ഫ്രാങ്കോ കേസ് - അന്വേഷണത്തിൽ നിര്‍ണ്ണായക വഴിത്തിരിവ് ; ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പോലീസ് അന്വേഷണത്തില്‍ വൈരുദ്ധ്യങ്ങള്‍ ശക്തം

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ പോലീസ് അന്വേഷണത്തില്‍ വൈരുദ്ധ്യങ്ങള്‍ ശക്തം. വേട്ടക്കാരനെ ഇരയോടൊപ്പം ചേര്‍ന്നു കല്ലെറിഞ്ഞു വീഴ്ത്തുന്ന മാധ്യമങ്ങളുടെയും സാംസ്‌കാരിക കേരളത്തിന്റെയും ആവേശത്തില്‍ ഫ്രാങ്കോയെ തിടുക്കത്തില്‍ അറസ്റ്റു ചെയ്താല്‍ തങ്ങള്‍ പെട്ടുപോകുമെന്ന് അനേ്വഷണ ടീം അറിയിച്ചുകഴിഞ്ഞു.
ഫ്രാങ്കോ കുറ്റവാളിയാണെങ്കില്‍, ശക്തമായ തെളിവുകളുമുണ്ടെങ്കില്‍ അറസ്റ്റു ചെയ്യാം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഡി.ജി.പി. യെ അറിയിച്ചു. എന്നാല്‍ ഫ്രാങ്കോ നിരപരാധിയാണെന്ന് അനേ്വഷണ ടീമിലെ ഒരു വിഭാഗം ഉറച്ചു വിശ്വസിക്കുന്നു. പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയുമായി രംഗത്തെത്തിയ കന്യാസ്ത്രീക്കെതിരെ ഒരു സ്ത്രീ നല്കിയ പരാതിയാണ് പോലീസ് ഏറ്റവും പ്രാധാന്യത്തോടെ കരുതുന്നത്.
ജലന്ധര്‍ രൂപതയിലെ വികാരി ജനറല്‍ പീറ്റര്‍ കാവുങ്കല്‍ പോലീസിനു നല്കിയ രേഖകള്‍ ബിഷപ്പിന്റെ നിരപരാധിത്വം തെളിയിക്കുന്നതില്‍ വളരെ നിര്‍ണ്ണായകമാണെന്ന് അനേ്വഷണസംഘം വിലയിരുത്തുന്നു. ജൂണ്‍ 22ന് കേരളത്തിലെയും, പഞ്ചാബിലെയും പോലീസ് നേതൃത്വത്തിന് ജലന്ധര്‍ രൂപത നല്കിയ പരാതിയില്‍ ഒരു വിഭാഗം ബിഷപ്പിനെ ബ്ലാക് മെയിലിംഗിനും ഭീഷണിക്കും വിധേയമാക്കുന്നു എന്ന് ആരോപിക്കുന്നു.
പീഡന ആരോപണമുന്നയിച്ച കന്യാസ്ത്രീക്കെതിരെ ചില പരാതികളുയര്‍ന്നപ്പോള്‍ ഫ്രാങ്കോ മുളയ്ക്കല്‍ എടുത്ത ശിക്ഷാനടപടികളാണ് ഈ ഭീഷണിയിലേക്കും, ബ്ലാക്ക്‌മെയിലിംഗിലേക്കും കടന്നതെന്ന് ജലന്ധര്‍ രൂപതയും, മിഷനറീസ് ഓഫ് ജീസസ്സും ഉറപ്പിച്ചു പറയുന്നു. ഈ പ്രശ്‌നങ്ങളൊക്കെ ഫ്രാങ്കോ മുളയ്ക്കല്‍ ഓരോരോ അവസരങ്ങളിലായി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലുമായി പങ്കുവച്ചിരുന്നു.
കന്യാസ്ത്രീയ്‌ക്കെതിരെയുള്ള പരാതിയില്‍ സൂചിപ്പിക്കുന്ന ഡല്‍ഹിയിലുള്ള ഒരു വ്യക്തിയും സഭയോട് കലഹിച്ചു നില്ക്കുന്ന മറ്റു ചില കന്യാസ്ത്രീകളുമാണ് പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്ന് ജലന്ധര്‍ രൂപത ആരോപിക്കുന്നു. ബിഷപ്പ് പീഡിപ്പിച്ചുവെന്നു പറയുന്ന ദിവസങ്ങളും, കെട്ടിടത്തിന്റെ രീതിയും ഒക്കെ വിലയിരുത്തിയ പോലിസിന് തെളിവുകള്‍ വേണ്ടത്ര ശേഖരിക്കാനാകുന്നില്ല.
