ഇറാൻ – ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കാൻ നിർണ്ണായക നീക്കവുമായി അമേരിക്ക

രാജ്യത്തിന്റെ തീരപ്രദേശങ്ങളെയോ ദ്വീപുകളെയോ യു.എസ് ആക്രമിച്ചാൽ പേർഷ്യൻ ഉൾക്കടലിലേക്കുള്ള വഴികൾ പൂർണമായും അടയുമെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് സമ്മർദ്ദം ചെലുത്താനും യു.എസിന് പദ്ധതിയുണ്ടെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ മുൻനിറുത്തിയായിരുന്നു ഇറാന്റെ പ്രതികരണം. വിവിധ തരത്തിലെ നേവൽ മൈനുകൾ പേർഷ്യൻ ഉൾക്കടലിൽ സ്ഥാപിക്കുമെന്നും നിഷ്പക്ഷ രാജ്യങ്ങളുടെ കപ്പലുകൾക്ക് തങ്ങളുടെ ഏകോപനത്തോടെ മാത്രമേ നിലവിൽ ഹോർമുസ് കടക്കാനാകൂ എന്നും ഇറാൻ ഡിഫൻസ് കൗൺസിൽ പറഞ്ഞു.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസ്, സ്പെഷ്യൽ എൻവോയ് സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവർ ഈ ആഴ്ച തന്നെ ഇറാനിയൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട് . ട്രംപും അസിം മുനീറും തമ്മിലുള്ള ആശയവിനിമയം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ചർച്ചകളുടെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. സമാധാന നീക്കങ്ങൾ അതീവ രഹസ്യസ്വഭാവമുള്ളതാണെന്നും ഊഹാപോഹങ്ങളിൽ വിശ്വസിക്കരുതെന്നും വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
"ഇവ രഹസ്യസ്വഭാവമുള്ള നയതന്ത്ര ചർച്ചകളാണ്, അമേരിക്ക പത്രങ്ങളിലൂടെ ചർച്ചകൾ നടത്തില്ല. ഇതൊരു അസ്ഥിരമായ സാഹചര്യമാണ്, വൈറ്റ് ഹൗസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതുവരെ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വിശ്വസിക്കരുത്," വൈറ്റ് ഹൗസ് വക്താവ് കരോളിൻ ലീവിറ്റ് വ്യക്തമാക്കി. അതേസമയം, സംഘർഷം ഇല്ലാതാക്കാൻ തങ്ങൾ സജീവമായി ഇടപെടുന്നുണ്ടെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രതികരിച്ചു.
പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇരുപക്ഷത്തെയും ചർച്ചാ മേശയിലേക്ക് എത്തിക്കാൻ തിരശ്ശീലയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. അമേരിക്കയെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് ചർച്ചകളിൽ പങ്കെടുത്തേക്കുമെന്നാണ് സൂചന. ചർച്ചകളിൽ പുരോഗതിയുണ്ടെന്നും പല കാര്യങ്ങളിലും ഇതിനോടകം ധാരണയിലെത്തിയെന്നും ട്രംപ് അവകാശപ്പെടുമ്പോഴും, ഇസ്രായേൽ ഈ നീക്കങ്ങളിൽ അമ്പരപ്പ് പ്രകടിപ്പിക്കുന്നുണ്ട്. സമാധാന ശ്രമങ്ങളെക്കുറിച്ച് അറിവുണ്ടെങ്കിലും ധാരണകളിലെത്തിയെന്ന ട്രംപിന്‍റെ പ്രസ്താവന പ്രതീക്ഷിച്ചതിലും വേഗത്തിലാണെന്നാണ് ഇസ്രായേലിന്‍റെ വിലയിരുത്തൽ.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പ്രതികരിച്ചു. ഫെബ്രുവരി 28-ന് തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ രണ്ടായിരത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. പാകിസ്ഥാൻ, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ നിലവിൽ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്.
