പോലീസ് വീഴ്ചയുടെ 9 ദിനങ്ങൾ ; നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യ വിരൽ ചൂണ്ടുന്നത് പൊലീസിന്റെ വീഴ്‌ചയിലേക്ക്

നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിലെ പ്രതി ഡി.വൈ.എസ്.പി ഹരികുമാറിന്റെ ആത്മഹത്യക്കു പിന്നിൽ പൊലീസിന്റെ കൃത്യമായ വീഴ്‌ചയെന്ന് ആരോപണം. സനൽകുമാർ കൊലക്കു ശേഷം ഒളിവിൽ പോയ ഡി.വൈ.എസ്.പിയെ ഒമ്പതുനാളുകൾക്ക് ശേഷമാണ് തൂങ്ങി മരിച്ച നിലയിൽ കല്ലമ്പലത്തെ സ്വന്തം വീട്ടിൽ നിന്ന് കണ്ടെത്തുന്നത്. ഈ സാഹചര്യം നിലനിൽക്കെത്തന്നെ ഹരികുമാറിനെ സംരക്ഷിക്കാൻ ആദ്യം മുതൽ തന്നെ ഉന്നത ഉദ്യോഗസ്ഥർ ചരടു വലിച്ചിരുന്നതായി സൂചനകളുണ്ടായിരുന്നു.
കേസില്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെ ഡിവൈഎസ്പി ഒളിവില്‍ പോകുകയായിരുന്നു. ഇദ്ദേഹം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് മരണ വാര്‍ത്ത വന്നിരിക്കുന്നത്.
കൃത്യത്തിന് ശേഷം വിവരം പറയാൻ ഹരികുമാർ ആദ്യം വിളിച്ചത് റൂറൽ എസ്.പി അശോക് കുമാറിനെയായിരുന്നു. തുടർന്ന് ഇയാൾ കല്ലമ്പലത്തെ വീട്ടിലെത്തി ഭാര്യയോട് കാര്യങ്ങൾ പറഞ്ഞ ശേഷം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ആദ്യം തമിഴ്‌നാട്ടിലെ തൃപ്പരപ്പിൽ എത്തിയ ഡി.വൈ.എസ്.പി പിന്നീട് കർണാടകത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് വിവരം.
ഒളിവിൽപ്പോയ ഡി.വൈ.എസ്.പി. മുപ്പതിലേറെത്തവണ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതാവിനെ വിളിച്ചിരുന്നു. കൂടാതെ സംഭവസ്ഥലത്തുനിന്ന് കടക്കുന്നതിനിടെ അഞ്ചുപ്രാവശ്യം സ്ഥലം എസ്.ഐ.യെയും വിളിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായിരുന്നു.
ഹരികുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത് സ്വന്തം വീട്ടിലാണ് എന്നതുകൊണ്ടുതന്നെ ഒരു രാത്രിക്കിടെ ഹരികുമാർ വീട്ടിൽ എത്തിയിരുവെന്നെങ്കിൽ എന്തുകൊണ്ട് പൊലീസ് ഇത് അറിഞ്ഞില്ല എന്ന സംശയം ഉയരുന്നുണ്ട്.
സനല്‍കുമാര്‍ വധക്കേസില്‍ നീതി തേടി സനലിന്റെ വിധവ വിജി ചൊവ്വാഴ്ച രാവിലെ മുതല്‍ ഉപവാസം ആരംഭിച്ചിരുന്നു. കൊലപാതകം നടന്ന നെയ്യാറ്റിന്‍കര കൊടങ്ങാവിളയിലാണ് ഏകദിന ഉപവാസം തുടങ്ങിയത്. പ്രതിയായ ഡിവൈഎസ്പി മരിച്ചുവെന്ന വിവരം വന്നതിന് പിന്നാലെ ഉപവാസം അവസാനിപ്പിച്ചു. ഹരികുമാറിന്റെ ആത്മഹത്യ ദൈവത്തിന്റെ വിധിയാണെന്ന് സനലിന്റെ ഭാര്യ വിജി പറഞ്ഞു. ദൈവ വിധി നടപ്പായിരിക്കുന്നുവെന്നാണ് വിവരം അറിഞ്ഞ ഉടന്‍ വിജി പ്രതികരിച്ചത്.
https://www.facebook.com/Malayalivartha























