"സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു"; രാഹുൽ ഈശ്വറിന്റെ ഇരട്ടത്താപ്പ് തുറന്നടിച്ച് മാധ്യമ പ്രവർത്തകൻ

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് മുൻ നിരയിൽ തന്നെ പ്രതിഷേധ പ്രകടങ്ങളുമായി നിൽക്കുന്ന രാഹുൽ ഈശ്വറിന്റെ ഇരട്ടത്താപ്പ് നയം വെളിപ്പെടുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭഗവാൻ അയ്യപ്പന്റെ ബ്രഹ്മചര്യമാണ് യുവതികളുടെ പ്രവേശനത്തെ എതിര്‍ക്കാന്‍ തുടക്കം മുതല്‍ രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം ശബരിമലയിലെ യുവതീ വിലക്ക് നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള ആചാരം എന്ന നിലയ്ക്കാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകള്‍ കയറിയിരുന്നു എന്നതിന് തെളിവ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമടക്കം സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്. വെറും 6 വര്‍ഷം മുന്‍പ് വരെ ശബരിമലയില്‍ യുവതികള്‍ കയറിയിരുന്നുവെന്നാണ് ദേശാഭിമാനിയിലെ പത്രപ്രവര്‍ത്തകന്‍ അബ്രഹാം തടിയൂരിന്റെ വെളിപ്പെടുത്തല്‍.
2012 ല്‍ കൊല്ലം സ്വദേശിയും വന്‍ വ്യവസായിയുമായ സുനില്‍ സ്വാമി എന്നയാളുടെ നേതൃത്വത്തിലുള്ള യുവതീ സംഘം ശബരിമലയില്‍ പ്രവേശിച്ച വാര്‍ത്ത നൽകിയ എബ്രഹാം തടിയൂർ തന്നെ ഇപ്പോൾ ആ വാർത്ത കുത്തിപ്പൊക്കിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എബ്രഹാം രാഹുൽ ഈശ്വറിന്റെ ഇരട്ടത്താപ്പിനെ തുറന്നടിച്ചത്.
2012 ഏപ്രില്‍ ആറിന് 'പോലീസ് സംരക്ഷണയില്‍ യുവതികള്‍ സന്നിധാനത്ത്' എന്ന തലക്കെട്ടിലൂടെയായിരുന്നു വാര്‍ത്ത വന്നത്. ഏപ്രില്‍ രണ്ടിനായിരുന്നു 25നും 45നും ഇടയില്‍ പ്രായമുള്ള മൂന്ന് യുവതികള്‍ സന്നിധാനത്ത് പ്രവേശിപ്പിച്ചത്. എസ്‌ഐ അടക്കമുള്ള പോലീസ് സംഘം ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയതായും ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച തീര്‍ത്ഥാടകരായ യുവാക്കളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തതായും വാര്‍ത്തയിലുണ്ട്.
അബ്രഹാം തടിയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്....
2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലിസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത.
ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്.ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.
ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കയുണ്ടായി. അതിലൊന്ന് ശ്രീ രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. "ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല.ഗൗരവമായി എടുക്കും. വേണ്ടിവന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയ്യിലുണ്ടല്ലോ ' എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.
എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 'സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു ' എന്നാണ് .
സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലം കാരനായ ഒരു വൻ വ്യവസായി ആണ്. തീർഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ.
ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്.
മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്.പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു.
ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്.
ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012-ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി?
അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു.

https://www.facebook.com/Malayalivartha























