കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഹുങ്ക് അനുവദിച്ച് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല; നരേന്ദ്രമോദിയും അമിത് ഷായും ശബരിമലയിലേക്ക്?

ഡൽഹിയിലെത്തിയാലുടൻ മന്ത്രി പൊൻ രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമിത ഷായെയും കേരളത്തിലെ സ്ഥിതിഗതികൾ ധരിപ്പിക്കും. പൊൻ രാധാകൃഷ്ണന്റെ റിപ്പോർട്ട് ലഭിച്ചാലുടൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി ജെ പി പ്രസിഡന്റ് അമിത് ഷാ ശബരിമല സന്ദർശിക്കുമെന്നാണ് ഡൽഹിയിൽ നിന്നും അറിയുന്നത്.
വ്യാഴാഴ്ചപുലർച്ചെ മന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടായിരുന്ന ഇന്നോവ കാർ എസ്.പി. ഹരിശങ്കർ തടഞ്ഞതും എസ്പി, യതീഷ് ചന്ദ്ര മന്ത്രിയോട് മോശമായി പെരുമാറിയതും അമിത് ഷായെയും കേന്ദ്ര ആഭ്യന്തരമന്ത്രിയെയും മന്ത്രി അറിയിക്കും. പൊൻ രാധാകൃഷ്ണന്റെ ഓഫീസ് ഇക്കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്.
യതീഷ് ചന്ദ്രയുടേയും ഹരിശങ്കറിന്റെയും നടപടികൾ മന്ത്രിയെ വല്ലാതെ അലട്ടിയിട്ടുണ്ട്. ഇതെല്ലാം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസം നൽകിയത് സംസ്ഥാന സർക്കാരിന്റെ പിന്തുണ കാരണമാണ്. പിണറായിയുടെ പൂർണ പിന്തുണ ഉദ്യോഗസ്ഥർക്കുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സുരക്ഷാ നടപടികളുടെ ഭാഗമായി ഏത് വാഹനവും തടയാമെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. ഇതാണ് ബിജെപിയെ വേദനിപ്പിക്കുന്നത്.
എന്നാൽ കേന്ദ്ര സർക്കാരിന് കീഴിലുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഹുങ്ക് അനുവദിച്ച് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. അതിന് കേന്ദ്ര അധ്യക്ഷൻ തന്നെ വരണമെന്നാണ് ബി ജെ പി പ്രവർത്തകരുടെ ആവശ്യം. അതേ സമയം അത്തരമൊരു സാഹചര്യം ഇപ്പോൾ ശബരിമലയിലില്ലെന്നും പ്രവർത്തകരിൽ ചിലർ പറയുന്നുണ്ട്. ഏതായാലും കേന്ദ്രമന്ത്രിമാരുടെ വരവ് ഉദ്ദേശിച്ച ഫലം ചെയ്തുവെന്നാണ് ബിജെപി കരുതുന്നത്.
പ്രധാനമന്ത്രിയും അമിത് ഷായും വന്നാൽ സ്ത്രീ പ്രവേശത്തെ കുറിച്ച് എന്തു പറയുമെന്ന ആശങ്കയും നിലവിലുണ്ട്. പ്രധാനമന്ത്രിക്കും മറ്റും സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാനാവില്ല. എന്നാൽ അനുകൂലിക്കാനും കഴിയില്ല. യഥാർത്ഥത്തിൽ ശബരിമല വിഷയമാണ് ബി ജെ പിക്ക് സംസ്ഥാനത്ത് വേരുറപ്പിക്കാൻ അവസരം നൽകിയത്. അത് സർക്കാരും സി പി എമ്മും നൽകിയ സഹായം തന്നെയാണെന്നാണ് ബിജെപിയിലെ ചില കേന്ദ്രങ്ങളെങ്കിലും കരുതിയത്. ചെങ്ങന്നൂരിൽ തകർന്നടിഞ്ഞ ബി ജെ പി ക്ക് ശബരിമല വിഷയം ഓക്സിജനായിരുന്നു. ശബരിമലയിലെ വിവാദങ്ങൾ അതേപടി നിലനിൽക്കാനാണ് ബിജെപിക്ക് ആഗ്രഹം . എങ്ങനെയായാലും പാർട്ടി വളർന്നു എന്നാണവർ കരുതുന്നത് .
അമിത് ഷാ വന്നാൽ പ്രവർത്തകരെ ഉണർത്താമെന്ന് ബിജെപി കരുതുന്നു. പ്രധാനമന്ത്രി ശബരിമലയിലെത്തിയാൽ ദേശീയ ശ്രദ്ധയിലേക്ക് ഉയരും. കേന്ദ്രസർക്കാരിന് വേണമെങ്കിൽ ആചാരം നിലനിർത്താൻ നിയമമോ നിയമ പരിഷ്ക്കണമോ നടത്താം. ജെല്ലിക്കെട്ട് വിഷയത്തിൽ കേന്ദ്ര സർക്കാർ അതിന് തയ്യാറായിട്ടുണ്ട്. തമിഴ്നാട്ടിലുള്ള വോട്ടാണ് കേന്ദ്രത്തെ അതിനു പ്രേരിപ്പിച്ചത്. കേരളത്തിൽ ബി ജെപി നിർണായക ശക്തിയല്ല. സീറ്റ് കിട്ടാത്ത സംസ്ഥാനത്ത് അതിനൊന്നും ബി ജെ പി തയ്യാറാകുമെന്ന് കരുതാനാവില്ല. എങ്കിലും ഇക്കുറി ബിജെപി പ്രതീക്ഷയിലാണ്. അതിനാൽ വിട്ടു വീഴ്ചകൾക്ക് തയ്യാറായെന്നിരിക്കും. താരങ്ങളെ ഇറക്കി കേരളത്തെ പോക്കറ്റിലാക്കാനാണ് ശ്രമം.
https://www.facebook.com/Malayalivartha






















