എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല ; രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട് ; ആരോപണം രാഷ്ട്രീയ ഗൂഢാലോചന; ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പി.കെ.ശശി

ലൈംഗിക പീഡന കേസിൽ തനിക്കെതിരെയുള്ള ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി. ലൈംഗിക പീഡന പരാതിയെക്കുറിച്ച് താൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും തന്നെ തകര്‍ക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിതെന്നും ശശി പ്രതികരിച്ചു. നല്ല ജനപ്രതിനിധിയായാണ് താന്‍ മുന്നോട്ട് പോകുന്നത്. അതു നാട്ടിലെ ജനങ്ങള്‍ക്കറിയാമെന്നും പി കെ ശശി പറഞ്ഞു.
എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യാന്‍ നാളിതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ നിരവധി ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ അതിനീചമായ ചില നീക്കങ്ങള്‍ നടത്തിയിട്ടുണ്ടാകാം. രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ പരീക്ഷണങ്ങള്‍ നേരിട്ടുണ്ട്. ഇതാദ്യമായിട്ടല്ല. പാര്‍ട്ടി എന്നോട് ഒന്നും പറഞ്ഞിട്ടില്ല. ഇനി അന്വേഷണം വന്നാല്‍ തന്നെ ഉത്തമ കമ്മ്യൂണിസ്റ്റുകാരന്‍ എന്ന ബോധ്യത്തോടെ അതിനെ നേരിടും എന്ന് ശശി പറഞ്ഞു.
രണ്ടാഴ്ച മുമ്ബാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് എംഎല്‍എക്കെതിരെ ബൃന്ദ കാരാട്ടിന് പരാതി നല്‍കിയത്. പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ്ബ്യൂറോ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പരാതി വിശദമായി അന്വേഷിച്ച് നടപടിയെടുക്കാന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കിയത്. ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരായ ആരോപണം സംസ്‌ഥാന ഘടകം പരിശോധിക്കുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
https://www.facebook.com/Malayalivartha























