വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആള്‍ക്കാര്‍ രംഗത്തു വരണം; കുഞ്ഞാലിക്കുട്ടിക്ക് കയ്യടിയുമായി ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ്

മുത്തലാഖ് ബിൽ ചർച്ചയും വോട്ടെടുപ്പും നടന്നപ്പോൾ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം കൊടുക്കുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് കയ്യടിയുമായി ബി.ജെ.പി. സംസ്ഥാന ജന. സെക്രട്ടറി എം.ടി. രമേശ് രംഗത്ത്. അപരിഷ്കൃതമായ ഈ ആചാരത്തിൽ നിന്ന് മുസ്ലീം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്‍റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആള്‍ക്കാര്‍ രംഗത്തു വരണം എന്നും എംടി രമേശ് പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
മുത്തലാഖ് വിഷയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്ന സ്വരം സ്വാഗതാർഹമാണ്. മുത്തലാഖ് എന്ന സാമൂഹ്യ വിപത്തിനെതിരെ നിയമം കൊണ്ടു വന്ന നരേന്ദ്രമോദി സർക്കാരിനെ എതിർക്കുന്നത് മതഭ്രാന്തൻമാരും യാഥാസ്ഥിതികരും മാത്രമാണ്. പുരോഗമനപരമായി ചിന്തിക്കുന്ന ആർക്കും ഇതിനെ എതിർക്കാനാവില്ലെന്ന കാര്യം സുവ്യക്തമാണ്. ഈ സാഹചര്യത്തിലാണ് മുസ്ലീം ലീഗിൽ ഉണ്ടായിട്ടുള്ള ഭിന്നിപ്പിനെ നാം കാണേണ്ടത്. അപരിഷ്കൃതമായ ഈ ആചാരത്തിൽ നിന്ന് മുസ്ലീം സ്ത്രീകളെ കരകയറ്റണമെന്ന ലീഗിലെ ഒരു വിഭാഗത്തിന്‍റെ ചിന്ത പുരോഗമനകരമാണ്. വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്ന് കുഞ്ഞാലിക്കുട്ടി പ്രകടിപ്പിച്ച ഈ വികാരം പരസ്യമായി പ്രകടിപ്പിക്കാൻ കൂടുതൽ ആള്‍ക്കാര്‍ രംഗത്തു വരണം. മുസ്ലീം സ്ത്രീകളുടെ ശാക്തീകരണത്തിന് അനുഗുണമായ ഈ നിലപാട് എല്ലാവരും സ്വീകരിക്കേണ്ടതാണ്. രാഷ്ട്രീയമായി ബിജെപിയെ എതിർക്കുമ്പോഴും സ്വസമുദായത്തിലെ സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ മുത്തലാഖ് ക്രിമനൽ കുറ്റമാക്കിയ മോദി സര്‍ക്കാരിനെ മനസ്സു കൊണ്ടെങ്കിലും അനുകൂലിക്കാതിരിക്കാൻ കഴിയില്ല. ഇതൊരു തുടക്കമാകട്ടെയെന്ന് ആഗ്രഹിക്കുന്നു. എന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ,മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന കുഞ്ഞാലിക്കുട്ടിയ്ക്ക് വീഴ്ച പറ്റിയതായി സാദിഖലി ശിഹാബ് തങ്ങള്‍. പാര്‍ട്ടി വിശദീകരണം തേടിയത് ജാഗ്രതക്കുറവ് വ്യക്തമായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് തീരുമാനിച്ചതാണ് പാര്‍ലമെന്റിലെ മുത്തലാഖ് ചര്‍ച്ചയെന്നും ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്ബോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം.
മുത്തലാഖ് വിവാദത്തില്‍ പ്രതികരണവുമായി പി.കെ.കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. വിവാദം തത്പരകക്ഷികളുടെ കുപ്രചരണമാണെന്നും ആരോപണങ്ങള്‍ വസ്തുതാപരമായി ശരിയല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇ.ടി.മുഹമ്മദ് ബഷീര്‍ വോട്ട് ചെയ്തത് തന്നോട് കൂടി ആലോചിച്ച ശേഷമായിരുന്നെന്നും ചര്‍ച്ചയ്ക്ക് ശേഷം സഭ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനമെന്നും അത്യാവശ്യമുള്ളതിനാലാണ് ലോക്‌സഭയില്‍ എത്താതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























