നിയമസഭ പ്രക്ഷുബ്ദം ; ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കും; വനിതാ മതിലിനെ വർഗീയ മതിലെന്ന് വിളിച്ച മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീറിന്‍റെ പ്രസ്താവനയുടെ പേരിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി

വനിതാ മതിലിനെ വർഗീയ മതിലെന്ന് വിളിച്ച മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീറിന്‍റെ പ്രസ്താവനയുടെ പേരിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി. വിഷയത്തിൽ അടിയന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുന്നതിനിടെയാണ് മുനീർ വർഗീയ മതിൽ എന്ന പരാമർശം നടത്തിയത്. ഇതോടെ ഭരണപക്ഷ അംഗങ്ങൾ ഇരിപ്പിടത്തിൽ നിന്നും എണീറ്റ് പ്രതിഷേധം തുടങ്ങി. പിന്നാലെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ സഭ പ്രക്ഷുബ്ധമായി.
ബെർലിൻ മതിൽ പൊളിച്ച പോലെ ഈ വർഗീയ മതിൽ ജനം പൊളിക്കും എന്ന എംകെ മുനീർ എംഎല്‍എയുടെ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ ബഹളം തുടർന്നു. മുനീർ പരാമർശം പിൻവലിക്കുന്നുണ്ടോയെന്ന് സ്പീക്കർ ചോദിച്ചു. വർഗീയ മതിൽ പരാമർശം പിൻവലിക്കില്ലെന്ന് മുനീർ വ്യക്തമാക്കി.
മുനീറിന്റെ പരാമര്‍ശത്തിനെതിരെ വനിതാ എംഎൽഎമാർ സ്പീക്കർക്ക് പരാതി നൽകി. സ്ത്രീകൾ വർഗ്ഗീയവാദികളെന്ന് പറഞ്ഞിട്ടില്ലെന്ന് എം.കെ മുനീർ സഭയെ അറിയിച്ചു. സഭ നിർത്തിവെച്ചത് അസാധാരണ സാഹചര്യം കൊണ്ടെന്ന് സ്പീക്കർ വിശദീകരിച്ചു. ബഹളം നടക്കുന്നതിനിടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വനിതാമതില്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ നിയമസഭയിൽ വീണ്ടും പ്രതിപക്ഷ ബഹളമുണ്ടായി. പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
പതിനാലാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സഭാ കവാടത്തിൽ പ്രതിപക്ഷ എം.എൽ.എമാർ നടത്തിവന്ന സത്യാഗ്രഹ സമരം നിയമസഭയുടെ പുറത്തേക്ക് വ്യാപിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വനിതാ മതിൽ തുല്യനീതിക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. സ്ത്രീകളുടെ അന്തസ് ഉയർത്തുന്നതിനുള്ള അഭിമാന മതിലാണ് നടക്കാൻ പോകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























