വേളാങ്കണ്ണിയിലെ തിരുനാള്‍...ലക്ഷക്കണക്കിന് നാവുകളില്‍ നിന്നും അമ്മേ മരിയേ വിളികള്‍ ഉയര്‍ത്തിക്കൊണ്ട് തിരുനാള്‍ പ്രദക്ഷിണം പ്രൗഢിയോടെ കൊണ്ടാടി

റോമന്‍ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തില്‍ സ്ഥാപിച്ചിട്ടുള്ളതാണ്.
പ്രൗഢഗംഭീരം ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് വേളാങ്കണ്ണിയിലെ തിരുനാള്‍. വാക്കുകള്‍ക്കപ്പുറമായ ഒരനുഭൂതിയാണത് കണ്ണിനും കാതിനും. സെപ്റ്റംബര്‍ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളായ ഇന്നലെയാണ് ഏറ്റവും അധികം തിരക്ക് വേളാങ്കണ്ണിയില്‍ അനുഭവപ്പെട്ടത്. വന്‍ ഭക്തജനത്തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. നാനാജാതിമതസ്ഥര്‍ എത്തുന്ന ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് വേളാങ്കണ്ണി. നഗരവീഥികളെല്ലാം ലക്ഷക്കണക്കിനാളുകളാണ് പ്രദക്ഷിണ സമയത്ത് തിങ്ങി നിറഞ്ഞത്. പതാകയുയര്‍ത്തല്‍ ചടങ്ങോടെയാണ് വേളാങ്കണ്ണിയിലെ തിരുനാള്‍ ആരംഭിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുന്ന പതാക അവസാനം പള്ളിയില്‍ എത്തിച്ചേരുകയാണ്. പിന്നീടത് ലക്ഷങ്ങളെ സാക്ഷിയാക്കി ആശീര്‍വദിച്ച് ഉയര്‍ത്തും. തഞ്ചാവൂര്‍ ബിഷപ്പാണ് ഇത്തവണ ആഗസ്റ്റ് 29ന് പതാക ഉയര്‍ത്തിയത്. മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം വിശ്വാസികള്‍ക്ക് മറക്കാനാകാത്ത അനുഭൂതിയാണ് പ്രധാനം ചെയ്യുന്നത്.
1560ല്‍ വിശുദ്ധ കന്യാമറിയം വേളാങ്കണ്ണിയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം. വേളാങ്കണ്ണിയുടെ മതപരമായ പ്രാധാന്യം ആരംഭിക്കുന്നത് അന്നുമുതലാണ്. നിരവധി അത്ഭുതങ്ങള്‍ക്ക് സാക്ഷിയായ പ്രദേശമാണ് വേളാങ്കണ്ണിയെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഇവിടം അത്ഭുതങ്ങളുടെ നാട് എന്നും അറിയപ്പെടുന്നു. വേളാങ്കണ്ണി മാതാവിന്റെ ആരാധനാലയം രാജ്യത്തെ ഏറ്റവും പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. വേളാങ്കണ്ണിയും പരിസരങ്ങളും വേളാങ്കണ്ണി ബസലിക്ക, ദ മ്യൂസിയം ഓഫ് ഓഫറിംഗ്‌സ്, ്രൈഷന്‍ ഡിപ്പോ, വേളാങ്കണ്ണി ബീച്ച് എന്നിവ ഇവിടുത്തെ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു. ദ ഫൗണ്ടന്‍ ഓഫ് റെവെലേഷന്‍, വിശുദ്ധ പാത, ലേഡീസ് ടാങ്ക് ചര്‍ച്ച് എന്നിവയും സന്ദര്‍ശിക്കാവുന്നതാണ്. വേളാങ്കണ്ണി പള്ളിയെ മാര്‍പ്പാപ്പ 1962ല്‍ ബസിലിക്കയായി ഉയര്‍ത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാല്‍ ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പ്രചാരത്തിലിരിക്കുന്നവയില്‍ നിന്നു വ്യത്യസ്തവുമാണ്.
https://www.facebook.com/Malayalivartha

























