കേരളത്തിൽ എൻഡിഎ സഖ്യവും പലവഴിക്കായി പിരിയുന്നു; തുഷാർ വെള്ളാപ്പള്ളിക്ക് ലോക്‌സഭാ സീറ്റ് വെച്ചു നീട്ടി സിപിഎം ഒപ്പം നിർത്താൻ ശ്രമിക്കുമ്പോൾ മുന്നണിയിലും ബിഡിജെഎസിലും വിള്ളൽ

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബി ജെ പി ഏറ്റുവാങ്ങിയത്. മൂന്നു സുപ്രധാന സംസ്ഥാനങ്ങളില്‍ ബി ജെ പി സമാനതകളില്ലാത്ത തോല്‍വിയാണ് നേരിട്ടത്. കണക്കുകളില്‍ മാത്രമല്ല രാഷ്ട്രീയമായും കനത്ത വെല്ലുവിളിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും നിയമസഭാതിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്നത്. ഇതോടെ കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വരില്ലെന്ന സൂചനകളാണ് ദേശീയ രാഷ്ട്രീയത്തിൽ നിന്നും പുറത്തുവരുന്നത്.
ഇതിന്റെ അലയൊലി കേരളത്തിലും വലിയ രീതിയിൽ തന്നെ പ്രകടമാകുന്നുണ്ട്. കേരളത്തിലെ എൻഡിഎ സഖ്യവും പലവഴിക്കായി പിരിയുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ബിഡിജെഎസ് ആണ് നിലവിൽ കേരളത്തിലെ എൻഡിഎക്കൊപ്പമുള്ള പ്രധാന കക്ഷി. എന്നാൽ, ശബരിമല വിഷയം ഈ ബന്ധത്തെ കാര്യമായിത്തന്നെ ബാധിച്ചു.
തുഷാർ വെള്ളാപ്പള്ളിക്ക് ലോക്‌സഭാ സീറ്റ് വെച്ചു നീട്ടി സിപിഎം ഒപ്പം നിർത്താൻ ശ്രമിക്കുമ്പോൾ മുന്നണിയിലും ബിഡിജെഎസിലും വിള്ളലുണ്ടായിരിക്കുകയാണ്. അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടുനിൽക്കുകയും വനിതാ മതിലിൽ പങ്കാളിയാകുമെന്നും തുഷാർ വെള്ളാപ്പള്ളി പ്രഖ്യാപിച്ചതോടെ എൻഡിഎ മുന്നണിയിൽ കാര്യങ്ങൾ കൈവിട്ടുപോകുകയാണ്.
വനിതാമതിലിനെ ചൊല്ലി ബിജെപിയിലും ബിഡിജെഎസ്സിലും തർക്കം ശക്തമായിരിക്കുകയാണ്. അയ്യപ്പജ്യോതിയിൽ നിന്നും വിട്ടുനിന്ന എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി മതിലിനോട് അനുകൂല നിലപാടെടുത്തത് വലിയ വിവാദമായിരുന്നു. തന്നെയും മകനെയും തമ്മിലകറ്റാൻ ബിജെപി ശ്രമിക്കുന്നതായി വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു.
അയ്യപ്പ ജ്യോതിയിൽ താനടക്കമുള്ള നേതാക്കൾ പങ്കെടുത്തിട്ടില്ലെന്നു കഴിഞ്ഞ ദിവസം തുഷാർ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എന്നാൽ ഗോപകുമാർ, മറ്റൊരു ജനറൽസെക്രട്ടറിയായ ടി.വി. ബാബു, എസ്എൻഡിപി ചാലക്കുടി താലൂക്ക് യൂണിയൻ പ്രസിഡന്റ് കൂടിയായ കെ. ഉണ്ണികൃഷ്ണൻ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ഉണ്ണികൃഷ്ണൻ തഷ്ണാത് തുടങ്ങി നിരവധി പേർ അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തുവെന്നു പിന്നീടു വ്യക്തമായി. ബിഡിജെഎസിന്റെ ഈ ഇരട്ടനിലപാട് ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ജ്യോതിയിൽ നിന്നു വിട്ടുനിന്നുവെന്ന തരത്തിലുള്ള തുഷാറിന്റെ നിലപാടിനോടുള്ള നീരസം ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയുടെ പ്രതികരണത്തിൽ വ്യക്തമായി. ശബരിമല അയ്യപ്പജ്യോതിയിൽ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതിൽ കാര്യമില്ലെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ സമാഗമമായിരുന്നില്ലെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്.
മുന്നണി കൂടിയാലോചിച്ച് സംഘടിപ്പിക്കുന്ന പരിപാടികളിൽ ബി.ഡി.ജെ.എസ് പങ്കാളിയാവും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തരകാര്യമാണ്. അതേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. ബി.ഡി.ജെ.എസും എസ്.എൻ.ഡി.പി യോഗവും അവരുടേതായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുള്ള സംഘടനകളാണ്. അയ്യപ്പജ്യോതിക്ക് ബിജെപി അങ്ങോട്ട് പിന്തുണയറിയിച്ച് പോയതാണെന്നുമായിരുന്നു പിള്ളയുടെ പ്രതികരണം.
