സഭാതര്‍ക്കം മൂലം പത്തു ദിവസമായി അനിശ്ചിതത്തിലായ വയോധികന്റെ സംസ്‌കാരം നടത്തി

സഭാതര്‍ക്കം മൂലം പത്തു ദിവസമായി അനിശ്ചിതത്തിലായ വയോധികന്റെ സംസ്‌കാരം നടത്തി. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വര്‍ഗീസ് മാത്യുവിന്റെ (മാത്തുക്കുട്ടി 95) മൃതദേഹമാണ് രാവിലെ എട്ടു മണിയോടെ കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംസ്‌കരിച്ചത്. വൈദികനായ കൊച്ചുമകന്‍ ഫാ. ജോര്‍ജി ജോണിന്റെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശീതീകരിച്ച പെട്ടിയില്‍ വീട്ടില്‍ സൂക്ഷിച്ച മൃതദേഹമാണ് കലക്ടറുടെ അന്ത്യ ശാസനത്തെ തുടര്‍ന്ന് സംസ്‌കാരം നടത്തിയത്. മണ്ണിനോട് മല്ലിട്ട് ജീവിച്ച മാത്തുക്കുട്ടി കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മരിച്ചത്.
യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉടമാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് നല്‍കി സുപ്രീംകോടതി ഉത്തരവായിരുന്നു. വിധി നടത്തിപ്പില്‍ വ്യക്തതയില്ലാത്തതിനാല്‍ പള്ളി ഇരുപക്ഷത്തിനും നല്‍കാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. താക്കോല്‍ യാക്കോബായക്കാരനായ ട്രസ്റ്റിയില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടുമില്ല. ഇടവകയിലെ സംസ്‌കാരച്ചടങ്ങുകള്‍ സംബന്ധിച്ച് കോടതി കൃത്യമായ നിര്‍വചനം നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. യാക്കോബായക്കാര്‍ മരിച്ചാല്‍ പള്ളിയില്‍ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശടിക്ക് മുന്നില്‍വെച്ചാണ് ശുശ്രൂഷ. ഇതിനുശേഷം അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് സെമിത്തേരിയിലേക്ക് പ്രവേശനം. ഇത്തരത്തിലാണ് രണ്ട് സംസ്‌കാരച്ചടങ്ങുകള്‍ വിധിക്കു ശേഷം നടത്തിയത്.
കുരിശടിയിലെ ശുശ്രൂഷക്കു ശേഷം പൗത്രന്‍ ഫാ. ജോര്‍ജി ജോണിനെ സഭവേഷത്തോടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെട്ടു. ഓര്‍ത്തഡോക്‌സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി. ചര്‍ച്ചകളില്‍ ധാരണയായില്ലെങ്കിലും വ്യാഴാഴ്ച സംസ്‌കാരം നടത്താനാണ് തീരുമാനിച്ചത്. വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് 200 മീറ്റര്‍ അകലെ പൊലീസ് തടഞ്ഞു. രാവിലെ 11ന് റോഡരികില്‍ ഇറക്കിവെച്ച മൃതദേഹം രാത്രി 7.30ഓടെ തിരികെ വീട്ടിലേക്കുതന്നെ കൊണ്ടു പോവുകയായിരുന്നു.
സഹായത്തിനായി രാഷ്ട്രീയഉദ്യോഗസ്ഥഭരണതലങ്ങളില്‍ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മൃതദേഹവുമായി എട്ടു മണിക്കൂര്‍ റോഡരികിലിരുന്നിട്ടും പഞ്ചായത്ത് പ്രസിഡന്റ് മുതല്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വരെയുള്ളവര്‍ സ്ഥലത്തെത്തിയില്ല. അപ്പച്ചന്റെ താല്‍പര്യപ്രകാരമാണ് വൈദിക ജീവിതം തെരഞ്ഞെടുത്തതെന്ന് ഫാ. ജോര്‍ജി ജോണ്‍ പറഞ്ഞു. സഭാവേഷത്തോടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹം ഒസ്യത്തായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വൈദികവേഷം അഴിച്ചുവെച്ച് കല്ലറയില്‍ അവസാനപിടി മണ്ണ് വാരിയിടാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു
" f
https://www.facebook.com/Malayalivartha