യുദ്ധം അവസാനിപ്പിക്കാനും ഇറാനുമായി കരാറിലെത്താനും യുഎസ് പ്രസിഡന്റ് താല്‍പര്യമറിയിച്ചതായാണ് നെതന്യാഹു അവകാശപ്പെടുന്നത്. ഇറാനുമായുള്ള ഏത് കരാറും ഇസ്രായേലിന്റെ താല്‍പര്യം സംരക്ഷിക്കുമെന്ന് നെതന്യാഹു പറഞ്ഞു. യുദ്ധം അവസാനിപ്പിക്കാന്‍ യുഎസ് നിബന്ധനകള്‍ തയാറാക്കിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. യുറേനിയം സമ്പുഷ്ടീകരണം കുറക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തിവെക്കുക എന്നിവയാണ് പ്രധാന നിബന്ധനകള്‍. എന്നാല്‍, ഈ നിബന്ധനകള്‍ ഇറാന്‍ അംഗീകരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
അതേസമയം അമേരിക്കയുമായുള്ള സൈനിക നീക്കങ്ങൾ അവസാനിപ്പിക്കാൻ നിബന്ധനകൾ മുന്നോട്ടുവെച്ച് ഇറാൻ. ഇറാൻ്റെ മേൽ ഏർപ്പെടുത്തിയിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണമെന്നും അമേരിക്ക വരുത്തിവെച്ച യുദ്ധനഷ്ടങ്ങൾക്ക് പരിഹാരം കാണണമെന്നും ഇറാൻ പരമോന്നത നേതാവിൻ്റെ സൈനിക ഉപദേഷ്ടാവ് മോഹ്‌സെൻ റെസായെ വ്യക്തമാക്കി. ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക ഇടപെടില്ലെന്ന് അന്താരാഷ്ട്ര തലത്തിൽ ഉറപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മോജ്താബ ഖമനയിയുടെയും സൈന്യത്തിൻ്റെയും ഇറാൻ ജനതയുടെയും തീരുമാനമാണിതെന്ന് റെസായെ അറിയിച്ചു. 'എല്ലാ നാശനഷ്ടങ്ങൾക്കും പരിഹാരം ലഭിക്കുന്നതുവരെയും ഉപരോധങ്ങൾ നീക്കുന്നതുവരെയും പോരാട്ടം തുടരും' അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, തൊട്ടുപിന്നാലെ തന്റെ നിലപാടിൽ മാറ്റം വരുത്തിയ ട്രംപ് ഇറാനുമായി വളരെ നല്ലതും ഫലപ്രദവുമായ ചർച്ചകൾ ആരംഭിച്ചതായി അവകാശപ്പെട്ടു. ചർച്ചകൾക്ക് അവസരം നൽകാനായി അഞ്ച് ദിവസത്തേക്ക് ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾ മാറ്റിവെക്കാൻ പെന്റഗണിന് അദ്ദേഹം നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിക്കാൻ സമ്മതിച്ചതായും കരാർ യാഥാർത്ഥ്യമായാൽ ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക പിടിച്ചെടുക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ ശേഷി പൂർണ്ണമായും ഇല്ലാതാക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത നിബന്ധനയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രംപിന്റെ മിഡിൽ ഈസ്റ്റ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറുമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ചർച്ചയിൽ പങ്കെടുക്കുന്നത് ആരാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ല.
ഇറാന്റെ നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെ താൻ നേതാവായി അംഗീകരിക്കുന്നില്ലെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ വലിയ രീതിയിലുള്ള ഭരണമാറ്റത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം സൂചന നൽകി. കരാർ ഒപ്പിടുന്നതോടെ ലോകവിപണിയിൽ എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ് പ്രവചിച്ചു. വിപണിയിൽ പരമാവധി എണ്ണ ലഭ്യമാക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ട്രംപിന്റെ അവകാശവാദങ്ങൾ പച്ചക്കള്ളമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബഫ് ആവർത്തിച്ചു. സാമ്പത്തിക-എണ്ണ വിപണികളിൽ കൃത്രിമം കാണിക്കാനും പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാനുമാണ് അമേരിക്ക ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത്. അക്രമികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നതാണ് ജനങ്ങളുടെ ആവശ്യമെന്നും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാന്റെ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാനുമായി ഫോണിൽ സംസാരിച്ചു. റമദാൻ, ഈദ് വേളകളിലായി ഇരുവരും പലതവണ ആശയവിനിമയം നടത്തുകയും യുദ്ധം അവസാനിപ്പിക്കേണ്ടതിന്ർറെ അനിവാര്യത ആവർത്തിക്കുകയും ചെയ്തിരുന്നു. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറും ഇറാൻ പ്രസിഡന്റുമായും ട്രംപുമായും ചർച്ചകൾ നടത്തിയതായാണ് വിവരം.
