അലകടൽ പോലെ ഒഴുകിയെത്തുന്ന ജനസാഗരത്തിനു മുന്നിൽ പകച്ചു സർക്കാർ ; നാമജപ യാത്രയും, ശബരിമല സംരക്ഷണ യാത്രയും കേരളത്തെ വിറപ്പിക്കുന്നു

നാമജപ യാത്രയും, ശബരിമല സംരക്ഷണ യാത്രയും കേരളത്തെ വിറപ്പിക്കുന്നു. സമരത്തിന് പിന്നിൽ ഉരുക്കുകോട്ടപോലെ സർക്കാർ. ബിഡിജെഎസ് പിന്തുണയോടെ എസ്എൻഡിപി പ്രവർത്തകരെയും കൂടെക്കൂട്ടി നാൽപത്തിയൊന്ന് ഹിന്ദു സംഘടനകൾ. ശബരിമല തന്ത്രികുടുംബവും, പന്തളം കൊട്ടാരവും, ബിജെപി മുൻനിരയിലേക്ക്. പരസ്യമായ പ്രതിഷേധവും സമരവുമായി കോൺഗ്രസും രംഗത്ത്. ഇനി സർക്കാരും പ്രതിഷേധക്കാരും നേർക്കുനേർ.
പന്തളത്ത് എൻ.ഡി.എ.യുടെ ലോങ് മാർച്ച് തുടങ്ങിയ ബുധനാഴ്ച, സംസ്ഥാനത്ത് ഇരുനൂറോളം സ്ഥലങ്ങളിലാണ് ഹിന്ദുസംഘടനകൾ റോഡുപരോധിച്ചത്. എൻ.എസ്.എസ്. താലൂക്ക് യൂണിയനുകൾ ഒട്ടേറെ കേന്ദ്രങ്ങളിൽ നാമജപഘോഷയാത്രയും നടത്തി. എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തെരുവിലെ പ്രതിഷേധത്തെ തള്ളിപ്പറഞ്ഞെങ്കിലും മകനും ബി.ഡി.ജെ.എസ്. അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ലോങ് മാർച്ചിനെത്തി. വ്യാഴാഴ്ച അന്താരാഷ്ട്ര ഹിന്ദുപരിഷത്തിന്റെ മാർച്ചുകൂടി പന്തളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നുണ്ട്. ഇതോടെ സമരത്തിന് പുതിയ രൂപവും ഭാവവും വരും. കേരളത്തിലുട നീളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപ യജ്ഞങ്ങളും തുടരുകയാണ്. പിസി ജോർജിനെ പോലുള്ള നേതാക്കൾ സമരത്തിന് ഇറങ്ങിയതും സർക്കാരിന് വെല്ലുവിളിയാണ്. വിഷയത്തിൽ റിവ്യൂ ഹർജി കൊടുക്കാൻ സർക്കാർ തയ്യാറാകും വരെ സമ്മർദ്ദത്തിനാണ് സമരക്കാരുടെ തീരുമാനം. ഇതിനിടെ കേന്ദ്ര സർക്കാരാണ് നിയമം ഉണ്ടാക്കേണ്ടതെന്നതെന്ന വാദമാണ് സിപിഎം സജീവമാക്കുന്നത്.
രാഹുല്‍ ഈശ്വര്‍ നെഞ്ചില്‍ കൈയ്യമര്‍ത്തി ഉറക്കെപ്പറഞ്ഞു. ഈ നെഞ്ചില്‍ ചവിട്ടിയെ ശബരിമലയില്‍ സ്ത്രീകള്‍ക്കു കടക്കാനാകൂ എന്ന്. നാമജപയാത്രയില്‍ അത് ഭക്തര്‍ ഏറ്റുപറഞ്ഞു. വികാരമായി ആളിക്കത്തി. സംസ്ഥാന സര്‍ക്കാരും, മുഖ്യമന്ത്രിയും ശക്തമായ നിലപാടുകളോടെ മുന്നോട്ടു വന്നെങ്കിലും ഭക്തര്‍ ഭയന്നില്ല. സ്വാമിയേ അയ്യപ്പോ വിളികള്‍ കൂടുതല്‍ കരുത്തോടെ ഉയര്‍ന്നുകേട്ടു. മാസപ്പിറവിയില്‍ മാലയണിഞ്ഞ സ്ത്രീകള്‍ മലചവിട്ടുമെന്നും അവര്‍ക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്കുമെന്നും ഉറപ്പിച്ചു പറഞ്ഞപ്പോള്‍ വിശ്വാസം സംരക്ഷിക്കാന്‍ പമ്പയിലേക്ക് ഭക്തജന സ്ത്രീകളുടെ ഒഴുക്കായി.
