ലിഗയുടെ മരണത്തിൽ സർക്കാരിന് ചെലവായത് എട്ടര ലക്ഷം രൂപ; അനുസ്മരണ പരിപാടിയ്ക്ക് രണ്ടര ലക്ഷത്തോളം ചെലവഴിച്ചു; വിദേശ വനിതയെ കാണാതായിട്ടും കണ്ടെത്താൻ നടപടിയെടുക്കാതിരുന്ന പോലീസും സർക്കാരും ലീഗയ്ക്ക് വേണ്ടി പണം ചിലവഴിച്ചതിങ്ങനെ.......

2018 മാർച്ച് മാസം 14-ാം തിയതിയാണ് ലിഗ സ്‌ക്രോമേന്‍ എന്ന അയര്‍ലന്‍ഡുകാരിയെ കാണാതായത്. മൂന്നാഴ്ചയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലൂടെ ലിഗയുടെ സഹോദരി ഇലീസ് സ്‌ക്രോമേന്‍ പുറത്തു വിട്ട തുറന്ന കത്തിലൂടെയാണ് കേരള സമൂഹം ലിഗയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞത്. എന്നാൽ തിരോധാനത്തിന് പിന്നാലെ കോവളത്തിനും തിരുവല്ലത്തിനും ഇടയില്‍ ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും ലിഗയുടേതെന്ന് സംശയിക്കുന്ന അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേരളത്തെ ഒട്ടാകെ നടുക്കിയ വിദേശ വനിതയുടെ കൊലപാതകം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ച ചെയ്യപ്പെട്ടു. ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ച കേസിൽ സർക്കാരിനും പൂർണ്ണ വിജയം കൈവരിക്കാനായിരുന്നില്ല എന്നതാണ് യാഥാർഥ്യം.
ലിഗയുടെ തിരോധാനവുമായി ബന്ധപ്പെട്ട നടത്തിയ അന്വേഷണത്തിൽ കേരള പോലീസ് വീഴ്ച്ചവരുത്തിയെന്നുള്ള ആരോപണങ്ങൾ ഉയർന്നെങ്കിലും സർക്കാർ ലിഗയുടെ മരണ സ്മരണാർത്ഥം നിശാഗന്ധിയിൽ പരിപാടികൾ പൊടിപൊടിയ്ക്കുകയിരുന്നു. സർക്കാരിന്റെ നിർദ്ദേശാനുസരണം വിവിധ ആവശ്യങ്ങൾക്കായി വിനോദ സഞ്ചാര വകുപ്പ് അടിയന്തിര ക്രമീകരണങ്ങൾ നടത്തിയിരുന്നു. ഇതിനായി 8,11,443 രൂപ ചിലവാക്കാനുള്ള അനുമതിയും നൽകി. ഇതിൽ അഞ്ചു ലക്ഷം ലിഗയുടെ കുടുംബത്തിന് അടിയന്തിര ആശ്വാസ ധനമായും, 2,35,823 രൂപ പരിപാടി ചിലവിലേയ്ക്കായും, 59800 രൂപ വിമാന യാത്രാ ചിലവിനായും 15820 രൂപ താമസ സൗകര്യങ്ങൾക്കായും ചിലവഴിച്ചു. ലിഗയെ കണ്ടു പിടിയ്ക്കുന്നതിൽ സർക്കാരിന് പറ്റിയ വീഴ്ച്ച മൂടിവയ്ക്കാനാണ് ഇത്തരത്തിലൊരു പരിപാടിയുടെ പേര് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതെന്ന് സോഷ്യൽ മീഡിയയിലടക്കം അന്ന് ചർച്ചയായിരുന്നു. എന്തായാലും വിദേശ വനിതയ്ക്കായി ചിലവഴിച്ച തുകയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വന്നതോടെ സംഭവം വീണ്ടും ചർച്ചയായാവുകയാണ്.
