മദ്യവും,പെണ്ണും മറയാക്കി മൃഗീയ കൊലപാതകം; പെണ്‍കെണിയില്‍ വീഴ്ത്തി വര്‍ക്ക്‌ഷോപ്പിലേയ്ക്ക് 22കാരനെ വിളിച്ചുവരുത്തി മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി കുടിപ്പിച്ച് കിടത്തി; കാമുകിയുടെ ഷാളുകൊണ്ടുതന്നെ കഴുത്ത് വരിഞ്ഞുമുറുക്കി... കൈയിലെ പച്ചകുത്തും രഹസ്യ സന്ദേശവും ചുരുളഴിച്ചത് തലസ്ഥാനത്തെ ഞെട്ടിച്ച അരുംകൊല

തമിഴ്നാട് അഞ്ചു ഗ്രാമം പൊലീസ്‌സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം തിരുവനന്തപുരം സ്വദേശിയുടേതാണെന്ന് തെളിഞ്ഞു. കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിന് സമീപം മണക്കാട്ട് വീട്ടില്‍ കൊച്ചുമോന്‍ എന്ന ആകാശിനെയാണ്(22) സുഹൃത്തുക്കള്‍ വിഷം കൊടുത്ത് കൊന്നശേഷം കന്യാകുമാരിയില്‍ കൊണ്ടുപോയി മൃതദേഹം ചുട്ടെരിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഇവര്‍ ഉള്‍പ്പെടെ നാലു പേരാണ് പ്രതികള്‍. മണക്കാട് സ്വാഗത് നഗറില്‍ രേഷ്മ (27), വലിയതുറ വാട്‌സ് റോഡ് ടി.സി 71 / 641ല്‍ അല്‍ഫോണ്‍സ എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
അല്‍ഫോണ്‍സയുടെ മകനും രേഷ്മയുടെ ഭര്‍ത്താവുമായ മുഖ്യപ്രതി അനു അജു (27) ഒളിവിലാണ്. മറ്റൊരു പ്രതി കഴക്കൂട്ടം ഗേറ്റ്മുക്ക് പൂക്കാരിവിളാകം വീട്ടില്‍ ജിത്തു എന്ന ജിതിന്‍ (22) മോഷണക്കേസില്‍ ജയിലിലാണ്. ഇവര്‍ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ചെയ്തതെന്ന് സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. മരിച്ചത് ആകാശാണെന്ന് വ്യക്തമായെങ്കിലും കൂടുതല്‍ സ്ഥിരീകരണത്തിനായി ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തും.
പ്രതിയായ രേഷ്മ പൊലീസിന് നല്‍കിയ രഹസ്യവിവരവും മരിച്ച യുവാവിന്റെ കൈയിലെ പച്ചകുത്തുമാണ് കേസില്‍ നിര്‍ണായകമായത്. കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് തമിഴ്‌നാട് അഞ്ചുഗ്രാമം സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ശുചീന്ദ്രം കൊറ്റയടി ഭാഗത്ത് വിജനമായ പ്രദേശത്തെ കുളത്തിനു സമീപത്തുനിന്ന് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം തമിഴ്‌നാട് പൊലീസ് കണ്ടെത്തിയത്.
അഞ്ചുഗ്രാമം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് സിറ്റി ഷാഡോ പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ബൈക്ക് മോഷണ സംഘമായ അനുവും ആകാശും ജിത്തുവും തമ്മിലുണ്ടായ മോഷണമുതല്‍ വിറ്റുകിട്ടിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കവും മോഷണ വിവരം പൊലീസിനെ അറിയിക്കുമെന്ന ആകാശിന്റെ ഭീഷണിയുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാര്‍ച്ച് 30ന് ആകാശിനെ രേഷ്മയുടെ ഫോണില്‍നിന്ന് വിളിച്ച് വലിയതുറയിലെ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചു. തുടര്‍ന്ന് മദ്യത്തില്‍ മയക്കുഗുളിക കലര്‍ത്തി കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയശേഷം രേഷ്മയുടെ ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
മൃതദേഹം വര്‍ക്ക്‌ഷോപ്പിന്റെ ഒരു ഭാഗത്ത് ഷീറ്റ് മൂടി ഇട്ട ശേഷം, ആകാശിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മറ്റൊരു സ്ഥലത്ത് കാണിക്കുന്നതിനായി അനുവും രേഷ്മയും ജിത്തുവും ചേര്‍ന്ന് ആകാശിന്റെ ഫോണുമായി കൊല്ലത്ത് പോയി. ആകാശിന്റെ ഫേസ്ബുക്ക് പേജില്‍ പത്തനംതിട്ടയിലേക്ക് പോകുകയാണെന്ന രീതിയില്‍ സ്റ്റാറ്റസ് ഇടുകയും ചെയ്തു. തുടര്‍ന്ന് തിരിച്ചെത്തിയ മൂവരും പിറ്റേന്ന് പുലര്‍ച്ച മൃതദേഹവുമായി തമിഴ്‌നാട്ടിലേക്ക് തിരിച്ചു. അനുവിന്റെ മാതാവ് അല്‍ഫോണ്‍സ പരിസരം വീക്ഷിച്ചു നില്‍ക്കെയാണ് സംഘം കാറിന്റെ ഡിക്കിയില്‍ മൃതദേഹവുമായി പുറപ്പെട്ടത്. പുലര്‍ച്ച അഞ്ചോടെ ശുചീന്ദ്രം ഭാഗത്തെത്തിയ സംഘം വിജന പ്രദേശത്തെ കുളത്തിന് സമീപം മൃതദേഹം വലിച്ചിറക്കി കൈവശം സൂക്ഷിച്ചിരുന്ന േെപട്രാള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു. തിരികെയെത്തിയ സംഘം വര്‍ക്ക്‌ഷോപ്പിലെത്തി തെളിവ് നശിപ്പിച്ച ശേഷം സാധാരണ ജീവിതം നയിച്ചുവരുകയുമായിരുന്നു.