200 സ്ഥലങ്ങളിലെ ഉപരോധ സമരം തെരുവിലേക്കിറങ്ങിയ പ്രതിഷേധത്തിന്റെ മാറ്റൊലിയായി. ഏതു സംഘര്‍ഷത്തിനും തടുക്കാനാകാത്ത വിശ്വാസ സംരക്ഷണ പ്രഖ്യാപനമായി. അയ്യപ്പഭക്തി കേരളത്തിന്റെ വികാരമാണ്. അതില്‍ ജാതീയ ചിന്തകളില്ല. സവര്‍ണ്ണനോ അവര്‍ണ്ണനോ ഇല്ല. തന്ത്രങ്ങളും, രാഷ്ട്രീയ അടവുകളും ഒരു പക്ഷേ ശബരിമല സമരത്തില്‍ വിലപ്പോകില്ല. കാരണം ശാസ്താവിന്റെ നീതിയാണ് ഇവിടെ അന്തിമം.
ഇത് വിശ്വാസ പ്രഖ്യാപനത്തിനായുള്ള ഉണര്‍ത്തുപാട്ടാണ്. കാടും, മലയും, കാട്ടുമൃഗങ്ങളും, ഭക്തിയും ഇഴചേര്‍ന്ന സംസ്‌കൃതിയാണ്. വറ്റാത്ത അയ്യപ്പന്റെ നല്ല കഥകള്‍ കേട്ടുവളര്‍ന്ന മലയാളിയുടെ ഒരുമയാണ്.
പോലീസ് പ്രതിരോധനങ്ങളും, നിരോധനാജ്ഞയും ഈ ഭക്തര്‍ക്കുമുന്‍പില്‍ വിലപ്പോകില്ല. അവിടെ ശശികല ടീച്ചറിനെപ്പോലെയുള്ളവരുടെ സിംഹഗര്‍ജ്ജനങ്ങള്‍ ഉയരും. ജനമുന്നേറ്റത്തിന്റെ വേലിയേറ്റം എല്ലാ പ്രതിരോധങ്ങളെയും തകര്‍ത്തെറിയും.
പുരോഗമനവും, വിശ്വാസവും കൂട്ടിക്കലര്‍ത്തരുത്. നവോത്ഥാനത്തിലേക്ക് നടന്നടുക്കേണ്ടത് രാഷ്ട്രീയ തിമിരത്തിനപ്പുറം ഒരു ജനതയെ കൈപിടിച്ചുയര്‍ത്തിക്കൊണ്ടാവണം. പഴമയുടെ ചരിത്രം ഐതിഹ്യങ്ങളും, കെട്ടുകഥകളുമാകും. എങ്കിലും ഞങ്ങളവ വിശ്വസിക്കുന്നു; ഉള്‍ക്കൊള്ളുന്നു, നെഞ്ചേറ്റുന്നു. ഏത് രാഷ്ട്രീയ കാപട്യവും തിരിച്ചറിയാന്‍ ഇന്നാട്ടിലെ വിശ്വാസി സമൂഹത്തിനു കഴിയും.
സർക്കാർ നിലപാട് തിരുത്തുന്നതുവരെ സമരം തുടരുമെന്ന പി.എസ്. ശ്രീധരൻപിള്ളയുടെ പ്രഖ്യാപനം ബിജെപി.യും പിന്നോട്ടില്ലെന്നതിന്റെ സൂചനയാണ്. നവോത്ഥാന നായകരെ കൂട്ടു പിടിച്ചു സമരത്തെ താഴടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് രംഗത്ത് വന്നിട്ടും അത് ഫലം കണ്ടില്ല. കേരളത്തിലുടനീളം പ്രതിഷേധം ശക്തമാവുകയാണ്. വൻ തോതിൽ സ്ത്രീകൾ നാമജപയാത്രയുടെ ഭാഗമാവുകയാണ്.
ചില സംഘടനകൾ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും തീർപ്പാകുന്നതുവരെ പഴയനില തുടരാൻ കോടതി പറഞ്ഞിട്ടില്ല. അതിനാൽ ഇപ്പോഴത്തെ വിധി നിയമമാണ്. അത് നടപ്പാക്കാതിരിക്കാനാകില്ല. മറിച്ചൊരു വിധിവന്നാൽ അത് നടപ്പാക്കാം. ഈ തീർത്ഥാടനകാലം നിരീക്ഷിക്കും.
https://www.facebook.com/Malayalivartha
