മൂഡ് ഷിഫ്റ്റിംഗും സോറിയാസിസും തുടര്‍ച്ചയായ പുകവലിശീലം ഒഴിവാക്കാനുമാണ് ലിഗ എന്ന വിദേശ വനിത കേരളത്തിലെത്തുന്നത്. ഇതിനായി യോഗ, ആയുര്‍വേദ ചികിത്സകള്‍ എന്നിവ നടന്നുവരുന്നതിനിടെയാണ് ലിഗയെ കാണാതായത്. കാണാതായ ദിവസം യോഗയ്ക്ക് എത്താതിരുന്ന ഇവര്‍ സിഗരറ്റ് വാങ്ങണമെന്ന് പറഞ്ഞ് രണ്ടായിരം രൂപയുമായി പുറത്ത് നടക്കാന്‍ പോകുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പുറത്തുപോയി തിരികെയെത്തേണ്ട സമയമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് സഹോദരി ഇലീസ് സ്‌ക്രോമേനും ആശുപത്രി ജീവനക്കാരും സമീപത്തെ മരുതമ്മൂട് ജംഗ്ഷനില്‍ അന്വേഷിച്ചപ്പോള്‍ ഓട്ടോ പിടിച്ച് കോവളത്തേക്ക് പോയെന്ന് മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ കോവളത്ത് ഗ്രോവ് ബീച്ചിലാണ് ഇവരെ ഇറക്കിവിട്ടതെന്നും 800 രൂപ കൂലിയായി ലഭിച്ചെന്നും ഓട്ടോഡ്രൈവറായ ഷാജി ഇവരെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോവളത്തും പരിസര പ്രദേശങ്ങളിലും ഇലീസും ആശുപത്രി ജീവനക്കാരും തെരച്ചില്‍ നടത്തിയെങ്കിലും ലിഗയെ കണ്ടെത്താനായില്ല.
കോവളം പോലീസ് സ്‌റ്റേഷനില്‍ ലിഗയെ കാണാനില്ലെന്ന് കാണിച്ച് ഇലീസ് പരാതി നല്‍കാനെത്തിയെങ്കിലും പോത്തന്‍കോട് പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്ന് പറഞ്ഞ് അവര്‍ മടക്കി അയച്ചു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന് തോന്നിയതോടെ ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിയുമായി എത്തി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഫോണില്‍ വിളിച്ച് നിര്‍ദ്ദേശിച്ചതനുസരിച്ച് സിറ്റി പോലീസ് കമ്മിഷണറുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കമ്മിഷണര്‍ ഇവരുടെ മുന്നില്‍ വച്ചുതന്നെ ലിഗയെക്കുറിച്ച് അന്വേഷിക്കാന്‍ കോവളം പോലീസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം ലിഗയുടെ ചിത്രത്തിന്റെ 200 കോപ്പികളുമായാണ് ഇവര്‍ രണ്ടാമതും കോവളം പോലീസ് സ്‌റ്റേഷനിലെത്തിയത്. ഇതിനിടെ ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്ര്യൂ ജോര്‍ദാനും കേരളത്തിലെത്തി. പിന്നീട് ഇലീസും ആന്‍ഡ്ര്യുവും ചേര്‍ന്നായി ലിഗയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍. പലയിടങ്ങളിലും ചിത്രം പതിക്കുകയും കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു. കമ്മിഷണറുടെ നിര്‍ദ്ദേശ പ്രകാരം കോവളം പോലീസും ഷാഡോ പോലീസും ലിഗയ്ക്കായുള്ള തെരച്ചിലിന് വ്യത്യസ്ത സംഘങ്ങളെ നിയോഗിച്ചു. എന്നാല്‍ ഇവരുടെ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന് പിന്നീട് ഇലീസ് ആരോപിക്കുകയും ചെയ്തു. കോവളത്തു നിന്നും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ഇവരെ അയച്ചതും അലസതയും പോലീസിന് തിരിച്ചടിയായി. അതോടൊപ്പം ഒരാള്‍ കാണാതായാല്‍ ആദ്യത്തെ 24 മണിക്കൂറുകള്‍ തെരച്ചിലില്‍ നിര്‍ണായകമാണെന്ന അന്വേഷണത്തിന്റെ ബാലപാഠം പോലും മറന്നായിരുന്നു പോലീസിന്റെ നിഷ്‌ക്രിയത്വം.
ഒടുവില്‍ കോവളത്തിനും തിരുവല്ലത്തിനും ഇടയില്‍ ചെന്തിലാക്കരിയിലെ കണ്ടല്‍ക്കാട്ടില്‍ നിന്നും ലിഗയുടേതെന്ന് സംശയിക്കുന്ന അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന് പ്രഥമദൃഷ്ട്യാ തന്നെ ഒരുമാസത്തോളം പഴക്കമുണ്ടെന്ന് പോലീസ് ആദ്യമേ തന്നെ വ്യക്തമാക്കി. കൂടാതെ ഇത് ലിഗയുടെ തന്നെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ലിഗയുടെ സഹോദരിയും ഭര്‍ത്താവും മൃതദേഹം ലിഗയുടേത് തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
ലിഗയുടെ വസ്ത്രങ്ങളും സമീപത്തുണ്ടായിരുന്ന വിദേശ നിര്‍മ്മിത സിഗരറ്റ് കൂടും തിരച്ചറിഞ്ഞതില്‍ നിന്നായിരുന്നു അവര്‍ ഇത് ഉറപ്പിച്ചത്. എന്നാൽ പിന്നീട് നടത്തിയ ഡിഎന്‍എ പരിശോധനയിലൂടെ ഇക്കാര്യം ശാസ്ത്രീയമായും ഉറപ്പിച്ചു. ലിഗ എന്തിന്, എങ്ങനെ അധികമാരും എത്തിച്ചേരാത്ത ഈ കണ്ടല്‍ക്കാട്ടിയെത്തിയെന്നതായിരുന്നു ആദ്യം ഉയര്‍ന്ന ചോദ്യം.
