ഭർത്താവുമായി അകന്നുകഴിഞ്ഞ യുവതിയുമായി കടുത്ത പ്രണയം; മകളുടെ മുന്നിൽവച്ച് മര്യാദവിട്ട് പെരുമാറിയതോടെ കാമുകി മകളെയും കൂട്ടി കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക് തിരിച്ചു; പലതവണ ഫോൺ വിളിച്ചിട്ടും എടുക്കാതായതോടെ സംഭവിച്ചത്...

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാമുകിയുടെ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലത്ത് ജെന്റ്സ് ബ്യൂട്ടി പാർലർ നടത്തുന്ന മലപ്പുറം ആനമങ്ങാട് ചെത്തനാംകുറിശ്ശി ഈങ്ങച്ചാലിൽ വീട്ടിൽ മുഹമ്മദാലിയുടെ മകൻ മുഹീബ് റഹ്മാനാണ് (28) കൊട്ടാരക്കര സബ്‌ജയിലിന് സമീപം കല്ലട ഇറിഗേഷൻ പ്രോജക്ടിന്റെ ക്വാർട്ടേഴ്സിൽ മരിച്ചത്. ഇവിടെ താമസിക്കുന്ന മൃഗസംരക്ഷണ വകുപ്പിലെ ജീവനക്കാരിയുമായി മുഹീബ് അടുപ്പത്തിലായിരുന്നെന്ന് പറയപ്പെടുന്നു. ഇവർ ഭർത്താവുമായി അകന്നു കഴിയുകയാണ്.
യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലി അവരുടെ മകനും മുഹീബുമായി മുമ്പ് വഴക്കുണ്ടായിരുന്നു. അന്ന് മകനെ മർദ്ദിച്ച ശേഷം മുഹീബ് രക്ഷപ്പെട്ടു. ഇതുസംബന്ധിച്ച് മകൻ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയും തുടർന്ന് നെല്ലിക്കുന്നത്തുള്ള പിതാവിനൊപ്പം താമസമാക്കുകയും ചെയ്തു. പിന്നീട് യുവതിയും ഒമ്പത് വയസുള്ള മകളുമാണ് ക്വാർട്ടേഴ്സിലുണ്ടായിരുന്നത്.
ചൊവ്വാഴ്ച രാത്രി എട്ടിന് വീട്ടിലെത്തിയ മുഹീബ് മകളുടെ മുന്നിൽവച്ച് മര്യാദവിട്ട് പെരുമാറിയപ്പോൾ എതിർത്തെന്നും രാത്രി 10ന് മകളെയും കൂട്ടി പെരുംകുളത്തുള്ള കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയെന്നുമാണ് യുവതിയുടെ മൊഴി. ക്വാർട്ടേഴ്സിലുണ്ടായിരുന്ന മുഹീബ് പലതവണ തനിക്ക് ഫോൺ ചെയ്തിരുന്നു. ഇന്നലെ രാവിലെ 7.30ന് ക്വാർട്ടേഴ്സിലെത്തിയപ്പോഴാണ് ഹാളിൽ മുഹീബിനെ മരിച്ച നിലയിൽ കണ്ടത്. തുടർന്നാണ് പൊലീസിനെ അറിയിച്ചത്.
ഫാനിൽ ഷീറ്റുപയോഗിച്ച് തൂങ്ങി മരിക്കാൻ ശ്രമിച്ചപ്പോൾ കെട്ടഴിഞ്ഞ് തലയടിച്ച് വീണ് മരിച്ചെന്നാണ് യുവതി പറയുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. യുവതിയെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മൊഴി പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. മുഹീബിന്റെ മൂക്കിൽ നിന്ന് രക്തം വാർന്നിരുന്നു. എന്നാൽ ശരീരത്തിൽ മുറിവോ ചതവോ ഇല്ല. എഴുകോൺ സി.ഐ ടി. ബിനുകുമാർ, കൊട്ടാരക്കര എസ്.ഐ സി.കെ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha

























