നീന്തൽ പരിശീലനത്തിനിടെ കാറ്റ് നിറച്ച ട്യൂബില്‍ നിന്ന് കാൽവഴുതി ആഴമുള്ള കുളത്തിലേയ്ക്ക് മുങ്ങിത്താണ് ഒൻപതാം ക്ലാസ്സുകാരൻ; അനുജനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഭലമായപ്പോൾ അലറി നിലവിളിച്ച് സഹോദരൻ
കൂത്താട്ടുകുളം: നീന്തല്‍ പഠിക്കുന്നതിനിടെ കൂത്താട്ടുകുളം ബാപ്പുജി സ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. കൂത്താട്ടുകുളം കുളങ്ങരയില്‍ ജിമ്മി കെ.തോമസ്- മിനി ദമ്പതികളുടെ ഇളയമകന്‍ ജോമോന്‍ ജിമ്മി(14) ആണ് മരിച്ചത്.
സ്കൂള്‍ അവധിയായിരുന്നതിനാല്‍ രാവിലെ 10 മണിയോടെ വെള്ളം പൊങ്ങിക്കിടക്കുന്ന കുളങ്ങര കുളത്തില്‍ ബിരുദ വിദ്യാര്‍ഥിയായ മൂത്ത ജേഷ്ഠന്‍ ജോര്‍ജുകുട്ടിയോടൊപ്പം നീന്തല്‍ പരിശീലനത്തിലായിരുന്നു. നീന്തല്‍ വശമില്ലാതിരുന്ന ജോമോന്‍ കാറ്റു നിറച്ച ട്യൂബില്‍ പരിശിലനത്തിനിടെ വഴുതി കുളത്തിന്റെ ആഴത്തിലേക്ക് മുങ്ങി താണു.
നീന്തല്‍ അറിയാമായിരുന്ന ജോര്‍ജ്കുട്ടി അനുജനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നിലവിളി കേട്ട് തൊട്ടടുത്ത കുളങ്ങര കവലയില്‍ നിന്നും ആളുകള്‍ ഓടിയെത്തി ചാടി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴവും വലിപ്പമുള്ള വലിയ കുളമായിരുന്നതിനാല്‍ കണ്ടെത്താനായില്ല. സ്ഥലത്തെത്തിയ പിതാവ് ജിമ്മി കെ.തോമസ് ആണ് കുട്ടിയെ മുങ്ങിയെടുത്തത്. 15 മിനിട്ടോളം വെള്ളത്തില്‍ മുങ്ങിതാണ ജോമോനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. രണ്ടാമത്തെ സഹോദരന്‍ തോമസുകുട്ടി ഇതേ സ്ക്കൂളില്‍ 10-ാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്.
https://www.facebook.com/Malayalivartha






