എന്നാൽ ലിഗ മയക്കുമരുന്ന് ഉപയോഗിക്കുമെന്നും മയക്കുമരുന്ന് സംഘങ്ങളുടെ പ്രലോഭനത്തില്‍ വഴങ്ങി ഇവിടെയെത്തിയതാണെന്നുമാണ് പിന്നീട് വാര്‍ത്ത പരന്നത്. ലിഗ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും എന്നാല്‍ ആരെങ്കിലും സ്‌നേഹത്തോടെ പെരുമാറിയാല്‍ വിശ്വസിക്കുന്ന സ്വഭാവക്കാരിയാണെന്നും എലീസ് വെളിപ്പെടുത്തി. മയക്കുമരുന്ന് സംഘങ്ങളിലെ നാലുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണവും ആരംഭിച്ചു. ലിഗയുടെ മൃതദേഹത്തില്‍ നിന്നും ലഭിച്ച ജാക്കറ്റ് വിലകൂടിയ വിദേശനിര്‍മ്മിത ജാക്കറ്റാണെന്നും അത് വാങ്ങാനുള്ള പണം ലിഗയുടെ കൈവശമില്ലായിരുന്നെന്നുമാണ് പിന്നീട് വ്യക്തമായത്. അതോടെ സ്ഥിരമായി ജാക്കറ്റ് ധരിക്കുന്ന ഒരു യോഗ പരിശീലകനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ബലാത്സംഗം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലപ്രയോഗത്തിനിടെ ഇവരെ കഴുത്തു ഞെരിച്ചു കൊന്നതാകാമെന്നാണ് പോലീസ് സംശയിച്ചത്. അഴുകിയതിനാലും മഴയും വെയിലുമേറ്റ് കിടന്നതിനാലും ഉമിനീരിന്റെയും പുരുഷ സ്രവത്തിന്റെയും സാന്നിധ്യം മൃതദേഹത്തില്‍ നിന്നും കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ലിഗയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നത്. കൊലപാതകമാണെന്ന ലിഗയുടെ ബന്ധുക്കളുടെ സംശയം സ്ഥിരീകരിക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. തലയുടെ പിന്‍ഭാഗത്ത് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും കഴുത്തിലെ തരുണാസ്ഥികള്‍ ഒടിഞ്ഞ നിലയിലുമാണെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. തരുണാസ്ഥികള്‍ ഒടിയുന്നത് പലപ്പോഴും മരണകാരണമാകാറുണ്ട്. ഇതോടെ ബലാത്സംഗ ശ്രമത്തിനിടെ ലിഗ കൊല്ലപ്പെടുകയായിരുന്നെന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് എത്തുകയായിരുന്നു.
ഇതിനു പിന്നാലെയായിരുന്നു വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. അറസ്റ്റിലായ രണ്ടുപേർക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നും പോലീസ് വ്യക്തമാകുകയായിരുന്നു. ഗ്രോബീച്ചിൽ കണ്ടെത്തിയ വിദേശ വനിതയെ തന്ത്രപൂർവ്വം ഉമേഷും ഉദയനും ചേർന്ന് ഫൈബർ ബോട്ടിൽ വാഴമുട്ടത്തെ പൊന്തകാട്ടിലെത്തിക്കുകയും മയക്കുമരുന്നു നൽകി ശേഷം ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. രാത്രിയായപ്പോള്‍ വീണ്ടും ബലപ്രയോഗം നടത്തി. എന്നാൽ വിദേശ വനിത ബഹളം വെക്കാൻ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചുവെന്നായിരുന്നു ഇരുവരുടെയും മൊഴി. ഇതോടെ മാസങ്ങൾ നീണ്ട ദുരൂഹതകൾക്കൊടുവിൽ ശാസ്ത്രീയ തെളിവുകളുടേയും സാഹചര്യതെളിവുകളുടേയും അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയതോടെ കേരളത്തെ കോളിളക്കം സൃഷ്ടിച്ച കേസിൻറെ ചുരുളുകൾ അഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha






















