നിലപാട് കടുപ്പിച്ച് കുഞ്ചാക്കോ... ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്ന് കുഞ്ചാക്കോ ബോബന്‍

ഒരിടവേളയ്ക്ക് ശേഷം ദിലീപ് വിഷയം അമ്മയില്‍ പൊങ്ങി വരികയാണ്. ആക്രമിക്കപ്പെട്ട നടിയ്ക്ക് വേണ്ടി നടനും അമ്മ മുന്‍ എക്‌സിക്യുട്ടീവ് അംഗവുമായ കുഞ്ചാക്കോ ബോബനാണ് രംഗത്തെത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണമെന്നാണ് കുഞ്ചാക്കോ പറയുന്നത്.
നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ നടി ആക്രമിക്കപ്പെട്ടതിലെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ' അംഗങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് സംഘടനയ്ക്ക് ഇക്കാര്യത്തില്‍ ദൃഢമായ നിലപാടെടുക്കാന്‍ കഴിയാതെപോയതെന്നും കുഞ്ചാക്കോ പറഞ്ഞു.
കുറ്റാരോപിതനായ ആള്‍ നാളെ കുറ്റവിമുക്തനായാലുള്ള സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തില്‍ താരസംഘടനയ്ക്കുണ്ടായ അവധാനതക്കുറവിനെ മുന്‍ എക്‌സിക്യുട്ടീവ് അംഗംകൂടിയായ കുഞ്ചാക്കോ ബോബന്‍ വിലയിരുത്തുന്നത്. നടി ആക്രമിക്കപ്പെട്ടതിന്റെ സത്യാവസ്ഥയെക്കുറിച്ച് 'അമ്മ'യില്‍ ആര്‍ക്കും വ്യക്തമായ ധാരണയില്ല.
ഇക്കാര്യത്തില്‍ കോടതിവിധിവന്നാല്‍ സംഘടനയ്ക്ക് വ്യക്തമായ നിലപാടെടുക്കാന്‍ കഴിയും. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് അമ്മയെന്ന കാര്യത്തില്‍ സംശയമില്ല. നൂറ് നല്ല കാര്യംചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ പഴിക്കേള്‍ക്കേണ്ടി വരാമെന്നാണ് അമ്മയ്‌ക്കെതിരായ വിമര്‍ശനങ്ങളെപ്പറ്റി കുഞ്ചാക്കോ ബോബന്റെ പ്രതികരണം.
ആക്രമിക്കപ്പെട്ട നടി അമ്മയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നെങ്കില്‍ സംഘടന അതിനുള്ള സാഹചര്യമൊരുക്കണം. എന്നാല്‍ എന്ത് ചെയ്യണമെന്നത് ഓരോരുത്തരുടെയും വ്യക്തിസ്വാതന്ത്ര്യമാണെന്നും കുഞ്ചാക്കോ ബോബന്‍പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജ് വേണമെന്ന ഇരയായ നടിയുടെ ആവശ്യത്തില്‍ അനുകൂല നിലപാടുമായി ഹൈക്കോടതി നേരത്തെ രംഗത്തെത്തിയിരുന്നു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോ എന്ന് പരിശോധിക്കാന്‍ റജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിഗണിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
വിചാരണയ്ക്ക് പ്രത്യേക കോടതിയും, വനിതാജഡ്ജും വേണമെന്നാവശ്യപ്പെട്ട് ഇരയായ നടി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വനിതാ ജഡ്ജിമാര്‍ ലഭ്യമാണോയെന്ന് പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി റജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. ഇരകള്‍ക്ക് പ്രതിയുടെ മുന്നിലൂടെ കോടതിയിലെത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കോടതി വിലയിരുത്തി. നിര്‍ഭയമായി ഇരകള്‍ക്ക് മൊഴി നല്‍കാന്‍ സാധിക്കുന്നില്ല. ഇത് ഗുരുതരമായ സാഹചര്യമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് മൊഴി നല്‍കാന്‍ കോടതികളില്‍ പ്രത്യേക സംവിധാനം ഉണ്ട്.
കേരളത്തിലെ സ്ഥിതി ദയനീയമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിച്ചതായും കോടതി വിലയിരുത്തി. ഹര്‍ജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. എറണാകുളം ജില്ലയില്‍ വനിതാ ജഡ്ജിമാരില്ലെന്ന് ചൂണ്ടിക്കാട്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. സാധ്യമെങ്കില്‍ പീഡന കേസുകള്‍ വനിതാ ജഡ്ജിയുടെ കോടതിയില്‍ വിചാരണ നടത്തണമെന്ന് ക്രിമിനല്‍ നടപടി ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha






















