അഭിമന്യുവിന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയ കൊലയാളിയെ തിരിച്ചറിഞ്ഞ് പോലീസ്... കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെ ഇനിയും പിടികൂടാനുണ്ട്; ഇവര്‍ക്കെതിരെ ഉടന്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കാനൊരുങ്ങി അന്വേഷണ സംഘം

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞു പോലീസ്. കൊലയാളിയടക്കം കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത എട്ടു പേരെ ഇനിയും പിടികൂടാനുണ്ട്. അഭിമന്യുവിനൊപ്പം അക്രമിക്കപ്പെട്ട വിദ്യാര്‍ഥി അര്‍ജുന്‍ കൃഷ്ണയെ കുത്തിയ പ്രതിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കെതിരെ ഉടന്‍ തിരച്ചില്‍ നോട്ടിസ് പുറപ്പെടുവിക്കും. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന പ്രതികള്‍ സംസ്ഥാനം വിടാന്‍ ശ്രമിച്ചിരുന്നു. കേസിലെ മുഖ്യസാക്ഷികളായ ആറുപേരും പ്രതികളെ ചിത്രങ്ങളില്‍ നിന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത 16 പ്രതികളുടെയും വിവരങ്ങള്‍ പൊലീസിനു ലഭിച്ചു.
ഇതില്‍ എട്ടു പേര്‍ അറസ്റ്റിലായി. ഇവരില്‍ ഉള്‍പ്പെട്ട ആദില്‍ ബിന്‍ സലിം, ഫറൂഖ് അമാനി, റിയാസ് ഹുസൈന്‍ എന്നിവര്‍ അറസ്റ്റിലായതിനു 90 ദിവസം കഴിയും മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് അസി. കമ്മിഷണര്‍ എസ്.ടി. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ നീക്കം. ജൂലൈ മൂന്നിനാണ് ഇവരെ അറസ്റ്റു ചെയ്തത്.കുറ്റകൃത്യത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്ത 26 പ്രതികളാണു പൊലീസിന്റെ പട്ടികയിലുള്ളത്. അന്വേഷണം പൂര്‍ത്തിയാവുമ്ബോള്‍ ഏതാനും പേര്‍ കൂടി പ്രതികളായേക്കും. ഇതിനിടെ, ഒന്‍പതു പ്രതികള്‍ക്കു ജാമ്യം ലഭിച്ചു.
കേസ് ദുര്‍ബലമാണെന്ന ആക്ഷേപം ഇതു ബലപ്പെടുത്തിയിട്ടുണ്ട്. ജാമ്യം നല്‍കുന്നതിനെതിരേ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങള്‍ കോടതി തള്ളി. കുത്തിയ ഒരാളുടെ പേരു പറയണമെന്ന് ആവശ്യപ്പെട്ട് ചോദ്യം ചെയ്യുന്നതിനിടെ അനൂപ് എന്ന പ്രതിയെ പോലീസ് മര്‍ദിച്ചതു വിവാദമായി. പോലീസ് ചൂണ്ടിക്കാട്ടിയ ആള്‍ക്കെതിരേ മൊഴി നല്‍കാന്‍ ഇയാള്‍ വിസമ്മതിച്ചിരുന്നു. ജാമ്യം ആവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു പ്രതി ഇക്കാര്യം വെളിപ്പെടുത്തിയത്.
തുടര്‍ന്ന് അനൂപിന് ജാമ്യം അനുവദിച്ചു. അന്വേഷണത്തുടക്കത്തില്‍ തന്നെ പോലീസിനു പിഴച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. നഗരത്തില്‍ ഏകദേശം 150 നിരീക്ഷണ ക്യാമറകളുണ്ടായിട്ടും പ്രതികളെ നഗരപരിധി വിടുംമുമ്പ് പിടികൂടാനായില്ല. ദിവസങ്ങള്‍ക്കുശേഷമാണ് പ്രതികള്‍ സഞ്ചരിച്ച ഓട്ടോ കസ്‌റ്റഡിയിലെടുത്തത്. ഫുട്‌ബോള്‍ കളിക്കിടെ സംഘര്‍ഷമുണ്ടായി എന്നാണ് യാത്രക്കാര്‍ പറഞ്ഞതെന്നു ഡ്രൈവര്‍ മൊഴി നല്‍കി. സംഭവദിവസം രാത്രിയിലാണ് വട്ടവടയില്‍നിന്ന് അഭിമന്യു കോളജിലെത്തിയത്. വിദ്യാര്‍ഥിയെ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha
























