തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്രാ തെരേസാ ജോണിനെ തെറിപ്പിക്കാന്‍ സി.പി.എം, നടപടിയെടുത്താല്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകും, സേനയെ പിണക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു

തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ദ്ധരാത്രിയില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്രാ തെരേസാ ജോണിനെ തെറിപ്പിക്കാന്‍ സി.പി.എം. വാര്‍ത്തയില്‍ ഇടംപിടിക്കാനായിരുന്നു റെയ്‌ഡെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഡിസിപിക്കെതിരെ കടുത്ത നടപടി വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. റെയ്ഡ് നടത്താനുള്ള സാഹചര്യം അന്വേഷിക്കാന്‍ മുഖ്യമന്ത്രി എ ഡി ജി പി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ശക്തമായ നടപടി വേണമെന്ന് ജില്ലാ നേതാക്കളായ ആനാവൂരും വി.ശിവന്‍കുട്ടിയും ആവശ്യപ്പെട്ട്. കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് പരുഷമായി പെരുമാറുകയും പരിസഹിക്കുകയും ചെയ്ത എസ്.പി യതീഷ് ചന്ദ്രയെ ആദരിച്ച സര്‍ക്കാരും പാര്‍ട്ടിയുമാണ് ഈ ഇരട്ടത്താപ്പ് കാണിക്കുന്നത്.
പരിശോധന നടത്തരുതെന്ന് പല പൊലീസുകാരും ആവശ്യപ്പെട്ടെങ്കിലും ഡി.സി.പി വഴങ്ങിയില്ല. പരിശോധന നടത്തി പ്രതികളെയാരെയും പിടികൂടാനുമായില്ല. അതേസമയം പൊലീസിലെ ചിലര്‍ റെയ്ഡ് വിവരം ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുണ്ട്. പോസ്‌ക്കോക്കേസിലെ പ്രതിയെ കാണാന്‍ പൊലീസ് അനുവദിക്കാത്തതിനെ തുടര്‍ന്ന് ഈ മാസം 24ന് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനില്‍ സി.പി.എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. എന്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കണമെന്നാണ് നേതാക്കളുടെ ആവശ്യം.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കരുതെന്നും അത് സേനയുടെ മനോവീര്യം കെടുത്തരുതെന്നുമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. ഡിജിപി ലോക്‌നാഥ് ബഹ്‌റ വിശദീകരണം തേടിയതിലും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൈത്ര തെരേസ ജോണിനെ നേരിട്ട് വിളിപ്പിക്കുകയും ചെയ്തതില്‍ സേന അതൃപ്തിയുണ്ട്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും തന്നെ ആരും തടഞ്ഞില്ലെന്നും പരിശോധനയ്ക്ക് പ്രശ്‌നങ്ങളില്ലായിരുന്നെന്നും ചൈത്ര തെരേസ ജോണ്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. അതിനാല്‍ ജില്ലാ നേതൃത്വം ആവശ്യം ആവശ്യപ്പെടുന്നത് പോലെ സസ്‌പെന്‍ഷന്‍ പോലുള്ള കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന. പ്രത്യേകിച്ച് നിയമസഭ നടക്കുന്ന സാഹചര്യത്തില്‍.
നടപടിയുണ്ടായാല്‍ അത് സര്‍ക്കാരിനും പാര്‍ട്ടിക്കും തിരിച്ചടിയാകുമെന്നും പൊലീസ് സേനയെ പിണക്കേണ്ടെന്നുമാണ് സര്‍ക്കാര്‍ തീരുമാനമെന്ന് അറിയുന്നു. അതിനിടെ വി.ടി ബല്‍റാം എം.എല്‍.എ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ശബരിമല കര്‍മസമിതി ജില്ലയില്‍ അക്രമങ്ങള്‍ അഴിച്ച് വിട്ട ദിവസങ്ങളിലൊന്നും പൊലീസ് ബി.ജെ.പി, ആര്‍.എസ്.എസ് ഓഫീസുകളില്‍ പരിശോധന നടത്തിയിട്ടില്ലെന്ന് ആനാവൂര്‍ നാഗപ്പന്‍ ചൂണ്ടിക്കാട്ടി. അതേസമയം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച 26 സി.പി.എമ്മുകാരില്‍ ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളൂ. ജനാലയ്ക്ക് കല്ലെറിഞ്ഞ മനോജ് ആണ് പിടിയിലായത്. ഡി.സി.പി പരിശോധനയ്ക്ക് എത്തുമ്പോള്‍ ഓഫീസ് സെക്രട്ടറി അടക്കം വിരവിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡി.സി.പിയും പൊലീസും മുറികളെല്ലാം പരിശോധിച്ചു.
https://www.facebook.com/Malayalivartha






















