മാണിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ യുഡിഎഫും ബിജെപിയും മത്സരിച്ചപ്പോള്‍, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ശക്തവും വ്യക്തവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു ; ബാർകോഴ കേസിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ

ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന വിജിലന്‍സ് കോടതി ഉത്തരവ് എല്‍ഡിഎഫ് നടത്തിയ ഉജ്ജ്വലമായ സമരത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയായിരുന്നു കോടിയേരിയുടെ പ്രതികരണം.
'യുഡിഎഫ് സര്‍ക്കാര്‍ 2014 ല്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത് നിബന്ധനകള്‍ അനുശാസിക്കുന്ന സൗകര്യങ്ങള്‍ ഇല്ലെന്ന് പറഞ്ഞാണ്. എന്നാല്‍, ഈ ബാറുകള്‍ക്ക് വഴിവിട്ട് ലൈസന്‍സ് നല്‍കാന്‍ ഭരണതലപ്പത്തുള്ളവര്‍ അഴിമതി നടത്തി എന്ന് കോടിയേരി ആരോപിച്ചു. കോഴപ്പണത്തിനായി ലേലം വിളിവരെ നടന്നു. കോഴക്കാശിനെ ചൊല്ലി യുഡിഎഫിനകത്ത് കലാപം അരങ്ങേറി. ആ സമയത്താണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്. തുടര്‍ന്ന് ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ കേരളം കണ്ടത് സമാനതകളില്ലാത്ത സമരപര്‍വ്വമായിരുന്നു. തുടര്‍ന്ന് മന്ത്രി കെഎം മാണിക്ക് രാജിവെക്കേണ്ടി വന്നു എന്ന് അദ്ദേഹം പറഞ്ഞു.
മാണി കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നും പുറത്ത് പോയത് ഈ സംഭവത്തെ തുടര്‍ന്നാണ്. മാണിയുമായി ബാന്ധവത്തിലേര്‍പ്പെടാന്‍ യുഡിഎഫും ബിജെപിയും മത്സരിച്ചപ്പോള്‍, നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ശക്തവും വ്യക്തവുമായ നിലപാട് ഉയര്‍ത്തിപ്പിടിക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു. മാണിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ബാര്‍കോഴയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ബാര്‍ കോഴക്കേസില്‍ നീതിപൂര്‍വ്വവും സുതാര്യവുമായ അന്വേഷണമാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ വന്ന കോടതി വിധി, ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം സാര്‍ത്ഥകമാക്കാനുള്ള പശ്ചാത്തലമാണ് ഒരുക്കിയിരിക്കുന്നത്. അഴിമതിരഹിത വികസിത നവകേരളത്തിലേക്കുള്ള കുതിപ്പിന് ഈ കോടതിവിധി ആവേശമേകുന്നുണ്ട്,' എന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























