ബി.ജെ.പിയിൽ പൊട്ടിത്തെറി; ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാത്തത് അണികളിലും നേതാക്കളിലും കടുത്ത അതൃപ്തി

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ജയിലിലായി അഞ്ച് ദിവസമായിട്ടും സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള അദ്ദേഹത്തെ ജയിലിൽ സന്ദർശിക്കാത്തത് അണികളിലും നേതാക്കളിലും കടുത്ത അതൃപ്തി. ശബരിമല വിഷയത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം നടത്തുന്ന ഒളിച്ചുകളിക്കെതിരെ ബി.ജെ.പി നേതാക്കളിലും അണികളിലും അമർഷം പുകയുന്നു. കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ അണികളുടെ നിർബന്ധത്തിന് വഴങ്ങി ഒരു റോഡുപരോധം നടത്തിയതൊഴിച്ചാൽ ബി.ജെ.പി ഔദ്യോഗികമായി ഒരു പ്രതിഷേധ പരിപാടിയും നടത്തിയിരുന്നില്ല.
പാർട്ടി നടത്തിയ സമരത്തിന്റെ പേരിൽ എടുത്ത പഴയ കേസുകൾ കുത്തിപ്പൊക്കി സുരേന്ദ്രനെ ജയിലിലടക്കാനുള്ള സർക്കാരിന്റെ നീക്കത്തിൽ പാർട്ടിയുടെ ഭാഗത്തുനിന്ന് കാര്യമായ പ്രതിഷേധം ഉണ്ടാകുന്നില്ല എന്നതും പാർട്ടിക്കുള്ളിൽ മുറുമുറുപ്പിനിടയാക്കിയിരിക്കുന്നു. പാർട്ടി അണികൾ നിരന്തരമായി ആവശ്യപ്പെട്ടിട്ടും ശബരിമലയിൽ പോകാൻ തയാറാകാത്തതും, കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ വന്നപ്പോൾ പോലും സംസ്ഥാന പ്രസിഡന്റ് ശബരിമലയിൽ എത്തിയില്ല എന്നതും പാർട്ടിക്കുള്ളിൽ ചർച്ചക്ക് വഴിവച്ചിരിക്കുകയാണ്.
അതേസമയം കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ തെളിവുകള്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.
കെ. സുരേന്ദ്രന് പുറമേ ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ചിത്തിര ആട്ട വിശേഷ സമയത്ത് ഇവരും സന്നിധാനത്ത് ഉണ്ടായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