ഇരുപത്തിയഞ്ചിനും മുപ്പതിനുമിടയില്‍ പ്രായം തോന്നിക്കുന്ന യുവാവെന്നല്ലാതെ തിരിച്ചറിയാന്‍ പോലുമാവാത്ത അവസ്ഥയില്‍. മൃതദേഹം പരിശോധിച്ച തമിഴ്നാട് പൊലീസിന് കിട്ടിയ തുമ്പ് കൈയിലെ പച്ചകുത്തല്‍. മൃതദേഹത്തിന്റെ വലത് കയ്യില്‍ ഇംഗ്ളീഷില്‍ ആര്യ, യു ഒണ്‍ലി ഇന്‍ മൈ ഹാര്‍ട്...! എന്നായിരുന്നു പച്ചകുത്തിത്തിരുന്നത്.മൃതദേഹം പരിശോധിച്ച തമിഴ്നാട് പോലീസ് മരിച്ചത് മലയാളിയാണോ എന്ന് സംശയം പ്രകടിപ്പിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം സിറ്റി പോലീസിനെ വിവരം അറിയിച്ചു. തലസ്ഥാനത്ത് നിന്നു കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് ഒരു സ്ത്രീയുടെ സന്ദേശം പോലീസിന് ലഭിക്കുന്നത്. കഠിനംകുളം സ്വദേശിയായ ആകാശ് എന്ന യുവാവിനെ വലിയതുറയില് വെച്ച് കൊലപ്പെടുത്തി മൃതദേഹം തമിഴ്നാട്ടില്‍ കൊണ്ടുപോയി കത്തിച്ചെന്നായിരുന്നു സന്ദേശം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആകാശിനെ മാര്‍ച്ച് മുതല്‍ കാണ്മാനില്ലെന്ന് സ്ഥിരീകരിച്ചു.
15 ഓളം മോഷണക്കേസുകളില്‍ പ്രതിയായ ആകാശ് പലപ്പോഴും വീട്ടില്‍ എത്താറില്ലെന്നായിരുന്നു അതിനാല്‍ വീട്ടുകാര്‍ പോലീസില്‍ പരാതിയും നല്‍കിയില്ല തുടര്‍ന്ന് രേഷ്മയെ കണ്ടെത്തിയതോടെയാമ് കാര്യങ്ങള്‍ വ്യക്തമായത്. ആര്യ എന്ന പെണ്‍കുട്ടിയുമായി ആകാശ് പ്രണയത്തിലായിരുന്നെന്നും ആ കുട്ടിയുടെ പേരാണ് കൈയ്യില്‍ പച്ച കുത്തിയിരുന്നെന്നും ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കേസിലെ മുഖ്യപ്രതിയുടെ രണ്ടാം ഭാര്യയാണ് രേഷ്മ. കൊലപാതകത്തിനു ശേഷം അനുവും രേഷ്മയുമായി തര്‍ക്കമുണ്ടായി. തന്നെയും കൊലപ്പെടുത്തുമെന്ന് അനു ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രേഷ്മ കൊലപാതകരഹസ്യം പോലീസിനെ അറിയിച്ചത്. അതാണ് കേസില്‍ നിര്‍ണായകമായത്.
https://www.facebook.com/Malayalivartha























