ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നോവ ഐ.വി.എഫും കൈകോർക്കുന്നു; കേരളത്തിലുടനീളം 10 ഐ.വി.എഫ് സെന്ററുകൾ...

കേരളത്തിലെ വന്ധ്യതാ ചികിത്സാ ശൃംഖലയായ ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററും ഇന്ത്യയിലെ പ്രമുഖ ഐവിഎഫ് സേവന ദാതാക്കളായ നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയും കൈകോർക്കുന്നു. ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്‌സിന് കീഴിലുള്ള നോവയ്ക്ക് നിലവിൽ 70 നഗരങ്ങളിലായി 120 കേന്ദ്രങ്ങളുണ്ട്. അടുത്ത 3 മുതൽ 5 വർഷത്തിനുള്ളിൽ കേരളത്തിലുടനീളം 10 അത്യാധുനിക ഐ.വി.എഫ് സെന്ററുകൾ തുറക്കുന്നതിലൂടെ സംസ്ഥാനത്തെ വന്ധ്യതാ ചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ സംയുക്ത സംരംഭം ലക്ഷ്യമിടുന്നത്. നിലവിൽ കൊച്ചി, കൊടുങ്ങല്ലൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഇരു സ്ഥാപനങ്ങൾക്കും സാന്നിധ്യമുണ്ട്. കേരളത്തിൽ ക്രാഫ്റ്റ് ഫെർട്ടിലിറ്റിക്കുള്ള ശക്തമായ ക്ലിനിക്കൽ പാരമ്പര്യവും, നോവ ഐ.വി.എഫ് ഫെർട്ടിലിറ്റിയുടെ ദേശീയ ശൃംഖലയും അത്യാധുനിക സാങ്കേതിക വിദ്യയും ഒത്തുചേരുന്നതാണ് ഈ സഹകരണം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐ.വി.എഫ് ലാബ് സംവിധാനങ്ങൾ, ഭ്രൂണ തിരഞ്ഞെടുപ്പിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള നൂതന രീതികൾ എന്നിവ വഴി മികച്ച ചികിത്സാ ഫലങ്ങൾ ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും.
"കേരളത്തിലെ ജനനനിരക്ക് ആശങ്കാജനകമായ രീതിയിൽ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് 1.35 മുതൽ 1.7 വരെയാണ്, എന്നാൽ ജനസംഖ്യാ സന്തുലിതാവസ്ഥ നിലനിർത്താൻ വേണ്ട കുറഞ്ഞ നിരക്ക് (Replacement Level) 2.1 ആണ്. ഈ സാഹചര്യത്തിൽ വന്ധ്യതാ ചികിത്സാ രംഗത്ത് കൂടുതൽ മികച്ച സൗകര്യങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്, ക്രാഫ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ പ്രൊഫ. ഡോ. സി. മുഹമ്മദ് അഷ്റഫ് പറഞ്ഞു. 1999 മുതൽ പതിനായിരക്കണക്കിന് ദമ്പതികൾക്ക് ആശ്വാസമായ ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും, ഇന്ത്യയിലെ പ്രമുഖരായ നോവ ഐ.വി.എഫും കൈകോർക്കുന്നത് ഈ ലക്ഷ്യത്തോടെയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ കൊച്ചു നഗരങ്ങളിലേക്കും ആധുനിക ചികിത്സ എത്തിക്കാനും, പുതിയ ചികിത്സാ രീതികൾ വികസിപ്പിക്കാനും വിദഗ്ദ്ധരായ ഡോക്ടർമാരെ പരിശീലിപ്പിക്കാനും ഈ പങ്കാളിത്തത്തിലൂടെ തങ്ങൾക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
"പ്രത്യുൽപാദന ആരോഗ്യ രംഗത്ത് ഡോ. അഷ്റഫും ക്രാഫ്റ്റ് ഫെർട്ടിലിറ്റിയും നൽകുന്ന മികച്ച സേവനങ്ങളും അവരുടെ ശാസ്ത്രീയ ചികിത്സാ രീതികളും പ്രശംസനീയമാണ്. കേരളത്തിൽ വന്ധ്യതാ ചികിത്സയെക്കുറിച്ചുള്ള അവബോധം കൂടിവരുന്ന സാഹചര്യത്തിൽ, എ.ഐ ഉപയോഗിച്ചുള്ള ഭ്രൂണ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതിക വിദ്യകൾ ഇവിടുത്തെ രോഗികൾക്ക് ലഭ്യമാക്കാൻ ഈ പങ്കാളിത്തം സഹായിക്കും. വരും വർഷങ്ങളിൽ കേരളത്തിലെ 10 പ്രധാന നഗരങ്ങളിലേക്ക് ഞങ്ങളുടെ സേവനം വിപുലീകരിക്കും." നോവ ഐ.വി.എഫ് ഫെർട്ടിലിറ്റി സി.ഇ.ഒ ശോഭിത് അഗർവാൾ പറഞ്ഞു. ഈ സഹകരണം ഇന്ത്യൻ ഐ.വി.എഫ് മേഖലയിലെ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഏഷ്യ ഹെൽത്ത് കെയർ ഹോൾഡിംഗ്സ് എക്സിക്യൂട്ടീവ് ചെയർമാൻ വിശാൽ ബാലി അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ ഈ രംഗത്തുണ്ടാകുന്ന അത്യാധുനിക മാറ്റങ്ങൾ രോഗികളിലേക്ക് എത്തിക്കാനും, ഓരോ വ്യക്തിക്കും അനുയോജ്യമായ ചികിത്സാ രീതികൾ ഉറപ്പുവരുത്തി മികച്ച വിജയം കൈവരിക്കാനും ഈ കൂട്ടുകെട്ടിലൂടെ സാധിക്കും. രോഗീ കേന്ദ്രീകൃതമായ ഈ സമീപനം വന്ധ്യതാ ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് പ്രതിവർഷം മൂന്ന് ലക്ഷത്തോളം ഐ.വി.എഫ് ചികിത്സകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യയുടെ വളർച്ചയോടെ ഐ.വി.എഫ് ഇന്ന് കൂടുതൽ ജനകീയമായി മാറിക്കഴിഞ്ഞു. വിട്രിഫിക്കേഷൻ, പി.ജി.ടി, എ.ഐ അധിഷ്ഠിത ഭ്രൂണ തിരഞ്ഞെടുപ്പ് തുടങ്ങിയ നൂതന രീതികൾ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. ഓരോ രോഗിയുടെയും ശാരീരിക അവസ്ഥ പരിഗണിച്ചുള്ള ചികിത്സാ രീതികൾ ഇന്ന് മികച്ച ഫലം നൽകുന്നുണ്ട്.
https://www.facebook.com/Malayalivartha


























