ഒടുവിൽ തർക്ക പരിഹാരം ; ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്നാട് സമ്മതിച്ചു ; കേരളത്തിന് ആശ്വാസമായി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും ; തീരുമാനം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെത്

കേരളത്തിന് ആശ്വാസമായി മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും. തീരുമാനം മുല്ലപ്പെരിയാര്‍ സമിതി സുപ്രീംകോടതിയെ അറിയിച്ചു. സുപ്രീം കോടതി അനുവദിച്ച ജലപരിധിയായ 142 അടി കടന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇടുക്കി സ്വദേശി റസല്‍ ജോയി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ തീരുമാനം.
മുല്ലപ്പെരിയാര്‍ സുരക്ഷിതമാണെന്നും ജലനിരപ്പ് കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഇന്നലെ കേരളാ മുഖ്യമന്ത്രിയെ അറിയിച്ചതിനു പിന്നാലെയാണു കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തിക്കൂടേയെന്നു തമിഴ്‌നാടിനോടു സുപ്രീം കോടതി. പ്രളയക്കെടുതിയിൽ 142 എന്ന കണക്കിനു പ്രസക്തിയില്ല. ജലനിരപ്പ് കുറയ്ക്കലാണ് ആദ്യപ്രശ്‌നം.
കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുകയാണു രണ്ടാമത്തെ വിഷയമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ജലനിരപ്പ് 139 അടി ആക്കിക്കൂടേയെന്നും കോടതി തമിഴ്‌നാടിനോട് ആരാഞ്ഞു. ദേശീയ ദുരന്തനിവാരണസമിതിയും മുല്ലപ്പെരിയാര്‍ പ്രത്യേകസമിതിയും ഉടന്‍ യോഗം ചേരാനും കോടതി നിര്‍ദേശിച്ചു.
ആദ്യ ഘട്ടത്തിൽ ഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ എതിര്‍തിരുന്നു. ജലനിരപ്പ് കുറയ്ക്കുന്നതു സംബന്ധിച്ച് ഇന്നു 12-നു മുമ്പ് നിലപാട് അറിയിക്കാനും മുല്ലപ്പെരിയാര്‍ മേല്‍നോട്ടസമിതിയോടു കോടതി നിര്‍ദേശിച്ചു. സമിതിയുടെ നിലപാട് അറിഞ്ഞശേഷം ഉച്ചകഴിഞ്ഞ് രണ്ടിനു കേസ് വീണ്ടും പരിഗണിക്കും. പ്രളയം നേരിടാന്‍ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നു കേരളസര്‍ക്കാര്‍ ആവശ്യപ്പെട്ടു. അണക്കെട്ടിലേക്ക് 20,000 കുസെക്‌സ് വെള്ളമാണ് ഒഴുകിയെത്തുന്നതെന്നും കനത്തമഴ തുടരുന്നതിനാല്‍ ജലനിരപ്പ് പെട്ടെന്നു കുറയ്ക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് അറിയിച്ചു. 142 അടിയായി നിലനിര്‍ത്താന്‍ കോടതി അനുവദിച്ച കാര്യവും തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ഉമാപതി ചൂണ്ടിക്കാട്ടി. നിയമം അവിടെ നില്‍ക്കട്ടെയെന്നും കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യമാണു പരിഗണിക്കേണ്ടതെന്നുമായിരുന്നു കോടതിയുടെ പ്രതികരണം.
അമിത ജലം കേരളത്തിലേക്ക് തുറന്നുവിടാനാവില്ലെന്ന് കേരളം നിലപാടെടുത്തു. ഇങ്ങനെ വെള്ളം തുറന്നുവിട്ടാൽ ഇതിനോടകം തന്നെ പ്രളയത്തിൽ മുങ്ങിയ കേരളത്തിന്റെ ദുരിതം ഇരട്ടിയാകും. അമിതമായി ഒഴുക്കിക്കള്ളയുന്ന ജലം തമിഴ്നാട് തന്നെ കൊണ്ടുപോകണമെന്നും കേരളം ആവശ്യപ്പെട്ടു. തുടർന്ന് ഒഴുക്കിക്കളയുന്ന വെള്ളം കൊണ്ടുപോകാമെന്ന് തമിഴ്നാട് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























