമേല്പിച്ചു സാലിഹ് അധികാരമൊഴിഞ്ഞു. പിന്നീട് ജി സി സി യുടെ മധ്യസ്ഥതയിൽ നടന്ന കരാറനുസരിച്ചു പൂർണ്ണമായി അധികാരമൊഴിഞ്ഞു. പകരം കുറ്റവിചാരണ ചെയ്യില്ല എന്ന ഉറപ്പു നേടിയെടുത്തു.

2015 ൽ ഹുതി വിമതരോടൊപ്പം ചേർന്ന് താൻ അധികാരത്തിലേക്കെന്നു പ്രഖ്യാപിച്ചതോടെ ഗൾഫ് രാജ്യങ്ങളുമായി പൂർണ്ണ ശത്രുതയിലായി. സന ഹുതികളുടെ നിയന്ത്രണത്തിലുമായി. സനായിലെ സാലിഹിന്റെ വീട് അലൈഡ് ഫോഴ്സ് മിസൈൽ ഉപയോഗിച്ച് തകർക്കാൻ ശ്രമിച്ചതോടെ രാജ്യത്തുനിന്ന് ഒഴിഞ്ഞു പോകാനുള്ള സന്നദ്ധത അറിയിച്ചു. എന്നാൽ ഹുതികളുമായി രഹസ്യബന്ധം തുടർന്നത് സഖ്യ കക്ഷികളുടെ കൂടുതൽ ശത്രുതയ്ക്കിടയാക്കി.

പിന്നീട് ഹൂതി നേതൃത്വത്തോടൊത്തു നീങ്ങിയെങ്കിലും അധികാരത്തിലെത്താനുള്ള സാധ്യതകളൊന്നുമില്ലെന്ന് സാലിഹ് തിരിച്ചറിഞ്ഞു.
രഹസ്യമായി അബുദാബിയിലെത്തി രഹസ്യ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. നാലു ദിവസം മുൻപ് സൗദി സഖ്യസേനയ്ക് പിന്തുണ നൽകി. ചതിയനെന്നു മുദ്രകുത്തി ഹൂതികൾ മൃഗീയമായി കൊലപ്പെടുത്തി.
https://www.facebook.com/Malayalivartha























