ഹർത്താലിൽ പ്രതിഷേധിച്ച് തുറന്ന കടകൾക്ക് പോലീസ് സംരക്ഷണം നൽകിയില്ല; കടകൾക്കുണ്ടായ നാശ നഷ്ടങ്ങൾക്ക് തങ്ങൾ ഹൈക്കോടതിയെ സമീപിക്കും; വ്യാപാര വ്യവസായി ഏകോപന സമിതി

ഹർത്താലിൽ പോലീസ് പറഞ്ഞ വാക്ക് പാലിച്ചില്ലെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹർത്താലിനെതിരെ പ്രതിഷേധിച്ച് തുറന്ന കടകള്‍ക്ക് പൊലീസ് മതിയായ സംരക്ഷണം നല്‍കിയില്ല.അക്രമം നടത്തിയവരെ പിടിച്ച് കൊടുത്തിട്ട് പോലും പൊലീസ് വെറുതെ വിട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ടി നസീറുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹർത്താൽ മൂലമുണ്ടായ വൻ നാശനഷ്ടങ്ങളിൽ തങ്ങൾ ഉടൻ നഷ്ട പരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. നാളെ തന്നെ കോടതിയെ സമീപിക്കുമെന്നും ടി നസീറുദ്ദീൻ പറഞ്ഞു. മിഠായിത്തെരുവിൽ തുറന്ന കടകൾ ബിജെപി, ശബരിമല കർമ്മസമിതി പ്രവർത്തകർ എറിഞ്ഞുതകർക്കുകയായിരുന്നു. ഇനി വരുന്ന ഹർത്താലുകളുമായി സഹകരിക്കില്ല എന്ന് നേരത്തേ തന്നെ മിഠായിത്തെരുവിലെ വ്യാപാരികൾ പ്രഖ്യാപിച്ചിരുന്നു. സംഘടനാഭേദമില്ലാതെ പത്തുമണിയോടെ വ്യാപാരികൾ കടകൾ തുറന്നു. മിഠായിത്തെരുവിന് പൊലീസ് വലിയ സുരക്ഷയും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ പതിനൊന്ന് മണിയോടെ മിഠായിത്തെരുവിൽ എത്തിയ ഹർത്താൽ അനുകൂലികൾ പൊലീസ് സുരക്ഷ മറികടന്ന് മിഠായിത്തെരുവിലേക്ക് ഇരച്ചുകയറി. കടകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ച അയ്യപ്പ കർമ്മസമിതിക്കാരെ വ്യാപാരികൾ സംഘടിതമായി ചെറുത്തു. ഇതോടെ അക്രമികൾ കടകൾ എറിഞ്ഞു തകര്‍ക്കുകയായിരുന്നു. നിരവധി കടകളുടെ കണ്ണാടി ജനാലകളും ചില്ലുകളും ആക്രമണത്തിൽ തകർന്നു. മിഠായിത്തെരുവിൽ പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളും അക്രമികൾ അടിച്ചു തകർത്തു. കടകൾക്ക് സംരക്ഷണം നൽകാതിരുന്നതിനെതിരെ വ്യാപാരികൾ പൊലീസിനെതിരെയും പ്രതിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha



























