വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..

വെനിസ്വേലയില്‍ കഴിഞ്ഞ മാസമുണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു. ദുരന്തമേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ ദിനംപ്രതി നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. രാജ്യത്തെ വിറപ്പിച്ച ദുരന്തത്തിന് ആഴ്ചകള്‍ പിന്നിടുമ്പോഴും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗ്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ഇതുവരെ 4,490 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതില്‍ 315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും തിരിച്ചറിയുന്നതിനുമുള്ള തീവ്രശ്രമത്തിലാണ് അധികൃതര്‍.ദുരന്തത്തില്‍ പരിക്കേറ്റവരുടെ ഔദ്യോഗിക കണക്ക് 16,740 ആയി തുടരുകയാണ്. അതേസമയം, തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇതുവരെ 6,462 പേരെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെടുത്തു. എന്നിരുന്നാലും, 17,907-ലധികം ആളുകള്‍ക്ക് ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെടുകയും തെരുവിലാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂണ്‍ 24-നാണ് വെനിസ്വേലയെ നടുക്കിയ രണ്ട് അതിശക്തമായ ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് രാജ്യത്തുടനീളം വലിയ നാശനഷ്ട വിതച്ചത്. മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ ഇരട്ട ഭൂകമ്പങ്ങള്‍ ജനങ്ങളെപരിഭ്രാന്തിയുടെ മുള്‍മുനയിലാക്കി.ഭൂകമ്പത്തിന്റെ ആഘാതത്തില്‍ രാജ്യത്തെ 856 കെട്ടിടങ്ങളെ നേരിട്ട് ബാധിച്ചതായി ജോര്‍ജ് റോഡ്രിഗ്സ് വ്യക്തമാക്കി. ഇതില്‍ 190 കെട്ടിടങ്ങള്‍ പൂര്‍ണ്ണമായി നിലംപൊത്തുകയോ ഘടനാപരമായി പൂര്‍ണ്ണമായും തകരുകയോ ചെയ്തിട്ടുണ്ട്.
വാസസ്ഥലങ്ങളും വ്യാപാരി സമുച്ചയങ്ങളും തകര്‍ന്നടിഞ്ഞത് ദുരന്തത്തിന്റെ ആഘാതം വര്‍ദ്ധിപ്പിച്ചു. സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച് ദുരന്തബാധിതര്‍ക്ക് പുനരധിവാസത്തിനായി കുറഞ്ഞത് 25,000 വീടുകളെങ്കിലും നിര്‍മ്മിച്ചു നല്‍കേണ്ടതുണ്ട്.
https://www.facebook.com/Malayalivartha

























