മലകയറി ജയിലിലായ 69 പേര്‍ക്കും പന്തളം കൊട്ടാരത്തിന്റെ വാൻ സ്വീകരണം; എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കും; വിലക്കു തീരുന്ന മുറയ്ക്ക് ഇവരെ വീണ്ടും മലകയറ്റും

നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ 69 പേര്‍ക്കും വന്‍ സ്വീകരണമൊരുക്കി പന്തളം കൊട്ടാരം. ശബരിമലയിൽ നടയടച്ചശേഷം നാമജപ പ്രതിഷേധം നടത്തി അറസ്റ്റിലായ ശേഷം കോടതി ജാമ്യം അനുവദിച്ച 69 പേര്‍ക്കും പന്തളം കൊട്ടാരം സ്വീകരണം നല്‍കി. എല്ലാവരുടെയും ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിച്ചു.
ജാമ്യത്തില്‍ ഇറങ്ങി എത്തിയ എല്ലാവരെയും കൊട്ടാരം പ്രതിനിധികള്‍ ഷാളണിയിച്ച് സ്വീകരിച്ചു. വിലക്കു തീരുന്ന മുറയ്ക്ക് ഇവരെ വീണ്ടും മലകയറ്റുമെന്നും പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു.
ഇന്നലെയാണ് പത്തനംതിട്ട മുന്‍സിഫ് കോടതി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും 69 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കരുതെന്ന നിര്‍ദേശത്തോടെ ജാമ്യം അനുവദിച്ചത്. സുരേന്ദ്രനൊപ്പം തന്നെ ജാമ്യം ലഭിച്ച 69 പേര്‍ക്കും റാന്നി താലൂക്കില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ടായിരുന്നു. സന്നിധാനത്ത് വിരിവെക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ നടപ്പന്തലില്‍ ശരണംവിളിച്ച് പ്രതിഷേധം നടത്തിയത്. ഹരിവരാസനം പാടി നടയടച്ച ശേഷമായിരുന്നു ഇവരുടെ പ്രതിഷേധം. തുടര്‍ന്നായിരുന്നു പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തത്.
അതേസമയം നിലവിൽ സംഘർഷാവസ്ഥയില്ലാത്ത സാഹചര്യത്തിൽ ശബരിമലയിൽ നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് റിപ്പോർട്ട്. റാന്നി, കോന്നി തഹസിൽദാർമാരാണ് പത്തനംതിട്ട കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചത്. തിരുമുറ്റത്തെ ബാരിക്കേഡുകൾ മാറ്റാമെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ശബരിമല സന്നിധാനത്ത് സംഘർഷ സാധ്യതയില്ല. അതിനാൽ സന്നിധാനത്ത് സ്ഥാപിച്ചിട്ടുള്ള ബാരിക്കേഡുകൾ മുഴുവൻ നീക്കണം ചെയ്യണം. തീർഥാടകർക്ക് സുഗമമായി സഞ്ചരിക്കുന്നതിനുള്ള അവസരങ്ങൾ ഒരുക്കണം. പ്രതിഷേധക്കാർ സന്നിധാനത്ത് ഉണ്ടെങ്കിലും പ്രകോപനപരമായ സംഭവങ്ങൾ നടക്കുന്നില്ല. അതിനാൽ, നിരോധനാജ്ഞ തുടരേണ്ട ആവശ്യമില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നിലക്കലിൽ നിന്ന് പമ്പയിലേക്കുള്ള വാഹന നിയന്ത്രണം പൂർണമായി പിൻവലിക്കണം. പമ്പ-സന്നിധാന യാത്രക്കുള്ള സമയ നിയന്ത്രണം പൂർണമായി ഒഴിവാക്കണം. ഭക്തന്മാർക്ക് വിരി വെക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്യുന്നു.
https://www.facebook.com/Malayalivartha






















