ശബരിമല സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി.എസ്.ശ്രീജിത്ത് പിന്മാറി; പകരം ചുമതല ദിനേന്ദ്ര കശ്യപിന്

പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ മണ്ഡലകാലത്തെ ശബരിമല സുരക്ഷാ ഡ്യൂട്ടിയില്‍ നിന്നും ഐ.ജി എസ്.ശ്രീജിത്ത് പിന്മാറി. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തില്‍ പങ്കെടുക്കാനായാണ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവായതെന്നാണ് അദ്ദേഹം നല്‍കിയിരിക്കുന്ന വിശദീകരണം. ശ്രീജിത്തിന് പകരം സന്നിധാനത്ത് ഇപ്പോള്‍ സുരക്ഷാ ഡ്യൂട്ടിയിലുള്ള ഐ.ജി.ദിനേന്ദ്ര കശ്യപ് തുടരും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പൊലീസ് മേധാവി നല്‍കിയതായാണ് വിവരം.
മണ്ഡലകാലത്തെ ശബരിമലയിലെ സുരക്ഷാ ക്രമീകരണം നാല് ഘട്ടങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നാമത്തെ ഘട്ടത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സുരക്ഷാ ചുമതലയാണ് ശ്രീജിത്തിനുണ്ടായിരുന്നത്. എന്നാല്‍ അദ്ദേഹം അപ്രതീക്ഷിതമായി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാകുകയായിരുന്നു. കൊല്‍ക്കത്തയിലെ പൊലീസ് സമ്മേളനത്തിന് പോകാനാണ് ഡ്യൂട്ടി ഒഴിവാക്കുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
എന്നാല്‍ തുലാമാസ പൂജയ്‌ക്കിടെ ശബരിമലയില്‍ സുരക്ഷാ ചുമതലയുണ്ടായിരുന്ന ശ്രീജിത്തിന് നേരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.നടിയും, ആക്ടിവിക്ടിസ്റ്റുമായ രഹ്ന ഫാത്തിമയും തെലുങ്കു മാധ്യമപ്രവർത്തക കവിത ജക്കാലും മല കയറാൻ എത്തിയപ്പോൾ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. 180 പൊലീസുകാരുടെ സുരക്ഷാ അകമ്പടിയിൽ വലിയ നടപ്പന്തൽ വരെ എത്തിയിരുന്നു. ഐജി ശ്രീജിത്തായിരുന്നു ഇവരെ കൊണ്ടുപോയത്.
പ്രതിഷേധം ഉണ്ടായപ്പോൾ 'നിങ്ങളെ ഉപദ്രവിക്കാനല്ല ഞങ്ങൾ വന്നിട്ടുള്ളത്. നിയമം നടപ്പാക്കാനാണ്. നിങ്ങളുടെ വാദത്തിന് ആചാരത്തിന്റെ പിൻബലം മാത്രമെയുള്ളു.ഞങ്ങൾക്ക് നിയമം പാലിക്കണം. അതിനുള്ള ബാധ്യതയുണ്ട്. ഞാനും വിശ്വാസിയാണ് .' സന്നിധാനത്ത് തടിച്ചുകുടിയ പ്രതിഷേധക്കാരോട് ഐ ജി ശ്രീജിത്ത് പറഞ്ഞു. നിയമം നടപ്പാക്കാൻ പൊലീസിന് ബാധ്യതയുണ്ട്. അതിനനുവദിക്കണമെന്നും തടിച്ചുകൂടിയവർ പിരിഞ്ഞുപോകണമെന്നും ഐ ജി ആവശ്യപ്പെട്ടു. ഇതോടെ ആൾക്കൂട്ടം ശന്തമാകുകയും ചെയ്തു. എങ്കിലും നടപന്തൽ വരെ രഹ്ന ഫാത്തിമയെ എത്തിച്ചതിന്റെ പേരിൽ കടുത്ത വിമർശനമാണ് ശ്രീജിത്ത് കേൾക്കേണ്ടി വന്നത്. പിന്നീട് അയ്യപ്പന്റെ മുന്നില്‍ നിറകണ്ണുകളുമായി നില്‍ക്കുന്ന ശ്രീജിത്തിന്റെ ചിത്രവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
അതേ സമയം തീർത്ഥാടകർ കുറവാണെങ്കിലും സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ പൊലീസുകാരുടെ എണ്ണം കൂട്ടിരിക്കുകയാണ്. ശബരിമല സന്നിധാനത്ത് വാവരുനടക്ക് സമീപമുള്ള ബാരിക്കേഡുകള്‍ പൊലീസ് ഭാഗികമായി നീക്കിയിട്ടുണ്ട്. വാവരുനടയിലും വടക്കേനടയിലും ഓരോ ബാരിക്കേഡുകള്‍ വീതമാണ് മാറ്റിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബാരിക്കേഡുകള്‍ തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇത് നീക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ മുഴുവന്‍ ബാരിക്കേഡുകളും നീക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. 144 പ്രഖ്യാപിച്ച സാഹചര്യത്തില്‍ അതീവ സുരക്ഷാ മേഖലകളായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചിരുന്നത്. രാവിലെ മൂന്നു മുതല്‍ പതിനൊന്നര വരെയുള്ള സമയത്ത് തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകത്തിനായുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ഇവിടെയിരിക്കാം. അതിനു ശേഷം ഇവിടേക്ക് ആരെയും പ്രവേശിപ്പിക്കില്ല. തീര്‍ത്ഥാടകരുടെ തിരക്ക് കൂടിയ സാഹചര്യത്തിലാണ് ബാരിക്കേഡുകള്‍ നീക്കിയതെന്ന് പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha
























