വ്രതമെടുത്ത് മലചവിട്ടാൻ ഇടത് അനുകൂലികളായ ട്രാന്‍സ്‌ജെന്‍ഡറുകൾ ശ്രമിക്കുന്നെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം; ഏതുവിധേയനെയും തടയാൻ രംഗത്തുണ്ടാകുമെന്ന് സംഘപരിവാറും- ശബരിമലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ എത്തിക്കുന്നതെന്ന് സിപിഎം സൈബര്‍ സംഘങ്ങൾ

വ്രതമെടുത്ത് അയ്യനെ കാണാൻ ശബരിമലയിലേയ്ക്ക് ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നു. തടയാനുള്ള തയാറെടുപ്പുമായി സംഘപരിവാറും രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരുടെ എതിർപ്പിനെ തുടർന്ന് ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ നിലവിൽ ദർശനത്തിന് എത്തുന്ന യുവതികളെ പൊലീസുകാർ തന്നെ തിരിച്ചടയ്ക്കുന്ന അവസ്ഥയുണ്ട്. ഇതിനിടയിലാണ് മലകയറാൻ ട്രാൻസ് ജെൻഡറുകൾ എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകള്‍ക്ക് ശബരിമലയില്‍ സുപ്രീം കോടതി പ്രവേശനം അനുവദിച്ചെങ്കിലും സംഘപരിവാര്‍ സംഘങ്ങളുടെ എതിര്‍പ്പുകളെ തുടര്‍ന്ന് സ്‌ത്രീപ്രവേശനം സാധ്യമായിരുന്നില്ല. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുമുള്ള പത്തിലേറെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിക്കുമെന്നും, മാലയിട്ട് വ്രതമെടുത്താകും ഇവരുടെ വരവെന്നുമാണ് റിപ്പോര്‍ട്ട്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ എത്തുന്നത് സിപിഎം നീക്കത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് തടയുന്നതിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ശബരിമലയില്‍ എത്താന്‍ ശ്രമിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചു. പൊലീസിന്റെ അനുമതിയും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഞായറാഴ്ചയാണ് ഇവര്‍ മല കയറുമെന്ന് പറയപ്പെടുന്നത്. ഇടത് അനുകൂലികളായ ട്രാന്‍സ്‌ജെന്‍ഡറുകളാണ് മല കയറാന്‍ ശ്രമിക്കുന്നത് എന്ന് പറഞ്ഞുള്ള സന്ദേശങ്ങള്‍ സംഘപരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ശബരിമലയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സംഘപരിവാര്‍ തന്നെയാണ് ട്രാന്‍സ്‌ജെന്‍ഡറുകളെ എത്തിക്കുന്നതെന്നാണ് സിപിഎം സൈബര്‍ സംഘങ്ങളുടെ നിലപാട്.
അതേ സമയം സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചരണം ശബരിമലയെ വീണ്ടും സംഘർഷഭരിമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന സംശവും ശക്തമാണ്. ആരാണ് ട്രാൻ്‌സ്‌ജെന്ററുകളെ എത്തിക്കുന്നത് എന്നത് സംബന്ധിച്ചാണ് തർക്കം. ഇത് സിപിഎം. നീക്കത്തിന്റെ ഭാഗമാണെന്ന് സംഘപരിവാറുകാർ ആരോപിക്കുമ്പോൾ തന്നെ ബിജെപിക്കാരാണ് ഇവരെ രംഗത്തിറക്കിയതെന്ന ആരോപണവും നിലനില്ക്കുന്നു. മല കയറാൻ തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡറുകൾ ആരൊക്കെയാണെന്നതു സംബന്ധിച്ചു പൊലീസിന് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇവരുടെ സമ്മതവും ഇവർ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഞായറാഴ്ച ഇവർ ശബരിമലയിലെത്തുമെന്നാണു സൂചന. ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകൾ സർക്കാർ സഹായത്തോടെ മല കയറുമെന്നു കാണിച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഈ വീണ്ടും പ്രശ്‌നങ്ങളെ വഷളാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് പൊലീസ് വിലയിരുന്ന. അതേസമയം ട്രാൻസ്‌ജെന്ററുകൾ മലചവിട്ടുന്നതിൽ എന്താണ് പ്രശ്‌നമെന്നും ഇവരെ എങ്ങനെ തടയുമെന്ന ചോദ്യവും ഇതോടൊപ്പം തന്നെ ഉയരുന്നുണ്ട്.
അതിനിടെ ഇത്തരം പ്രചരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ശബരിമലയിൽ നിരോധനാജ്ഞ ഈമാസം 16 വരെ നീട്ടിയിട്ടുണ്ട്. സന്നിധാനം മുതൽ ഇലവുങ്കൽ വരെയുള്ള പ്രദേശങ്ങളിലെ നിരോധനാജ്ഞയാണ് നീട്ടിക്കൊണ്ട് കലക്ടർ ഉത്തരവിറക്കിയത്. നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി കലക്ടർക്ക് റിപ്പോർട്ട് നൽകി.
ക്രമസമാധാനം നിലനിർത്താൻ മുൻകരുതലായി നിരോധനാജ്ഞയുടെ തൽസ്ഥിതി തുടരണമെന്നു സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റുമാരും റിപ്പോർട്ട് നൽകി. നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് ഇന്ന് ഉച്ചയ്ക്ക് 6 പ്രതിഷേധക്കാരെ നിലയ്ക്കലിൽ അറസ്റ്റ് ചെയ്തതായി എഡിഎമ്മും റിപ്പോർട്ട് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് 16ന് അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ നിരോധനാജ്ഞ വീണ്ടും നീട്ടിയത്.
https://www.facebook.com/Malayalivartha
























