മലയാള സിനിമയിലെ നന്മയുള്ള വില്ലന്‍ ക്യാപ്റ്റന്‍ രാജു അരങ്ങൊഴിഞ്ഞു; വില്ലനായി തുടങ്ങി കൊമേഡിനായി തിളങ്ങിയ രാജുവിന്റെ വിയോഗത്തില്‍ വിങ്ങി മലയാള സിനിമ; കളങ്കമില്ലാത്ത സ്‌നഹിതനെ സ്മരിച്ച് മലയാള സിനിമ ലോകം

വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്നവര്‍ നന്മനിറഞ്ഞവര്‍ ആണെന്ന് ശ്രീനീവാസന്‍ പറഞ്ഞത് ശരിയെന്ന് വ്യക്തമാക്കിയ വ്യക്തി. അമ്മ മരിച്ചു വില്ലന്‍ വേഷത്തിന് ഗുഡ് ബൈ പറഞ്ഞ ക്യാപ്റ്റനെ മനസ്സിലാക്കാന്‍ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ല. കാരണം തിരക്കിയപ്പോള്‍ എന്റെ അമ്മയ്ക്ക് ഞാന്‍ നല്ല റോളുകള്‍ ചെയ്യുന്നതാണ് ഇഷ്ടമെന്ന് പറഞ്ഞ സാധാരണക്കാരനായിരുന്നു ക്യാപ്റ്റന്‍ രാജു.
1950 ജൂണ്‍ 27ന് ഓമല്ലൂരില്‍ കെ.ജി. ഡാനിയേലിന്റെയും അന്നമ്മയുടെയും മകനായി ജനിച്ച രാജു ഓമല്ലൂര്‍ ഗവ: യു.പി. സ്‌കൂളിലും എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജില്‍ നിന്നാണ് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 21ആം വയസ്സില്‍ ഇന്ത്യന്‍ പട്ടാളത്തില്‍ ചേര്‍ന്നു. പട്ടാള ജീവിതത്തിനു ശേഷമാണ് രാജു ചലച്ചിത്രരംഗത്തേക്കു കടന്നത്. തുടരന്നിങ്ങോട്ട് അഭിനയിച്ചത് അഞ്ഞൂറില്‍പരം ചിത്രങ്ങള്‍. മലയാളവും തമിഴും തെലുങ്കും ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അതിലുള്‍പ്പെടും. പലര്‍ക്കും പ്രിയം ക്യാപ്റ്റനിലെ വില്ലന്‍ കഥാപാത്രങ്ങളെ ആയിരുന്നു.
സ്വഭാവ നടനായിട്ടൂം വില്ലന്‍ നടനായിട്ടുമാണ് കൂടൂതലും ക്യാപ്റ്റന്‍ രാജു അഭിനയിച്ചിട്ടുള്ളത്. 1981ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി 500 ലധികം സിനിമകളില്‍ രാജു അഭിനയിച്ചിട്ടുണ്ട്. ഇതാ ഒരു സ്‌നേഹഗാഥ, മിസ്റ്റര്‍ പവനായി എന്നീ രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
വില്ലനെ ഒഴിവാക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, അത് നടന ബാലന കെ നായരുമായി ബന്ധപ്പെട്ടതാണ്. സിനിമകളില ക്രൂരനായി അസമാന്യ പ്രകടനം കാഴ്ച്ചവച്ചിരുന്ന ബാലന കെ നായര്‍ മരിച്ചുകഴിഞ്ഞപ്പോള്‍ കേരളത്തിലെ ഒരു വിദ്യാസമ്പന്നയായ സ്ത്രീ പറഞ്ഞത് അയാള്‍ക്ക് അതിലും കൂടുതലും വരണം അത്രമാത്രം ക്രൂരതയല്ലേ ചെയ്തത് എന്നാണെന്ന് രാജു മുമ്പ് പറഞ്ഞിരുന്നു. ജീവിതത്തില്‍ വളരെ നല്ല മനുഷ്യനായിരുന്നുവെങ്കിലും സിനിമകള മാത്രം കണ്ട് അദ്ദേഹത്തെ വിലയിരുത്തിയത് രാജുവിനെയും ചിന്തിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ അദ്ദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വച്ചാണ് അന്ന് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനം ഇറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടുത്തെ ചികിത്സയ്ക്ക് ശേഷം കൊച്ചിയിലേക്ക് കൊണ്ടുവന്ന് ചികിത്സ തുടര്‍ന്നു.
കാലത്തിനൊത്ത് കഥാപാത്രങ്ങള്‍ തേടി വന്നില്ലെങ്കിലും സിനിമക്കായി അദ്ദേഹം ആരെയും തേടിപ്പോയില്ല. അവസരങ്ങള്‍ക്കായി വഴിവിട്ട് ഒന്നും ചെയ്യാന്‍ അദ്ദേഹം തയ്യാറായില്ല. വടക്കന്‍ വീരഗാഥയിലെ അരിങ്ങോടരെ അവതരിപ്പിച്ചതിന് അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞപ്പോള്‍ എനിക്ക് ജനങ്ങളുടെ അംഗീകാരം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തത് സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കാനായിരുന്നു എന്നാല്‍ ആ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു. സംവിധാനത്തിനൊപ്പം നിര്‍മ്മാണത്തില്‍ കൈവെച്ച അദ്ദേഹത്തിന് അടിപതറി. എങ്കിലും രാജു അടിയുറച്ചു നിന്നു. പണത്തിന്റെയും പ്രശസ്തിയുടെയും ഭ്രമത്തില്‍ രാജുവെന്ന പച്ചമനുഷ്യന്‍ വീണില്ല. മാസ്റ്റര്‍ പീസെന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. പഴയ വില്ലനെങ്കിലും ഇന്നത്തെ തലമുറയ്ക്കു പ്രിയം നാടോടിക്കാറ്റിലെയും സിഐഡി മൂസയിലെയുമൊക്കെ ഹാസ്യ കഥാപാത്രങ്ങളെയാണ്. മരിക്കുമ്പോള്‍ 68 വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ വീട്ടില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
https://www.facebook.com/Malayalivartha























