ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനിക്കും, കൈവിട്ടാൽ കേരള പോലീസ് അറസ്റ്റ് ചെയ്യും...

മുൻകൂർ ജാമ്യത്തിനായി ചൊവ്വാഴ്ച കേരള ഹൈക്കോടതിയെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സമീപിക്കാനിരിക്കെ ജാമ്യാപേക്ഷ തള്ളിയാൽ ഫ്രാങ്കോയെ ചോദ്യം ചെയ്ത ശേഷം പോലീസ് അറസ്റ്റ് ചെയ്യും. സർക്കാരിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നും കോടതിയിൽ മാത്രമാണ് പ്രതീക്ഷയെന്നും കന്യാസ്ത്രി പറഞ്ഞത് ഈ സാഹചര്യത്തിലാണ്.
അതായത് ഫ്രാങ്കോയുടെ ഭാവി കോടതി തീരുമാനം അനുസരിച്ചിരിക്കും. മുൻകൂർ ജാമ്യം തേടാൻ സർക്കാർ ഉന്നതങ്ങളിൽ നിന്നാണ് ബിഷപ്പിന് ഉപദേശം ലഭിച്ചതെന്ന് കേൾക്കുന്നു. സമരം കടുത്താൽ അറസ്റ്റ് വേണ്ടി വരുമെന്നും അന്വേഷണ ഘട്ടത്തിൽ സഹായിക്കാമെന്നും ചിലർ വാഗ്ദാനം നൽകിയിട്ടുണ്ടത്രേ. അറസ്റ്റ് ചെയ്ത് വിടാൻ പോലീസിന് സാധിക്കില്ല. കുറ്റത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ കോടതിയിൽ ഹാജരാക്കേണ്ടി വരും. കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയുന്ന ഒരു സാഹചര്യമാണ് പോലീസ് ഭയക്കുന്നത്.
കേരളത്തിലെ എല്ലാ പള്ളികളിലും ബിഷപ്പിന് വേണ്ടി പ്രാർത്ഥനകൾ നടക്കുന്നുണ്ട്. ഭൂരിഭാഗം പള്ളികളും കന്യാസ്ത്രിമാർക്കെതിരെ നീങ്ങുകയാണ്. ഇതിന്റെ പൂർണമായ വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. അതാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം സംജാതമായാൽ എന്ത് ചെയ്യുമെന്ന് സർക്കാരിന് ഒരു വ്യക്തതയുമില്ല. അത് ഒരു പ്രബല മത വിഭാഗത്തിന് എതിരാകുമോ എന്നാണ് സർക്കാരിന്റെ ഭയം.
അതിനിടെ ഫ്രാങ്കോയുടെ മുൻകൂർ ജാമ്യഹർജി കൊച്ചിയിൽ തയ്യാറായി കഴിഞ്ഞു. പഞ്ചാബിലെ മുതിർന്ന അഭിഭാഷകരാണ് അദ്ദേഹത്തിന് വേണ്ടി രംഗത്തുള്ളത്. ഇവർ ഡൽഹിയിലെ അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തി. അവർ കേരളത്തിലെ അഭിഭാഷകരുമായി ചർച്ച നടത്തി. ഒരു പിഴവുമില്ലാതെ ഹർജി തയ്യാറാക്കാനാണ് തീരുമാനം. ബിഷപ്പിന് ഒരു പോറലും ഏൽക്കാതിരിക്കാനാണ് സഭ ശ്രമിക്കുന്നത്. ബിഷപ്പ് ജയിലിലായാൽ അത് വലിയ നാണക്കേടാവും.
ബിഷപ്പിനെതിരെ നടപടി വരുമോ എന്ന സംശയവും സഭക്കുണ്ട്. എന്തെങ്കിലും സംഭവിക്കുന്നതിനെ തടയിടാൻ ശ്രമങ്ങൾ തകൃതിയാണ്. ബിഷപ്പ് സ്ഥാനമൊഴിയുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വത്തിക്കാനിൽ നിന്ന് നടപടിയുണ്ടാകുന്നത് തടയാനാണ് ശ്രമം. ബിഷപ്പിനെ വത്തിക്കാൻ പുറത്താക്കുമെന്ന അവസ്ഥ വന്നാൽ അദ്ദേഹം സ്ഥാനമൊഴിയും. എന്നാൽ കോടതിയിൽ നിന്നും തീരുമാനം ഉണ്ടാകുന്നത് വരെ തന്റെ സ്ഥാനം സുരക്ഷിതമാക്കാനാണ് ബിഷപ്പിന്റെ നീക്കം.
കേരളത്തിൽ കന്യാസ്ത്രി സമരം കൊടുമ്പിരി കൊള്ളുന്ന പശ്ചാത്തലത്തിലാണ് അറസ്റ്റ് എന്ന നീക്കത്തിലേക്ക് കേരള പോലീസ് നീങ്ങുന്നത്. സർക്കാരിന് മുന്നിൽ മറ്റ് വഴികളൊന്നും തെളിയുന്നില്ല. കോടതിയിൽ നിന്നും ഫ്രാങ്കോ നീതി തേടാനാണ് സർക്കാർ നൽകുന്ന ഉപദേശം.മണിക്കൂറുകളോളം ഫ്രാങ്കോയെ ചോദ്യം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ചോദ്യം ചെയ്യൽ ഏതായാലും ഒരാഘോഷ പരിപാടിയായി മാറും. തൽക്കാലം മുഖം രക്ഷിക്കാൻ സർക്കാരിന് അത് കൂടിയേ തീരു.
https://www.facebook.com/Malayalivartha























