രണ്ട് വള്ളത്തില്‍ ചവിട്ടിയ ദേവസം ബോര്‍ഡ് പ്രസിഡന്റ് ഉടന്‍ താഴെ വീഴും; തറയില്‍ വന്നാല്‍ സ്ത്രീകള്‍ അരിയ്ക്കും മുകളില്‍ കേറിയാല്‍ പാര്‍ട്ടി അരിക്കുമെന്ന അവസ്ഥയില്‍ എ. പത്മകുമാര്‍ അന്തിയുറങ്ങിയതു ബോര്‍ഡ് ഓഫീസില്‍; ഭക്തരെ സേവിക്കാത്ത പ്രസിഡന്റിനെ ഭക്തര്‍ക്ക് വേണ്ടെന്ന നിലപാട് കടുപ്പിച്ചതോടെ പ്രസിഡന്റിന്റെ മലകയറ്റം കഠിനമാകും

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടു പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് മൂത്രമൊഴിക്കാന്‍ പോലും പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഭക്തരുടെ അവകാശം സംരക്ഷിക്കാത്ത ബോര്‍ഡും പ്രസിഡന്റും വേണ്ടെന്നാണ് ജനങ്ങളുടെ അഭിപ്രായം. അതേസമയം പാര്‍ട്ടിക്കാരും കൈവിട്ടതോടെ രക്തസാക്ഷിയായി നല്ലൊരു അയ്യപ്പ ഭക്തനാകാനാണ് പത്മകുമാര്‍ ശ്രമിക്കുന്നത്.
അതേസമയം ബോര്‍ഡിന്റെ ഭരണം സ്തംഭിച്ച അവസ്ഥയാണ്. ശബരിമല മണ്ഡലതീര്‍ഥാടനം ആരംഭിക്കാന്‍ അഞ്ചാഴ്ച മാത്രം ശേഷിക്കേ, മുന്നൊരുക്കങ്ങള്‍ താളംതെറ്റി. സുപ്രീം കോടതി വിധിപ്രകാരം യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ എല്ലാ സൗകര്യവുമൊരുക്കുമെന്ന് ആണയിടുമ്പോഴും പുരുഷതീര്‍ഥാടകര്‍ക്കു പോലുമുള്ള സൗകര്യങ്ങള്‍ ഒരുക്കാനായിട്ടില്ല.
എരുമേലിയിലും പമ്പയിലും സന്നിധാനത്തും അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നുമായിട്ടില്ല. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം യോഗങ്ങള്‍ കൂടുന്നതു മാത്രമാണു ബോര്‍ഡ് നിലവിലുണ്ടെന്നതിന് ഏകദൃഷ്ടാന്തം. അംഗങ്ങള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളും ബോര്‍ഡിനു കൂനിന്മേല്‍ കുരുവായി.
മണ്ഡലതീര്‍ഥാടനത്തിനു മാസങ്ങള്‍ക്കു മുമ്പേ എരുമേലിയിലെയും പമ്പയിലെയും സന്നിധാനത്തെയും താല്‍ക്കാലിക ശൗചാലയങ്ങള്‍, കടകള്‍, നാളികേരസംഭരണം, പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ലേലം ചെയ്യേണ്ടതാണ്. അതില്‍ മിക്കതും മുടങ്ങി. എരുമേലിയില്‍ ദേവസ്വം ഓഫീസ് പൂട്ടിക്കിടക്കുന്നു. പമ്പാതീരത്തെ ശൗചാലയങ്ങളില്‍ ഏറെയും പ്രളയത്തില്‍ ഒലിച്ചുപോയി. അവ പുനര്‍നിര്‍മിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
സന്നിധാനത്ത് അരവണ നിര്‍മാണത്തിനുള്ള ലോഡ് കണക്കിനു ശര്‍ക്കര നനഞ്ഞുനശിച്ചു. പകരം ശര്‍ക്കര എത്തിച്ചിട്ടില്ല. ശര്‍ക്കര കൊണ്ടുവന്നാലും സന്നിധാനത്ത് എത്തിക്കാന്‍ മാര്‍ഗമില്ല. ഇത്രയേറെ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോഴും ബോര്‍ഡ് നിസംഗതയിലാണ്. ശബരിമല പ്രതിഷേധങ്ങളുടെ ഭാഗമായി, ബോര്‍ഡ് വക ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമാണ്. ഇതു ശബരിമലയില്‍ ഉള്‍പ്പെടെ വരുമാനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്
പ്രതിഷേധം ഭയന്ന് പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥയിലാണു ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും. പത്തനംതിട്ടയിലെ വസതിയിലേക്കു യുവമോര്‍ച്ച മാര്‍ച്ച് നടത്തിയതിനേത്തുടര്‍ന്ന് പ്രസിഡന്റ് എ. പത്മകുമാര്‍ അന്തിയുറങ്ങിയതു ബോര്‍ഡ് ഓഫീസില്‍! ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലൊന്നും പ്രസിഡന്റിനെയോ അംഗങ്ങളെയോ പങ്കെടുപ്പിക്കുന്നില്ല. നവരാത്രിയോട് അനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ നവാഹയജ്ഞങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ഉദ്ഘാടനം ചെയ്യേണ്ടതു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍ ചക്കുളത്തുകാവില്‍ ഉദ്ഘാടകനായും മലയാലപ്പുഴ ക്ഷേത്രത്തില്‍ മുഖ്യാതിഥിയായും പത്മകുമാറിനെയാണ് നിശ്ചയിച്ചിരുന്നത്. രണ്ടിടത്തും അദ്ദേഹത്തിന് എത്താനായില്ല.
പത്മകുമാര്‍ എത്തിയാല്‍ തടയാന്‍ ഓമല്ലൂര്‍ ചക്കുളത്തുകാവില്‍ സ്ത്രീകള്‍ സംഘടിച്ചിരുന്നു. ബോര്‍ഡിനു കീഴിലുള്ള മിക്ക ക്ഷേത്രങ്ങളിലെയും ഉപദേശകസമിതികളും സേവാസംഘങ്ങളും ഭരണസമിതിക്ക് എതിരായതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
സി.പി.എം. നേതൃത്വവും പത്മകുമാറിനെ കൈവിട്ട അവസ്ഥയാണ്. 'സൈബര്‍ സഖാക്കളും' അദ്ദേഹത്തെ പിന്തുണയ്ക്കുന്നില്ല. പാര്‍ട്ടിക്ക് അനഭിമതനാകും എന്നതുകൊണ്ടു മാത്രമാണു പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാനുള്ള നീക്കത്തില്‍നിന്നു പിന്മാറിയതെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha
