അയ്യപ്പജ്യോതിയിൽ താനടക്കം നേതാക്കളും പ്രവർത്തകരും പങ്കെടുത്തുവെന്നു വ്യക്തമാക്കി ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി വി. ഗോപകുമാർ ചിത്രങ്ങൾ സഹിതം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടു. വനിതാ മതിലിൽ താൻ പങ്കെടുക്കില്ലെന്നും അതിനെ തുറന്നെതിർക്കുമെന്നും അദ്ദേഹം വ്യക്തമക്കി. വനിതാ മതിലിന്റെയോ അയ്യപ്പജ്യോതിയുടെയോ കാര്യത്തിൽ ബിഡിജെഎസ് ഒരു നിർദേശവും ഔദ്യോഗികമായി നൽകിയിട്ടില്ലെന്നും രാഷ്ട്രീയപ്രവർത്തനവും സമുദായപ്രവർത്തനവും രണ്ടായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇടതു മുന്നണി വഴി എംഎൽഎ സാധ്യത പരീക്ഷിക്കാൻ വേണ്ടി രാജൻബാബുവും ബിഡിജെഎസ് വിട്ടു. കൂടാതെ മാണിയോ പി സി ജോർജ്ജോ ഒപ്പം കൂട്ടിയാൽ പോകാൻ തയ്യാറായി പി സി തോമസും രംഗത്തുണ്ട്. ബിജെപിക്ക് ഒപ്പമെന്ന് പറഞ്ഞ പി സി ജോർജ്ജും കളം മാറി ചവിട്ടി. ബിജെപിയുമായി സഖ്യത്തിനില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. ബിജെപി മതേതരപ്പാര്‍ട്ടിയല്ലെന്നാണ് ജോര്‍ജ് കഴിഞ്ഞ ദിവസം കോട്ടയത്ത് പ്രതികരിച്ചത്. ശബരിമല പ്രക്ഷോഭത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച പി സി ജോർജ് പിന്നീട് നിയമസഭയിലും ഒ രാജഗോപാലിനൊപ്പം നീന്നു. പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുടെ സഹായത്തോടെ ഭരണം പിടിച്ചെടുത്തു. എന്നാൽ വളരപ്പെട്ടന്നാണ് മതേതരപ്പാർട്ടിയല്ലെന്ന് പറഞ്ഞ് ബിജെപിയെ തള്ളി പി സി ജോർജ് രംഗത്തെത്തിയത്.
വഴിപിരിഞ്ഞ രണ്ടു ജെഎസ്എസ് വിഭാഗങ്ങൾ ലധ്യാനത്തിലൂടെ ശക്തി പ്രാപിച്ച് ഇടതു മുന്നണിയിൽ ചേക്കേറാനുള്ള നീക്കത്തിലാണ്. കെ.ആർ.ഗൗരിയമ്മയും പഴയ സഹപ്രവർത്തകൻ എ.എൻ.രാജൻ ബാബുവും തമ്മിൽ ചർച്ച നടത്തി. ഗൗരിയമ്മയുമായി വഴിപിരിഞ്ഞ് എൻഡിഎ ഘടകകക്ഷിയായ രാജൻ ബാബുവിന്റെ പാർട്ടി എൻഡിഎ വിട്ടേക്കുമെന്ന അഭ്യൂഹത്തിനിടയിലാണ് രാജൻ ബാബു ഗൗരിയമ്മയെ സന്ദർശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഗൗരിയമ്മയുടെ വീട്ടിലെത്തിയ രാജൻ ബാബു രണ്ട് മണിക്കൂറോളം ചർച്ച നടത്തി. ഇരുവിഭാഗങ്ങളും ലയിക്കുന്ന കാര്യം ചർച്ച ചെയ്‌തെന്ന് രാജൻ ബാബു പ്രതികരിച്ചു.
എൽഡിഎഫ് ഘടകകക്ഷിയാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഗൗരിയമ്മയും കൂട്ടരും. എന്നാൽ, കഴിഞ്ഞ ദിവസം മുന്നണി വിപുലീകരിച്ചപ്പോൾ ജെഎസ്എസിനെ പരിഗണിച്ചില്ല. ഇതിൽ ഗൗരിയമ്മ അതൃപ്തയാണ്. കഴിഞ്ഞ തവണ ഇടതുമുന്നണി ജെഎസ്എസിന് സീറ്റ് നൽകാൻ തയ്യാറാണെങ്കിലും മത്സരിക്കാൻ തക്ക സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. അടുത്ത തവണ ജെഎസ്എസ് വഴി സീറ്റൊപ്പിക്കാനുള്ള ശ്രമമാണ് രാജൻബാബു നടത്തുന്നത്.
ബി.ഡി.ജെ.എസിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് ബിജെപി നേതൃത്വം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുതൽ പല സന്ദർഭങ്ങളിലും പാർട്ടിയെയും എൻ.ഡി.എയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ബി.ഡി.ജെ.എസിൻേറതെന്നും ബിജെപി വിലയിരുത്തൽ. ബിജെപിക്കുള്ളിൽ അതൃപ്തി നിലനിൽക്കെ തുഷാറിനെതിരെ ബിഡിജെഎസ് വൈസ് പ്രസിഡണ്ട് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രംഗത്തെത്തി. തുഷാർ വെള്ളാപ്പള്ളിയുടെ അഭിപ്രായം വ്യക്തിപരമെന്ന് ബിഡിജെഎസ് വൈസ് പ്രസിഡന്റ് അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























