24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ ഇന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി ; ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി

24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തില്‍ ഇന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന് സുപ്രീംകോടതി വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പറയുന്നത്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ഹർജി.
നമ്പിനാരായണനെ മന:പൂര്‍വം കേസില്‍പ്പെടുത്തിയെന്നും കസ്റ്റഡിയില്‍ മര്‍ദിച്ചുവെന്നും തങ്ങളുെട അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സി.ബി.ഐ അന്വേഷണത്തിന് തയാറാണെന്നും പറഞ്ഞു. എന്നാല്‍, സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാര തുക ഉയര്‍ത്തി നല്‍കുമെന്ന് വാദം കേള്‍ക്കുന്നതിനിടെ കോടതി പറഞ്ഞിരുന്നു. നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കുമെന്ന പരാമര്‍ശവും കോടതി നടത്തിയിരുന്നു.സംസ്ഥാനസര്‍ക്കാരിന്‍റെ അന്വേഷണം പോരേയെന്നും ആരാഞ്ഞു. ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍റെ ആവശ്യമില്ലെന്നാണ് കോടതി ഇതുവരെ സ്വീകരിച്ച നിലപാട്. നഷ്ടപരിഹാരം ആദ്യം സംസ്ഥാനസര്‍ക്കാര്‍ നമ്പി നാരായണന് നല്‍കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പിന്നീട് തുക ഈടാക്കാവുന്നതാണെന്നും നിരീക്ഷിച്ചിരുന്നു. എന്നാല്‍, അന്വേഷണം അപമാനിക്കലാണെന്നാണ് സിബി മാത്യൂസ് അടക്കം ആരോപണവിധേയരായ ഉദ്യോഗസ്ഥരുടെ നിലപാട്.
കേസില്‍ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ഇത് 25 ലക്ഷം വരെയാക്കാമെന്ന് വാദത്തിനിടെ കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha

























