കലിയടങ്ങാതെ ശങ്കർദാസ് ; മണ്ഡല - മകരവിളക്ക് കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്ന് ആഞ്ഞടിച്ച് ബോർഡംഗം കെ.പി.ശങ്കരദാസ്

ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാറിനെതിരെ ആഞ്ഞടിച്ച് ബോർഡംഗം കെ.പി.ശങ്കരദാസ്. മണ്ഡല - മകരവിളക്ക് കാലത്ത് യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന എ. പദ്മകുമാറിന്റെ നിലപാട് വ്യക്തിപരമാണെന്ന് ശങ്കർദാസ് വ്യക്തമാക്കി. പ്രസിഡന്റിന്റെ അഭിപ്രായം ബോർഡിന്റേതല്ല. ബോർഡിന് അങ്ങനെയൊരു നിലപാടെടുക്കാൻ സാധിക്കില്ല. ഇക്കാര്യം ബോർഡ് അംഗങ്ങളോട് ആലോചിച്ചിട്ടുമില്ല. എന്നും അദ്ദേഹം വ്യക്തമാക്കി
യുവതികൾ വരരുതെന്ന് ബോർഡ് അഭിപ്രായം പറഞ്ഞാൽ, യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടസപ്പെടുത്തുന്നതിന് തുല്യമാകും. വിശ്വാസികളല്ലാത്ത യുവതികളാണ് ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്നത്. അത്തരം യുവതികൾ വലിയ പബ്ളിസിറ്റി കൊടുത്ത് വരുന്നത് ശബരിമലയിൽ സംഘർഷമുണ്ടാക്കും. ഇതൊഴിവാക്കുന്നതിനാകാം യുവതികൾ ശബരിമലയിലേക്ക് തത്കാലം വരരുതെന്ന് പ്രസിഡന്റ് പറഞ്ഞതിന് പിന്നിൽ എന്നും അദ്ദേഹം പ്രതികരിച്ചു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ശബരിമലയിൽ യുവതികൾക്ക് ദർശനം അനുവദിക്കണമെന്നാണ് സുപ്രീംകോടതി വിധി. എന്നാൽ യുവതികൾ ശബരിമലയിലേക്ക് വരണമെന്ന് ദേവസ്വം ബോർഡോ സർക്കാരോ ആവശ്യപ്പെടുന്നില്ല. ഈ മണ്ഡലകാലത്ത് എത്രയോ യുവതികൾ ആരുമറിയാതെ ദർശനം നടത്തി പോയിട്ടുണ്ടാകാം. മാദ്ധ്യമങ്ങളെയും പൊലീസിനെയും അറിയിച്ച് വലിയ വാർത്തകൾ സൃഷ്ടിച്ച് വരുന്നവർ യഥാർത്ഥ വിശ്വാസികളല്ല. ശബരിമലയിലേക്ക് കുറേ യുവതികൾ വന്നപ്പോഴാണ് മനിതി എന്ന സംഘടനയെപ്പറ്റി മലയാളികൾ അറിയുന്നത്. മനിതികൾ ആഗ്രഹിക്കുന്നത് അവരുടെ സംഘടനയുടെ പബ്ളിസിറ്റിയാണ്. അവർ ശബരിമലവരെ വന്നത് ജീൻസും ഷർട്ടും ധരിച്ചാണ്. പമ്പയിലെത്തിയ ശേഷമാണ് കറുപ്പണിഞ്ഞത്. അവരുടെ ഉദ്ദേശം വിശ്വാസത്തോടെയുള്ള ദർശനമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. ആർ.എസ്.എസും പരിവാർ സംഘടനകളും ശബരിമലയിൽ ബലിദാനികളെ സൃഷ്ടിക്കാനാണ് ശ്രമിച്ചത്. പൊലീസിനെ പല വിധത്തിൽ പ്രകോപിപ്പിച്ച് സംഘർഷവും ലാത്തിച്ചാർജും പറ്റുമെങ്കിൽ വെടിവയ്പ്പും ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. അസാധാരണ ആത്മസംയമനമാണ് പൊലീസ് കാണിച്ചത്. അതിന് അവരെ എത്ര ശ്ളാഘിച്ചാലും മതിയാവില്ല. നിരോധനാജ്ഞ ലംഘിച്ചവർ പിന്മാറാതിരുന്നപ്പോൾ അറസ്റ്റ് ചെയ്യാൻ ചെറിയ ബലപ്രയോഗം മാത്രമാണ് പൊലീസ് നടത്തിയത്.
തെറ്റായ പ്രചാരണം മൂലമാണ് ശബരിമലയിലെ വരുമാനത്തിൽ ഇടിവുണ്ടായത്. കഴിഞ്ഞ മണ്ഡല കാലത്തെ അപേക്ഷിച്ച് 40 കോടിയുടെ കുറവുണ്ടായി. മണ്ഡല കാലത്ത് എത്താതിരുന്ന അയൽ സംസ്ഥാന ഭക്തർ മകരവിളക്കിന് എത്തുമെന്നാണ് പ്രതീക്ഷ. അയൽസംസ്ഥാന ഭക്തർ ശബരിമലയ്ക്കായി മാറ്റിവയ്ക്കുന്ന പണം അവിടെത്തന്നെ എത്തിയിരിക്കും. പല ബിസിനസുകാരും അയ്യപ്പനെ ഒരു പാർട്ണറായിട്ടാണ് കാണുന്നത്. തീർത്ഥാടന കാലത്ത് എത്താൻ പറ്റിയില്ലെങ്കിൽ അയ്യപ്പന് വിധിച്ച പണവുമായി അവർ മാസപൂജ സമയത്തെങ്കിലും എത്തിയിരിക്കും.
മണ്ഡലകാലത്ത് വലിയ വെല്ലുവിളിയാണ് ദേവസ്വം ബോർഡ് നേരിട്ടത്. പ്രളയവും യുവതീ പ്രവേശന വിഷയത്തിലുണ്ടായ സംഘർഷവുമാണ് ദേവസ്വം ബോർഡിന് വെല്ലുവിളിയായത്. ഇതുപോലൊരു സാഹചര്യം മുൻപ് ഒരു ബോർഡും നേരിട്ടിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ സഹായമുണ്ടായി. ശബരിമലയിലെ വിവിധ പദ്ധതികൾക്കായി ഇൗ സർക്കാർ 208 കോടിയാണ് നൽകിയത്.
ശബരിമലയിൽ സവർണ മേധാവിത്വം നിലനിൽക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. സുപ്രീംകോടതി വിധിയെ എതിർക്കുന്നവർ സവർണ മേധാവിത്വം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന വ്യാഖ്യാനം ശക്തമാണ്. ഇതിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ആക്ടിവിസ്റ്റുകളായ യുവതികൾ മലകയറാനെത്തിയത്. വനിതാ മതിലും ശബരിമല വിഷയവുമായി ബന്ധമില്ല. ഭരണഘടനാപരമായി സമത്വം നിലനിൽക്കുമ്പോൾ വനിതകളെ അകറ്റി നിറുത്തുന്നതിനെതിരായ പോരാട്ടമാണ് മതിൽ എന്നും അദ്ദേഹം പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























