സന്നിദാനം ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ്; തന്ത്രിക്കെതിരെ നടപടി പോയിട്ട് രോമത്തില്‍ പോലും തൊടാനാവില്ലെന്ന് രാഹുൽ ഈശ്വർ

തന്ത്രിക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടിക്കൊരുങ്ങുന്നു. കഴിഞ്ഞ ദിവസം ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്, ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെ ശുദ്ധികലശം നടത്തിയതിനാണ് നടപടി. ഇതിന് മുന്നോടിയായി തന്ത്രിക്ക് നോട്ടീസ് നല്‍കും. അദ്ദേഹത്തിന് വിശദീകരണം നല്‍കാനും സമയം അനുവദിക്കും. അത് ലഭിച്ച ശേഷമായിരിക്കും എന്ത് നടപടി എടുക്കണമെന്ന് തീരുമാനിക്കുക. സാധാരണ ശുദ്ധികലശം നടത്തുംമുമ്പ് ഊരാളന്‍മാരുമായി ആലോചിക്കണമെന്നാണ് താന്ത്രിക വിധി. ഇവിടെ ഊരാളരായ ദേവസ്വം ബോര്‍ഡുമായി തന്ത്രി ആലോചിച്ചില്ല. അതിനാല്‍ നടപടി സ്വീകരിക്കാമെന്ന് മുന്‍ ദേവസ്വം പ്രസിഡന്റും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാനുമായ എം. രാജഗപാലന്‍ നായര്‍ പറഞ്ഞു. ദേവസ്വം മാന്വലില്‍ ഇക്കാര്യം പറയുന്നുമുണ്ട്.
ശുദ്ധികലശം നടത്തിയത് സുപ്രീംകോടതി അലക്ഷ്യമാണ്. അത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രിക്കെതിരെ നാല് പേര്‍ കോടതിയലക്ഷ്യത്തിന് കേസ് നല്‍കിയിട്ടുണ്ട്. ദര്‍ശനം നടത്തിയത് രണ്ട് ദളിത് യുവതികളായതിനാല്‍ തന്ത്രി നടത്തിയത് അയിത്താചാരണമാണെന്നും അതിന് സര്‍ക്കാര്‍ കേസ് എടുക്കണമെന്നും പ്രമുഖ അഭിഭാഷകനായ അജയകുമാര്‍ ആവശ്യപ്പെട്ടു. തന്ത്രി സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ യുവതീപ്രവേശനം ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ശബരിമലയില്‍ അങ്ങനെയൊരു ആചാരമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതി യുവതീപ്രവേശനം അനുവദിച്ചതെന്ന് എം. രാജഗോപാലന്‍ നായര്‍ വ്യക്തമാക്കി.
യുവതികള്‍ ശ്രീകോവിലില്‍ എത്തിയാല്‍ നട അടച്ച് താക്കോല്‍ കൈമാറുമെന്നാണ് തന്ത്രി മണ്ഡലകാലത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ അതിനുള്ള ധൈര്യം തന്ത്രി കാണിച്ചില്ല. പകരം നട അടച്ച് ശുദ്ധികലശം നടത്തുകമാത്രമാണ് ചെയ്തത്. അതേസമയം തന്ത്രിക്കെതിരെ നടപടി പോയിട്ട് അദ്ദേഹത്തിന്റെ രോമത്തില്‍ പോലും തൊടാനാവില്ലെന്ന് സേവ് ശബരിമല ഫോറം തലവന്‍ രാഹുല്‍ ഈശ്വര്‍ വെല്ലുവിളിക്കുന്നു. അതേസമയം നിയമവശങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കുമന്നാണ് വിശ്വസിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു.
മണ്ഡലകാലത്ത് രഹ്നാഫാത്തിമയെ വലിയനടപ്പന്തല്‍ വരെ എത്തിച്ചപ്പോള്‍ തന്ത്രി തന്നെ വിളിച്ചെന്നും നട അടച്ചാല്‍ കോടതിയലക്ഷ്യമാവില്ലേ എന്ന് ചോദിച്ചെന്നും അങ്ങനെയാവില്ലെന്നും പിന്നില്‍ ഞാനടക്കം പതിനായിരങ്ങള്‍ ഉണ്ടെന്നും ആത്മവിശ്വാസം നല്‍കിയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയിരുന്നു. ശ്രീധരന്‍പിള്ള തന്നെ വിളിച്ചിട്ടില്ലെന്ന് തന്ത്രി മറുപടിയും നല്‍കി. ആ സംഭവത്തില്‍ നടപടി ബോര്‍ഡ് പരിഗണിക്കുകയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചിരുന്നു.
നട അടച്ച് താക്കോല്‍ കൈമാറുമെന്ന നിലപാട് എടുത്തിരുന്ന തന്ത്രിക്കെതിരെ മുഖ്യമന്ത്രി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. തന്ത്രി ബോര്‍ഡിലെ സാധാരണ ജീവനക്കാരന്‍ മാത്രമാണെന്നും ക്ഷേത്രം പൂട്ടി മുണ്ടിന്റെ കോന്തലയില്‍ തൂക്കി പോകാനാവില്ലെന്നും അങ്ങനെയുണ്ടായാല്‍ വേറെ ആളെ നിയമിക്കുമെന്നും പണ്ട് ലോകനാര്‍ക്കാവിലെ ശാന്തിയെ മാറ്റിയ സംഭവം വിവരിച്ച് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