സാക്ഷി മൊഴികളില്ല. കന്യാസ്ത്രീക്ക് ബിഷപ്പുമായി വൈരാഗ്യമുണ്ടാകാനുള്ള കാരണങ്ങള്‍ സംശയലേശമെന്യേ കണ്ടെത്താനും കഴിഞ്ഞു. ഡി.ജി.പി കൃത്യമായി കേസ് വിവരങ്ങള്‍ അനേ്വഷിക്കുന്നുണ്ട്. ഏറ്റവും ശാസ്ത്രീയമായ പരിശോധനയിലാണ് പോലീസ്. കേസിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന പൊരുത്തക്കേടുകള്‍ സി.പി.എമ്മിനെയും അലട്ടുന്നു. അതുകൊണ്ടുതന്നെ ബിഷപ്പിനെതിരെ പരസ്യ നിലപാടുവേണ്ട എന്നാണ് പാര്‍ട്ടി നേതൃത്വം കരുതുന്നത്. ഇതുതന്നെയാണ് പ്രതിപക്ഷ നേതാവിന്റെയും വിലയിരുത്തല്‍.
സഭയ്ക്കുള്ളില്‍ തന്നെയുള്ള ഒരു വിരുദ്ധവിഭാഗം ഫ്രാങ്കോയ്‌ക്കെതിരെ ശക്തമായി നീങ്ങുന്നുണ്ട്. കേരളത്തിലെ ക്രിസ്തീയ സഭാ നേതൃത്വവും, പുരോഹിതരും രണ്ടു തട്ടിലാണ്. എന്നാല്‍ ഫ്രാങ്കോ നിരപരാധിയാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഭൂരിപക്ഷ വിഭാഗമുണ്ടെന്ന് രഹസ്യാനേ്വഷണ വിഭാഗം റിപ്പോര്‍ട്ടു ചെയ്യുന്നു. ഇത്രയേറെ കോളിളക്കമുണ്ടാക്കിയ കേസില്‍ സഭ ഒന്നടങ്കം തെരുവില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.
കന്യകാത്വം പവിത്രമായി കരുതുന്ന ഭൂരിപക്ഷം കന്യാസ്ത്രീകളും ആത്മീയതയെ പരമമായി കാണുന്നവരാണ്. അവരെയൊന്നാകെ ആക്ഷേപിക്കുന്ന മാധ്യമ വാര്‍ത്തകള്‍ അവരെ തളര്‍ത്തുന്നു. മുഖം രക്ഷിക്കാന്‍ അറസ്റ്റ് സര്‍ക്കാരിന് അനിവാര്യമായേക്കാം. പക്ഷേ ഇതില്‍ തിടുക്കം വേണ്ട. വേണ്ടത്ര പഠിച്ച് അവധാനതയോടെ നീങ്ങിയാല്‍ മതി. ഡി.ജി.പി.യുടേത് ഉറച്ച നിലപാടാണ്.
സരിതയുടെ ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടിയെ ഞങ്ങള്‍ അറസ്റ്റു ചെയ്തില്ലല്ലോ, കല്ലും നെല്ലും വേര്‍തിരിക്കാനുള്ള കഴിവ് കേരള പോലീസിനുണ്ട്. മാധ്യമ വാര്‍ത്തകളില്‍ പൂര്‍ണ്ണമായി വിശ്വസിച്ച് പോലീസിനെ കല്ലെറിയരുത് പോലീസ് ഉന്നതോദേ്യാഗസ്ഥന്‍ മലയാളി വാര്‍ത്തയോട് പറഞ്ഞു.
ദിലീപ് വിഷയത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയ കേരള പൊലീസിന് പക്ഷെ ബിഷപ്പിന്റെ കാര്യത്തിൽ കാര്യങ്ങൾ അത്ര എളുപ്പമാകില്ല. മതിയായ തെളിവുകൾ ഇല്ലാതെ ബിഷപ്പിനെ പോലീസ് അറസ്റ്റ് ചെയ്താൽ കേസിൽ ജലന്ധർ രൂപത സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടേക്കാം അങ്ങനെ ബിഷപ്പ് നിരപരാധി ആണെന്ന് തെളിഞ്ഞാൽ അത് കേരള പോലീസിനും സർക്കാരിനും എതിരായ ഒരു ആയുധമാക്കി മാറ്റാൻ ശ്രമിച്ചേക്കാം. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാർ ഈ വിഷയം വളരെ ഗൗരവത്തോടെയും സൂക്ഷമവുമായി മാത്രമാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് സൂചന.
വേട്ടക്കാരനും ഇരയ്ക്കുമിടയില്‍ ഒളിഞ്ഞിരിക്കുന്ന സത്യം പുറത്തുവരട്ടെ,
ഫ്രാങ്കോ കുറ്റവാളിയെങ്കില്‍ കൊടും ശിക്ഷയ്‌ക്കെറിഞ്ഞു കൊടുക്കൂ.
https://www.facebook.com/Malayalivartha
























