വെള്ളമുണ്ടയിലെ നവദമ്പതികളെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി; ദമ്പതികളെ കണ്ടെത്തിയത് തലയിൽ അതിശക്തമായി അടിയേറ്റ് തലയോട്ടി പൊട്ടിപ്പൊളിഞ്ഞ നിലയിൽ...
വയനാട്ടിൽ നവദമ്പതികളെ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയ കേസിൽ കോഴിക്കോട് സ്വദേശി പിടിയിലായി. വെള്ളമുണ്ട മക്കിയാട് പൂവരഞ്ഞി വാഴയില്‍ മൊയ്തുആയിഷ ദമ്ബതികളുടെ മകന്‍ ഉമ്മറും (26), ഭാര്യ ഫാത്തിമ (19)യുമാണ് കഴിഞ്ഞ ജൂലായ് ആറിന് കിടപ്പ്മുറിയില്‍ അതിക്രൂരമായി വീട്ടില്‍ വെട്ടേറ്റ് മരിച്ചത്. വിവാഹം നടന്ന മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ദമ്ബതികള്‍ കൊല ചെയ്യപ്പെടുന്നത്.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി സ്വദേശിയായ യുവാവാണ് പിടിയിലായത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇന്ന് ജില്ലാ പൊലീസ് ചീഫ് കറുപ്പ് സ്വാമി പുറത്തുവിടും. കൊല ചെയ്യപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് പ്രതി വലയിലാവാന്‍ ഇടയായത്. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങളും, മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തി.
എന്നാല്‍ പൊലീസ് ഇക്കാര്യങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. മോഷണമാണ് ഇരട്ട കൊലയിലേക്ക് നയിച്ചതെന്നാണ് സൂചന. വീട്ടില്‍ നിന്ന് എട്ട് പവനോളം സ്വര്‍ണ്ണാഭരണങ്ങളും ഫാത്തിമയുടെ മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്. ഫാത്തിമയുടെ മാല, മൂന്ന് വളകള്‍, ബ്രേസ് ലെറ്റ്, രണ്ട് പാദസ്വരങ്ങള്‍ എന്നിവയാണ് നഷ്ടമായ സ്വര്‍ണ്ണാഭരണങ്ങള്‍.
മാനന്തവാടി ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണം സംഘം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അതീവ രഹസ്യമായ അന്വേഷണത്തിലാണ് പ്രതിയെ തന്ത്രപരമായി വലയില്‍ വീഴ്ത്തിയത്. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതി കുറ്റിയാടിയിലെ ഒരു ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. പ്രതികളെ പിടികൂടാത്തതിനാല്‍ പൊലീസിന് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ജനങ്ങള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു.
പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലാത്തത് കൊണ്ട് യു.ഡി.എഫ് വെളളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍വരെ നടത്തി. അപ്പോഴും മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തെക്കുറിച്ചുളള വിവരം പൊലീസ് പുറത്ത് വിട്ടതുമില്ല. തലയിലേറ്റ അതിശക്തമായ അടി കാരണം ഇരുവരുടെയും തലയോട്ടി പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു.
പണിയായുധങ്ങള്‍ കൊണ്ടാണ് കൊല നടത്തിയതെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തെളിവുകള്‍ ഒന്നും ലഭിക്കാത്ത തരത്തിലായിരുന്നു കൊലപാതകം. വീടും പരിസരവും മുളക് പൊടി വിതറിയത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. വീട്ടില്‍ നിന്ന് ഒരു ഹെല്‍മറ്റും, ചീപ്പും തെളിവായി ലഭിച്ചെങ്കിലും അത് തുടക്കത്തില്‍ അന്വേഷണത്തിന് വേണ്ടത്ര ഉപകരിച്ചതുമില്ല.
https://www.facebook.com/Malayalivartha