തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടും ! ; യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച് ശോഭാ സുരേന്ദ്രന്‍

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ യുവതി പ്രവേശനത്തിന് രഹസ്യ വഴികളൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. കള്ളന്മാര്‍ കയറുന്നതു പോലെ മാവോയിസ്റ്റുകളെ കയറ്റി വിശ്വാസികളുടെ നെഞ്ചില്‍ തീകോരിയിട്ട പിണറായി വിജയന്റെ പാര്‍ട്ടിക്കെതിരെ വിശ്വാസികള്‍ പരിഹാര കര്‍മ്മം നടത്തുമെന്ന് ശോഭ സുരേന്ദ്രന്‍ ആഞ്ഞടിക്കുകയായിരുന്നു.
തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നും ശോഭ സുരേന്ദ്രന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. പിണറായിയുടെ ചെരുപ്പ് നക്കിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള ചാനല്‍ ചര്‍ച്ചയിലായിരുന്നു ശോഭാ സുരേന്ദ്രന്റെ വിവാദ പരാമർശം.
സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം തടഞ്ഞു കൊണ്ടുള്ള ബലം പ്രയോഗിച്ചുള്ള ഹര്‍ത്താല്‍ എന്തിനാണെന്ന് അവതാരകന്‍ ശോഭ സുരേന്ദ്രനോട് ചോദിച്ചു. അപ്പോള്‍ സ്വൈര്യജീവിതം സംരക്ഷിക്കേണ്ട ബാധ്യത കേരളം ഭരിക്കുന്ന ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കാണെന്നായിരുന്നു ശോഭയുടെ ഉത്തരം.
ടിജി സുരേഷ്‌കുമാര്‍ നയിച്ച ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രനെ കൂടാതെ സിപിഐഎം നേതാവ് എഎ റഹിമും കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല, സാമൂഹ്യ പ്രവര്‍ത്തക പി ഗീത എന്നിവരാണ് പങ്കെടുത്തിരുന്നത്. പിണറായി വിജയന്റെ ചെരിപ്പൂരി തുടച്ചു കൊടുക്കുന്നയാളാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ എന്നായിരുന്നു ആദ്യം ചര്‍ച്ചയില്‍ ശോഭ സുരേന്ദ്രന്‍ പറഞ്ഞത്. പിന്നീട് ശബരിമല നടയടച്ച് തന്ത്രി പരിഹാരക്രിയ ചെയ്തിട്ടുണ്ടെങ്കില്‍ റഹിമിന്റെ പാര്‍ട്ടിക്ക് പരിഹാരം നിശ്ചയിക്കാന്‍ ബിജെപിയോ ആര്‍എസ്എസോ വേണ്ട ഭക്ത ജനങ്ങള്‍ മതി, അവര്‍ തെരുവിലിറങ്ങുമെന്നും പറഞ്ഞു.
അങ്ങനെയെങ്കില്‍ സാധാരണക്കാര്‍ എന്തുചെയ്തിട്ടാണ് അവരുടെ സഞ്ചാര സ്വാതന്ത്ര്യം തടയപ്പെടുന്നതെന്നും. വ്യാപാരികള്‍ കടകള്‍ അടക്കില്ലെന്ന് പറയുന്നു. അവര്‍ തുറന്നാല്‍ ബലം പ്രയോഗിച്ച് അടപ്പിക്കുമോ എന്നും അവതാരകന്‍ ചോദിച്ചു. തുടര്‍ന്നായിരുന്നു ശോഭ സുരേന്ദ്രന്‍ 'ഒരു തെമ്മാടി നാടു ഭരിക്കാന്‍ തീരുമാനിച്ചാല്‍ ആ തെമ്മാടിത്തരത്തോട് കൂടെ നാട് ഭരിക്കാന്‍ തീരുമാനിച്ചാല്‍' എന്ന് മറുപടി പറഞ്ഞു തുടങ്ങിയത്. എന്നാല്‍ അവതാരകനും എഎ റഹീമും ഇടപെട്ടതിനെ തുടര്‍ന്ന് ശോഭയ്ക്ക് വാചകം മുഴുപ്പിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം, ശബരിമലയിലെ യുവതീപ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ സമിതി സംസ്ഥാനത്ത് അഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ടെങ്കിലും പൊതുഗതാഗതം പൂര്‍ണമായും സ്‌തംഭിച്ച നിലയിലാണ്. കോഴിക്കോട് നഗരത്തില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നുണ്ട്. പേരാമ്ബ്രയിലും കൊയിലാണ്ടിയിലും കെ.എസ്.ആര്‍.ടി.സി ബസിന് നേരേ കല്ലേറുണ്ടായി. കോഴിക്കോട് രാവിലെ തുറന്ന ഹോട്ടലിന് നേരേയും ഒരു സംഘം കല്ലെറിഞ്ഞു. മലപ്പുറം തവനൂരില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു.
വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാലും ചിലയിടങ്ങളില്‍ മാത്രമാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്. അതേസമയം, വ്യാപാരസ്ഥാപനങ്ങള്‍ക്ക് പൊലീസ് മതിയായ സുരക്ഷ നല്‍കുന്നില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് ടി.നസിറുദ്ദീന്‍ ആരോപിച്ചു. പലയിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കുകയാണ്. ഹര്‍ത്താല്‍ വിമുക്ത കേരളം എന്ന ലക്ഷ്യത്തില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























