യുവതികൾ ശബരിമലയിലെത്തുമെന്നുറപ്പായി..തീർത്ഥാടനം തോക്കിൻ മുനയിൽ

ഈ മണ്ഡലകാലത്തും യുവതികൾ ശബരിമലയിൽ എത്തും . ശബരിമലയില്‍ യുവതീപ്രവേശനം സംബന്ധിച്ച വിധിയില്‍ സ്റ്റേ ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് വിധിച്ചു. അതുകൊണ്ടു തന്നെ ജനുവരി 22ന് പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നത് വരെ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. ചുരുക്കി പറഞ്ഞാൽ മണ്ഡലകാല തീർത്ഥാടനം തോക്കിൻ മുനയിലാകുമെന്നു സാരം.
ചിത്തിരമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ നിരോധന ആജ്ഞ ഉണ്ടായിരുന്നിട്ടുകൂടി കാര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. പലപ്പോഴും പോലീസിന്റെ കയ്യിൽ നിന്ന് കാര്യങ്ങൾ വഴുതി മാറിയതും നമ്മൾ കണ്ടു. വന്‍ കമാന്‍റോ സംഘവും മെറ്റല്‍ ഡിക്റ്ററും മൊബൈല്‍ ജാമറും കൂടാതെ വനിതാ പോലീസുകാരെയടക്കം സന്നിധാനത്ത് വിന്യസിസിച്ചിരുന്നെങ്കിലും ഏഴായിരത്തോളം വരുന്ന പ്രതിഷേധകര്‍ ശബരിമല കീഴടക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. . ഈ സാഹചര്യത്തില്‍ മണ്ഡലകാലത്ത് ശബരിമലയില്‍ വൻ സുരക്ഷയാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്
ഇന്നത്തെ വിധിയിൽ യുവതീ പ്രവേശനത്തിന് സ്റ്റേ നൽകിയിരുന്നെങ്കിൽ സർക്കാരിനും പോലീസിനും ആശ്വസിക്കാമായിരുന്നു. എന്നാൽ ഇപ്പോൾ വിലക്ക് ഇല്ലാത്ത സ്ഥിതിക്ക് സ്ത്രീകൾ ശബരിമലയിൽ എത്തുമെന്ന് ഉറപ്പ്. മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്താന്‍ 550 ഓളം യുവതികള്‍ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നാണറിവ്. ഇവരെ സന്നിധാനത്തിലെത്തിക്കാൻ ഹെലികോപ്റ്റർ അടക്കം സന്നാഹങ്ങളും ഒരുക്കുന്നുണ്ട്. സന്നിധാനത്തും പരിസരത്തുമായി 15000 പൊലീസുകാരെ ഡ്യൂട്ടിക്ക് നിയമിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണം ഉൾപ്പടെയുള്ള മാർഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
എല്ലാ തീര്‍ഥാടകര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിർബന്ധമാക്കിയിട്ടുണ്ട്. പമ്പ നിലയ്ക്കല്‍ സന്നിധാനം എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡൂം പോലീസ് അനുമതിയും വേണം.തീര്‍ഥാടകരുടെ വാഹനങ്ങള്‍ എരുമേലി, എംഇഎസ് ജങ്ഷന്‍, ഇലവുങ്കല്‍, നിലയ്ക്കല്‍ വടശേരിക്കര എന്നിവിടങ്ങളില്‍ പോലീസ് പരിശോധിക്കും. വാഹനങ്ങൾക്ക് പാസ് വേണമെന്നും നിയമമുണ്ട്.
യുവതീപ്രവേശന വിധി വന്ന് രണ്ടുവട്ടം നടതുറന്നപ്പോഴും സർക്കാരിന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിരുന്നു ശബരിമലയിലെ പ്രതിഷേധം. മണ്ഡല-മകരവിളക്ക് തീർഥാടനത്തിനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാൻ സർക്കാരിനും പോലീസിനും ഏറെ പണിപ്പെടേണ്ടിവരും. ഒപ്പം ഭക്തജനങ്ങളുടെ നെഞ്ചത്ത് ചവിട്ടിയല്ലാതെ യുവതികൾക്ക് പതിനെട്ടാം പടി ചവിട്ടാനാവില്ല എന്ന വിശ്വാസികളുടെ പോര്വിളികളും . ഏതായാലും ഈ മണ്ഡലകാലം ശബരിമലയിൽ ശാന്തിയുടെതാവില്ല.
https://www.facebook.com/Malayalivartha























