അമ്മ ദിലീപിനോട് ക്ഷമിച്ചത് പോലെ ബിഷപ്പിനോട് അനുകമ്പ കാണിച്ച് സഭ; കന്യാസ്ത്രീകളെ പുറത്താക്കാൻ നീക്കം ശക്തം

ജലന്തർ ബിഷപ്പിനെതിരെ സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരെ ബിഷപ്പിന്റെ അറസ്റ്റ് ഉണ്ടായാലും ഇല്ലെങ്കിലും അടുത്തയാഴ്ച സഭയിൽ നിന്നും പുറത്താക്കുമെന്ന് വിശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് അറിയുന്നു. നിരന്തരമായി ഇത്തരം അച്ചടക്ക രാഹിത്യം പൊറുക്കാനാവില്ലെന്ന തീരുമാനത്തിലാണ് സഭ. അതായത് സംഘടനയായ അമ്മ ദിലീപിനോട് ക്ഷമിച്ചതു പോലൊരു പ്രവർത്തിയായിരിക്കും ഇത്.
മിഷണറീസ് ഓഫ് ജീസസ് സന്യാസി സഭയുടെ കൗൺസിലിലായിരിക്കും തീരുമാനം ഉണ്ടാവുക. സഭയെയും ബിഷപ്പിനെയും നാണം കെടുത്താനുള്ള ശ്രമമാണ് സന്യാസിനി മാരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സഭയുടെ വിശ്വാസം. എന്തെങ്കിലും അഭിപ്രായം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം സഭയെ അറിയിക്കാമായിരുന്നു. സഭയിലെ അടുക്കള രഹസ്യം അങ്ങാടിപ്പാട്ടാക്കുകയല്ല വേണ്ടിയിരുന്നത്. അങ്ങനെയുള്ള ഇവർക്കെതിരെ നടപടി വേണമെന്നാണ് തീരുമാനം.
മാർ ജോർജ് ആലഞ്ചേരിക്കെതിരെ സഭക്കുള്ളിലുള്ളവർ തന്നെ സമരം ആരംഭിച്ചപ്പോൾ കർശന നിലപാട് സ്വീകരിച്ചിരൂന്നെങ്കിൽ ഇപ്പോഴത്തെ സംഭവങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും സഭ കരുതുന്നു. സഭയെ തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കരുതെന്നാണ് സഭയുടെ തീരുമാനം.
കന്യാസ്ത്രീമാർക്കെതിരെ നടപടിയെടുക്കാനുള്ള നീക്കങ്ങൾക്ക് ഉന്നത സഭയുടെ പിന്തുണയുണ്ടെന്നാണ് വിവരം. ഹൈക്കോടതിയുടെയും സർക്കാരിന്റെയും തീരുമാനത്തിന് വേണ്ടിയാണ് സഭ കാത്തിരുന്നത്. ഹൈക്കോടതിയും സർക്കാരും സഭക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് സഭ കരുതുന്നു. ഇടതു പക്ഷത്തിൽ നിന്ന് നീതി ലഭിക്കുമെന്ന് തന്നെയാണ് സഭയുടെ വിശ്വാസം. മുഖ്യമന്ത്രി പിണറായി വിജയനെ സഭ ഒന്നടങ്കം പ്രകീർത്തിക്കുകയാണ്. നീതിയുടെ കാവൽ മാലാഖയാണ് മുഖ്യമന്ത്രിയെന്ന് സഭ കരുതുന്നു.
കന്യാസ്ത്രീമാർക്കെതിരെ സഭക്കുള്ളിൽ നടക്കുന്നത് അധിക്ഷേപവും അസഭ്യവർഷവും പരിഹാസവുമാണ്. അവർ സഭയെ നശിപ്പിച്ചു എന്ന പരാതിയാണ് സഭക്കുള്ളത്. സഭയെ ഇല്ലാതാക്കിയവരെ ബാക്കി വയ്ക്കരുതെന്ന നിലപാടാണ് സഭക്കുള്ളത്.
പുറത്താക്കിയാലും സമരം തുടരുമെന്ന നിശ്ചയദാർഢ്യത്തിൽ തന്നെയാണ് കന്യാസ്ത്രിമാർ. അതേ സമയം സഭ കർക്കശ നിലപാട് തുടർന്നാൽ കന്യാസ്ത്രിമാർ ഒറ്റക്കെട്ടായി നിൽക്കുമോ എന്നും സംശയമുണ്ട്. സഭക്കെതിരായി നിൽക്കുന്ന കന്യാസ്ത്രിമാരെ അനുകൂലമാക്കി മാറ്റാൻ ശ്രമം നടക്കുന്നുണ്ട്. എന്നാൽ അത് പാളിപോകാനും സാധ്യതയുണ്ട്. കാരണം നേരത്തെ തന്നെ ഇവരെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ പാളിയിരുന്നു.
ശക്തമായ ബഹുജന മുന്നേറ്റം ഉണ്ടായ പശ്ചാത്തലത്തിൽ ബിഷപ്പ് ഒരു പക്ഷേ നിയമ നടപടിക്ക് തയ്യാറായേക്കും. അങ്ങനെ നിയമ നടപടി ഉണ്ടായാൽ തന്നെ കോടതിയിൽ നിന്നും നിഷ്പ്രയാസം ഊരി വരാമെന്ന് ബിഷപ്പും സഭയും കരുതുന്നു. ബിഷപ്പ് കുറ്റ വിമുക്തനായാൽ കന്യാസ്ത്രീമാർ വഞ്ചകരാകും. നിയമം ശക്തമായ വേലിക്കെട്ടാണ്. ഒരു ചെറിയ പിഴവുണ്ടെങ്കിൽ പോലും അതിൽ നിന്നും ഊരി പോകാനും .നേരത്തെയും ഇത്തരം സംഭവങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























