ജനുവരി 22 ന് പുനഃ പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതുവരെ നമുക്ക് തുറന്ന പോര് നിർത്താം..വിശ്വാസികളുടെ അപേക്ഷയാണിത്... കേരളത്തിന്റെ പ്രാർത്ഥനയും

ഇനി നിർത്താം ഈ തീക്കളി. ജനുവരി 22 ന് പുനഃ പരിശോധനാ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നതുവരെ നമുക്ക് തുറന്ന പോര് നിർത്താം
സർക്കാർ ധാർഷ്ഠ്യം കളഞ്ഞു പുനഃ പരിശോധന ഹർജി തീർച്ചയാക്കുന്നതുവരെ ഒരു ക്ഷമ കാണിക്കണം. വിശ്വാസികളെ വെല്ലുവിളിക്കേണ്ട. യുവതികളെ ശബരിമലയിൽ എത്തിക്കുന്ന രഹ്ന മോഡൽ ക്വട്ടേഷനും നമുക്ക് വേണ്ട. വിശ്വാസികളുടെ വികാരം ഉൾക്കൊണ്ട സമവായ ചർച്ചകളാകാം. സർവ്വകക്ഷിയോഗം വിളിച്ചു
ആരെയും നോവിയ്ക്കാത്ത യുക്തമായ തീരുമാനത്തിലെത്താം .
അതല്ല മുഖ്യമന്ത്രി പറയുന്നതുപോലെ പഴയ വിധി നില നിൽക്കുന്നു എന്നാണു കരുതുന്നതെങ്കിൽ,തോക്കിൻ മുനയിൽ തീർത്ഥാടനം ഒരുക്കിയാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഒരു തീപ്പൊരി മതി കേരളം കലാപ ഭൂമിയാകാൻ
ഇന്നലെവരെ തങ്ങൾ പിന്തുടർന്ന ആചാരങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമ്പോൾ അതേത് നവോത്ഥാന മുന്നേറ്റമാണെങ്കിലും ആളുകൾ പ്രതിഷേധിക്കും. .ഇവിടെ ഭരണാധികാരികൾ കാണിക്കേണ്ടത് വിവേകമാണ്. വികാരമല്ല. രാഷ്ട്രീയ ലാഭക്കൊയ്ത്തിനു വിശ്വാസിയുടെ ആചാരങ്ങളെ ബലികൊടുക്കരുത്.
സി പി എമ്മും സർക്കാരും ജനങ്ങളെയും വിശ്വാസികളെയും കൂടുതൽ മനസ്സിലാക്കണം . സുപ്രീം കോടതി പുനഃപരിശോധനാ ഹർജി അനുവദിച്ചു എന്നത് ഭക്തർക്ക് ഏറെ പ്രതീക്ഷ നൽകുന്നു. ഇന്നലെ വരെ തങ്ങൾ നടത്തിയ പ്രതിഷേധങ്ങളുടെ വിജയം . പ്രാർത്ഥനയുടെ വിജയം . അവർ ആഹ്ലാദ തിമിർപ്പിലാണ് . തിരുവനന്തപുരത്തു ഗണപതി ക്ഷേത്രത്തിനു മുന്നിൽ വി മുരളീധരന്റെ നേതൃത്വത്തിൽ പ്രസാദ വിതരണവും ആഹ്ലാദ പ്രകടനവും നടക്കുന്നു. പന്തളത്തും ചങ്ങനാശ്ശേരിയിലും കൊച്ചിയിലും അയ്യപ്പ ഭക്തരുടെ ആഹ്ലാദപ്രകടനകൾ .. സർക്കാർ വിശ്വാസികളുടെ , ഭൂരിപക്ഷ ജനങ്ങളുടെ ഈ വികാരം കാണണം . സുപ്രീംകോടതി വിധി നടപ്പാക്കരുത് എന്നല്ല കേരളം ആവശ്യപ്പെടുന്നത് . ക്ഷമയോടെ, സമവായ മാർഗ്ഗങ്ങളിൽ നമുക്ക് മുന്നോട്ട് നീങ്ങാം .
തല്ക്കാലം ആചാരം പാലിക്കണമെന്ന് വിശ്വാസികൾ പറയുന്നത് കേരളത്തിലെ യുവതികൾ കേൾക്കണം. ഈ മണ്ഡലകാലത്ത് വാശി തെളിക്കാനും തുല്യത രചിക്കാനും ഇറങ്ങിത്തിരിക്കേണ്ട. വെല്ലുവിളിക്കേണ്ട. സാനിറ്ററി നാപ്ക്കിൻ ഇരുമുടിക്കെട്ടിൽ തിരുകി ആക്ടിവിസ്റ്റുകൾ പൂങ്കാവനത്തിലേക്ക് വരണ്ട . വിശ്വാസികളുടെ അപേക്ഷയാണിത് ഇത് തന്നെയാണ് കേരളത്തിന്റെ പ്രാർത്ഥനയും
https://www.facebook.com/Malayalivartha























