ശബരിമലയിൽ കയറാൻ വില്ലുവണ്ടിയിൽ യുവതികൾ ; ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍ രംഗത്ത്
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കുക എന്ന ആവശ്യം ഉന്നയിച്ച് പ്രതീകാത്മക വില്ലുവണ്ടി യാത്രയുമായി വനിതാ സംഘടനകള്‍. ശബരിമലയിൽ എല്ലാ പ്രായത്തിലുള്ളവർക്കും പ്രവേശനം സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി നടപ്പാക്കുക, ശബരിമലയിലെ ബ്രാഹ്മണാധിപത്യം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യവും, വനാവകാശവും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന ‘സ്ത്രീകളുടെ വില്ലുവണ്ടി യാത്ര’ ഡിസംബർ 16ന് എറണാകുളം വഞ്ചി സ്‌ക്വയറിൽ നിന്നും ആരംഭിക്കും. എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്രയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
യാത്രക്ക് മുന്നോടിയായി ഇന്ന് വൈകുന്നേരം മൂന്നിന് വഞ്ചി സ്‌ക്വയറില്‍ വില്ലുവണ്ടി യാത്ര പ്രഖ്യാപന സമ്മേളനം നടത്തും. പരിപാടിയുടെ സംഘാടകരായ അഡ്വ. ജെസിൻ, അഡ്വ.നന്ദിനി, രേഖാരാജ്, കുഞ്ഞമ്മ മൈക്കിൾ, മേരി ലിഡിയ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശബരിമലയിലെ ബ്രാഹ്മണ മേധാവിത്വം അവസാനിപ്പിച്ച് ആദിവാസികളുടെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യവും വില്ലുവണ്ടിയാത്രയില്‍ ഉയര്‍ത്തുന്നുണ്ട്.
ഭരണഘടനാ നിർമ്മാണ അസ്സംബ്ലിയിൽ സ്ത്രീകളെ പ്രതിനിധീകരിച്ച ദാക്ഷായണി വേലായുധന്റെ മകൾ മീര വേലായുധനാണ് പരിപാടി ഉത്‌ഘാടനം ചെയ്യുക. ശബരിമലയിൽ നിന്നും തന്ത്രികൾ പടിയിറങ്ങണമെന്നും ആദിവാസികൾക്ക് മുൻപുണ്ടായിരുന്ന അവകാശങ്ങളും അധികാരങ്ങളും തിരികെ നൽകണമെന്നുമുള്ള മുദ്രാവാക്യം ഉയർത്തി, ആദിവാസി-ദളിത് വിഭാഗങ്ങൾക്ക് സ്ത്രീകളുടെ ഈ കൂട്ടായ്മ ഐക്യദാർഢ്യം പ്രഖ്യാപിക്കും. പ്രഖ്യാപന സമ്മേളനത്തിൽ ചിത്രരചന, സമരകവിതാ അവതരണം, തെരുവുനാടകം, പോസ്റ്റർ പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വില്ലുവണ്ടി യാത്രകള്‍ 16ന് വൈകുന്നേരം മൂന്നിന് എരുമേലിയില്‍ ബഹുജന കണ്‍വെന്‍ഷനോടെ സമാപിക്കും. വഞ്ചി സ്‌ക്വയറില്‍ നിന്ന് ആരംഭിക്കുന്ന യാത്ര ഡോ. മീരാ വേലായുധന്‍ ഉദ്ഘാടനം ചെയ്യും. രേഖാരാജ്, പി.ഗീത, ഡോ.സജിത, ശീതള്‍ ശ്യാം, മാഗ്ലിന്‍ ഫിലോമിന തുടങ്ങിയവര്‍ പങ്കെടുക്കും.
സെപ്തംബർ 28 നാണ് ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര പ്രധാനമായ സുപ്രീംകോടതി വിധി വന്നത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര വിധിയോട് വിയോജിച്ചു. ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതായിരുന്നു ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് വിഷയത്തിലെ പ്രധാന ഹർജിക്കാർ.
എന്നാൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ അനുമതി നൽകിയ സുപ്രീംകോടതി ഉത്തരവ് ഭക്തരുടെ എതിർപ്പിനെ തുടർന്ന് ഇതുവരെ നടപ്പിലായിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ സുപ്രീംകോടതിയുടെ തുടർ തീരുമാനം അറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. ഇതോടെ നിലവിൽ ദർശനത്തിന് എത്തുന്ന യുവതികളെ പൊലീസുകാർ തന്നെ തിരിച്ചടയ്ക്കുന്ന അവസ്ഥയുണ്ട്.
ഇതിനിടയിൽ മലകയറാൻ ട്രാൻസ് ജെൻഡറുകൾ ഇന്ന് എത്തുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ട്രാൻസ്ജെൻഡറുകളായ ഏഴ് പേരാണ് ശനിയാഴ്ച ശബരിമലയിലേക്ക് പുറപ്പെടുന്നത് എന്നാണ് റിപ്പോർട്ട്. തൃശൂർ, എറണാകുളം ജില്ലയിലെ ഭക്തരായ ട്രാൻസ്ജെൻഡറുകളാണ് അയ്യപ്പ ദർശനത്തിനായി ശബരിമലയിലേക്ക് തിരിക്കുന്നത്. മാലയിട്ട് വ്രതമെടുത്താണ് ഇവർ ദർശനത്തിനൊരുങ്ങുന്നത്. സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ പത്തനംതിട്ട കലക്ടറെ സമീപിച്ചിട്ടുണ്ട്. കലക്ടർ സംരക്ഷണം ഉറപ്പ് നൽകിയതായി ഇവരുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. സുരക്ഷ കണക്കിലെടുത്ത് ആരുടെയും പേര് വെളിപ്പെടുത്തില്ലെന്ന് ഇവർ പറഞ്ഞു. ഇടത് അനുകൂലികളായ ട്രാൻസ്ജെൻഡറുകളാണ് ദർശനത്തിനെത്തുന്നതെന്നും ഇത് തടയണമെന്നും സംഘ്പരിവാർ സംഘടനകൾ പ്രചാരണം നടത്തുമ്പോൾ ഇപ്പോൾ ശാന്തമായ ശബരിമലയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മനപ്പൂർവം സംഘ്പരിവാർ സംഘങ്ങൾ തന്നെയാണ് ട്രാൻസ്ജെൻഡറുകളെ എത്തിക്കുന്നതെന്ന നിലപാടിലാണ് സി.പി.എം പക്ഷം. എന്നാൽ ഇത്തരം വാർത്തകളോടൊന്നും പ്രതികരിക്കാൻ ഇവർ തയാറായില്ല. പ്രശ്നങ്ങൾ സൃഷ്ടിക്കാൻ താൽപര്യമില്ലെന്നും സമാധാനപരമായി ദർശനം നടത്താൻ സാധിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ പറഞ്ഞു.
https://www.facebook.com/Malayalivartha