കൊച്ചി മുനമ്പത്ത് മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ചിട്ട് മുങ്ങിയത് ഇന്ത്യൻ കപ്പൽ; കടലിൽ കാണാതായ ഒൻപതുപേർക്കുള്ള തിരച്ചിൽ തുടരുന്നു

കൊച്ചി മുനമ്പത്ത് കപ്പലിടിച്ചു ബോട്ട് തകർന്ന് മൂന്നു പേർ മരിച്ച സംഭവത്തിൽ കപ്പൽ കണ്ടെത്തി. എം വി ദേശശക്തി എന്ന ഇന്ത്യൻ കപ്പലാണ് ബോട്ടിലിടിച്ചത്. കപ്പല്‍ ചെന്നൈയില്‍നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്നു. കപ്പലിന്‍റെ സ്ഥാനം അപകടമുണ്ടാക്കിയ സ്ഥലം എന്നിവ അപഗ്രഥിച്ചാണ് അപകടമുണ്ടാക്കിയത് ദേശശക്തിയാണെന്ന് നാവിക സേനയും കോസ്റ്റ് ഗാര്‍ഡും കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട ഓഷ്യാനിക് എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. പി.വി ശിവന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബോട്ടായിരുന്നു ഇത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്ന് കടലിലേയ്ക്ക് മുങ്ങി. കടലില്‍ ഒഴുകി നടന്ന മല്‍സ്യത്തൊഴിലാളികളായ മൂന്നു പേരെ മറ്റ് ബോട്ടുകളിലെത്തിയ മൽസ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
നിലവില്‍ കൊച്ചിയില്‍നിന്ന് 200 മൈല്‍ അകലെയാണ് ഇന്ത്യൻ കപ്പല്‍. ഇന്നലെ രാത്രി 11 മണിയ്ക്ക് ആലപ്പുഴ ഭാഗത്ത് ഉണ്ടായിരുന്ന കപ്പല്‍ പുലര്‍ച്ചെ അപകടമുണ്ടായ സമയത്ത് അപകട സ്ഥലത്ത് എത്തിയിരിക്കുമെന്നാണ് നിഗമനം.
പുലര്‍ച്ചെ മൂന്നരയോടെ കൊച്ചി തീരത്തുനിന്ന് 24 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയം കടലില്‍ നിരവധി കപ്പലുകളുണ്ടായിരുന്നു. നേവി നടത്തിയ പരിശോധനയിലാണ് കപ്പല്‍ തിരിച്ചറിഞ്ഞത്. കപ്പല്‍ ചാലിലാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഈ സമയം കപ്പല്‍ ചാലില്‍ ഉണ്ടായിരുന്ന കപ്പലുകള്‍, അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള കപ്പലുകള്‍, ആ സമയത്ത് കടന്നുപോയ കപ്പലുകള്‍ എന്നിവയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.
അതേസമയം കപ്പല്‍ തടയാന്‍ നാവിക സേനയുടെ ഡോണിയര്‍ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു കഴിഞ്ഞു. കൊച്ചിയില്‍നിന്ന് പുറപ്പെട്ട ഡോണിയര്‍ വിമാനം കപ്പല്‍ ക്യാപ്റ്റന്‍ അടക്കമുള്ളവരുമായി സംസാരിച്ച് ഇന്ത്യന്‍ അതിര്‍ത്തിയിലെത്തിക്കാനായിരിക്കും ശ്രമിക്കുക.
കപ്പല്‍ കേരള തീരത്തേക്ക് അടുപ്പിക്കാനായിരിക്കും ആവശ്യപ്പെടുക എന്നാണ് വിവരം. നാവികസേനയുടെ മറ്റൊരു ഡോണിയര്‍ വിമാനം, എഎല്‍എച്ച് ഹെലികോപ്റ്റര്‍, യമുന എന്ന കപ്പല്‍ എന്നിവ അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അപകടത്തിന്‍റെ വ്യാപ്തി കൂടാന്‍ സാധ്യതയുണ്ടെന്നും നാവികസേന അറിയിച്ചു.
തകര്‍ന്ന ബോട്ടിന്‍റെ പലക കഷ്ണങ്ങള്‍ക്കിടയില്‍നിന്നാണ് അപകടത്തില്‍പ്പെട്ടവരെ കണ്ടെത്തിയതെന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട്ടിന്‍റെ ഉടമ പറഞ്ഞു. കാണാതായ 9 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നേവി, തീര സംരക്ഷണ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. അതേസമയം അപകടത്തില്‍ മരിച്ച മൂന്ന് പേരെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. മനക്കൊടി, യൂഹനാഥന്‍, യാക്കൂബ് എന്നീ കുളച്ചല്‍ സ്വദേശികളാണ് മരിച്ചത്.
അതേസമയം ബോട്ടപകടത്തിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. കപ്പൽ കണ്ടെത്താൻ അടിയന്തിര നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടി ചേർത്തു.
https://www.facebook.com/Malayalivartha


