അതേസമയം, നയതന്ത്ര നീക്കങ്ങൾ സജീവമാണെന്ന് വൈറ്റ് ഹൗസ് പ്രതിനിധികളും ഇറാന്‍റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടന്ന ചർച്ചകൾ സൂചിപ്പിക്കുന്നു. ചർച്ചകൾക്കായി അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച ട്രംപ്, ഇറാൻ ചർച്ചയ്ക്കായി തന്നെ സമീപിച്ചുവെന്നും അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞ 24 ദിവസമായി അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പറഞ്ഞിട്ടുണ്ട് .
നിലവിൽ യുദ്ധം അവസാനിപ്പിക്കുന്നതിലും തീർപ്പാക്കാത്ത വിഷയങ്ങൾ പരിഹരിക്കുന്നതിലുമാണ് ചർച്ചകൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നടക്കുന്നതായി വന്ന റിപ്പോർട്ടുകൾ ഇറാൻ നിഷേധിച്ചു. തങ്ങളുടെ ഔദ്യോഗിക നിലപാട് അവർ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാൽ ചർച്ചകൾ നല്ല നിലയിൽ മുന്നോട്ട് പോകുകയാണെന്ന് ട്രംപ് സൂചിപ്പിച്ചു. 'ഞങ്ങൾ വളരെ ശക്തമായ ചർച്ചകൾ നടത്തി, സുപ്രധാനമായ ധാരണകളുമുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഒരു ഉടമ്പടി അടുത്തെത്തിയിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ ലബനനില്‍ സ്ഥിതി ചെയ്യുന്ന യുഎന്‍ സമാധാനസേനയുടെ ഓഫിസില്‍ ഇന്നലെ ഷെല്ലാക്രമണം നടന്നു. ഇസ്രയേലിനു നേരെ ഹിസ്ബുല്ല ശക്തമായ ആക്രമണം നടത്തി. മധ്യ ഇസ്രയേലില്‍ ഇന്നലെ ഇറാനിയന്‍ മിസൈലുകള്‍ എത്തിയെങ്കിലും അവ തകര്‍ത്തു. മറ്റൊരു സംഭവത്തില്‍, തെക്കന്‍ ഇസ്രയേലിലെ ആഷ്‌കെലോണില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് നാശനഷ്ടമുണ്ടായി.
ഇസ്രായേലിന്റെ വടക്കൻ മേഖലകളിലേക്ക് ഇറാൻ വീണ്ടും മിസൈൽ ആക്രമണം നടത്തി. ഇസ്രായേലിന്റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനമായ 'ഡേവിഡ്സ് സ്ലിംഗിലുണ്ടായ' (David's Sling) സാങ്കേതിക തകരാർ കാരണം ചില മിസൈലുകൾ രാജ്യത്തിന്റെ തെക്കൻ മേഖലകളിൽ പതിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുവൈത്ത്, സൗദി അറേബ്യ (കിഴക്കൻ പ്രവിശ്യ), ബഹ്‌റൈൻ എന്നീ ഗൾഫ് രാജ്യങ്ങൾക്ക് നേരെയും തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്.
ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണങ്ങളെ ചെറുക്കാൻ ഗൾഫ് മേഖലയിലേക്ക് ഹ്രസ്വദൂര വ്യോമപ്രതിരോധ സംവിധാനങ്ങൾ അയക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാർമർ അറിയിച്ചു. ചുരുക്കത്തിൽ, യുദ്ധം 25 ദിവസം പിന്നിടുമ്പോഴും സമാധാനത്തിനുള്ള സാധ്യതകൾ വിദൂരമാണ്. മേഖലയിലെ കൂടുതൽ ഭാഗങ്ങളിലേക്ക് സംഘർഷം വ്യാപിക്കുന്നതും എണ്ണ വിപണിയിലെ പ്രതിസന്ധിയും ആഗോളതലത്തിൽ തന്നെ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇസ്ലാമാബാദിലെ കൂടിക്കാഴ്ച യാഥാർത്ഥ്യമായാൽ അത് പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ ഗതി മാറ്റുന്ന വലിയൊരു വഴിത്തിരിവാകും.
https://www.facebook.com/Malayalivartha

























