ബിജെപി ഹർത്താൽ നടത്തുന്നത് ജാള്യത മറയ്ക്കാൻ;ആത്മഹത്യയുടെ മറവില്‍ അപ്രതീക്ഷിതവും അനാവശ്യവുമായ ഹര്‍ത്താല്‍ ജനദ്രോഹം; രമേശ് ചെന്നിത്തല

അപ്രതീക്ഷിത ഹര്‍ത്താല്‍ ജനദ്രോഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിലെ ബിജെപിയുടെ സമരം പൊളിഞ്ഞതിലെ ജാള്യത മറച്ച് വയ്ക്കാനാണ് ആത്മഹത്യയുടെ മറവില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു .
ശബരിമല പ്രശ്നത്തില്‍ ഒരാള്‍ ആത്മഹത്യ ചെയ്തു എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ജീവിത നൈരാശ്യം കൊണ്ടാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് അദ്ദേഹത്തിന്റെ പുറത്തു വന്നിട്ടുള്ള മരണമൊഴി.
ആത്മഹത്യയുടെ മറവില്‍ അനാവശ്യമായ ഹര്‍ത്താല്‍ നടത്തി അവര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.
മണ്ഡലകാലം ആരംഭിച്ച ശേഷം ഇതു മൂന്നാം തവണയാണ് ബിജെപി ഒട്ടും മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. ആദ്യം ഹര്‍ത്താല്‍ അര്‍ധരാത്രി കഴിഞ്ഞിട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത് . രണ്ടു ദിവസം മുന്‍പാണ് തിരുവനന്തപുരത്ത് ഹര്‍ത്താല്‍ നടത്തിയത്. ഇതിനു പുറമെ പ്രദേശികമായി മറ്റു പല ഹര്‍ത്താലുകളും ഇതിനിടിയല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ബിജെപി നടത്തി.
ഇങ്ങനെ അപ്രതീക്ഷിത ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ച് ജനങ്ങളെ ശിക്ഷിക്കുക വഴി ബിജെപി ജനങ്ങളോട് ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം , സംസ്ഥാനത്ത് ഇന്ന് നടക്കുന്ന ബിജെപി ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന നിലപാടുമായി വ്യാപാരി വ്യവസായി സമിതിയും രംഗത്ത് . മിന്നല്‍ ഹര്‍ത്താലുകള്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഹര്‍ത്താല്‍ തള്ളിക്കളയണമെന്നും സമിതി പ്രസ്താവനയില്‍ പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു. ഇത്തരം ഹര്‍ത്താലുകള്‍ വ്യാപാര മേഖലയില്‍ ഉണ്ടാക്കുന്ന നഷ്ടം വിവരണാധീതമാണെന്നും പ്രളയ ദുരിതവും സാമ്ബത്തിക മാന്ദ്യവും മൂലം പ്രതിസന്ധിയിലായിരിക്കുന്ന മേഖലയ്ക്ക് ഹര്‍ത്താല്‍ കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍
ഇന്നലെ വെളുപ്പിന് സെക്രട്ടേറിയേറ്റിന് മുന്നിലെ ബിജെപി സമരപ്പന്തലിന് സമീപം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരണമടഞ്ഞതിനെ തുടര്‍ന്നാണ് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മരിച്ചത് അയ്യപ്പ ഭക്തനാണെന്നും മരണത്തിന്റെ ഉത്തരവാദിത്വം പിണറായി വിജയനുമാണെന്നുമാണ് ബിജെപി നേതാക്കള്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യവേ പറഞ്ഞത്. തുടർന്ന് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതിയും പിന്തുണ അറിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍
എന്നാല്‍ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല. വ്യാഴാഴ്ച വെളുപ്പിന് ഒന്നര മണിയോട് കൂടിയാണ് മുട്ടട അഞ്ചുമുക്ക് ആനൂര്‍ വീട്ടില്‍ ശിവന്‍നായരുടെ മകന്‍ വേണുഗോപാലന്‍ നായര്‍ (49) ശരീരത്തില്‍ തീ കൊളുത്തിയത്. പ്ലംബിംഗ് ഇലക്ട്രിക് ജോലികള്‍ക്ക് സഹായിയായി പോകുന്ന ഇയാള്‍ക്ക് പ്രത്യേക രാഷ്ട്രീയ ബന്ധങ്ങളൊന്നും തന്നെയില്ല
ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജീവിതനൈരാശ്യം മൂലവും തുടര്‍ന്ന് ജീവിക്കുവാന്‍ ആഗ്രഹം ഇല്ലാത്തതുകൊണ്ടുമാണ് കൃത്യം ചെയ്തതെന്നും മരണ വെപ്രാളത്തില്‍ സമരപന്തലിന് സമീപത്തേക്ക് ഓടിയതാണെന്നും ഇയാള്‍ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്. മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























