ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ ലക്ഷ്യമിട്ട യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ ദേശീയനേതാക്കളുടെ സാന്നിധ്യത്തിലും ചേരിപ്പോര്...

ലോക്‌സഭ തെരഞ്ഞെടുപ്പിന് സജ്ജമാക്കാന്‍ ലക്ഷ്യമിട്ട യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ ദേശീയനേതാക്കളുടെ സാന്നിധ്യത്തിലും ചേരിപ്പോര്. പ്രതിനിധി സമ്മേളനത്തിനകത്തും പുറത്തും പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പോരിലാണ്. സമ്മേളനത്തിലെ വിശദാംശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് പുറത്തെ പോര്. മുന്‍ ജനറല്‍ സെക്രട്ടറി ആര്‍.എസ്. രാജീവിനെ പിന്തുണക്കുന്നവരാണ് സമ്മേളന വേദിയില്‍ പോര് തുടങ്ങിയത്. ആര്‍.എസ്. രാജീവിനെ ഒതുക്കിയതിനെ ഇവര്‍ വിമര്‍ശിച്ചു. രാജീവ് അടക്കമുള്ള ഏഴ് പേരെ ഒഴിവാക്കി നേതാക്കള്‍ സെല്‍ഫിയെടുത്തത് രാജീവ് പക്ഷക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ച് വിമര്‍ശനമുന്നയിച്ചു. 50 കഴുതകള്‍ക്ക് ഏഴ് കുതിരകള്‍ ധാരാളം എന്നാണ് ഇതിന് അടിക്കുറിപ്പിട്ടിരിക്കുന്നത്. നേതാക്കള്‍ക്കും കൈകാര്യം ചെയ്യാനാവാത്തവിധം വളര്‍ന്നിരിക്കുകയാണ് ചേരിപ്പോര്.
സംസ്ഥാന പ്രസിഡന്റ് കെ.പി. പ്രകാശ്ബാബുവിെന്റ നടപടികളാണ് സംഘടന എന്ന വിധത്തില്‍ നടക്കുന്നതെന്ന രൂക്ഷ വിമര്‍ശനമായിരുന്നു പ്രവര്‍ത്തകരില്‍ ഏറെയും. സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം നില്‍ക്കെ എറണാകുളം ജില്ല പ്രസിഡന്റ് ദിനില്‍ ദിനേശ് രാജി വെച്ചതും സമ്മേളനത്തില്‍ ചര്‍ച്ചയായി. ശബരിമല വിഷയത്തില്‍ സംസ്ഥാന ബി.ജെ.പിയിലെ ചേരിപ്പോരിന് സമാനമായിരുന്നു യുവമോര്‍ച്ച സമ്മേളനത്തിലും. സെക്രട്ടേറിയറ്റ് നടയിലെ നിരാഹാരം ഗുണമുണ്ടാക്കിയില്ലെന്ന വി. മുരളീധരന്‍ പക്ഷത്തിെന്റ ആരോപണം യുവമോര്‍ച്ച ഭാരവാഹികളും പങ്കുവെച്ചു. ഇതിനിടെ പീഡനക്കേസിലെ പ്രതിയെ സമ്മേളനത്തില്‍ പ്രതിനിധിയായി പങ്കെടുപ്പിച്ചുവെന്ന ആരോപണവും പ്രതിനിധികള്‍ ഉന്നയിച്ച് രംഗത്തെത്തി. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ളവരാണ് ഇത് ദൃശ്യങ്ങളും അന്നത്തെ കേസുമുയര്‍ത്തി ആഞ്ഞടിച്ചത്. മെഡിക്കല്‍ കോഴ ആരോപണത്തില്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിയെന്ന് കണ്ടെത്തി നടപടിയെടുത്ത് സംഘടന ചുമതലകളില്‍ നിന്നും നീക്കിയ വി.വി. രാജേഷ് സമ്മേളനത്തില്‍ പങ്കെടുത്തു. യുവമോര്‍ച്ചയുടെ മുന്‍കാല ഭാരവാഹികളെ ആദരിക്കുന്ന ചടങ്ങിലാണ് രാജേഷ് പങ്കെടുത്തത്. പ്രതിനിധി സമ്മേളന നഗരിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത രാജേഷ് പ്രധാനമന്ത്രി പങ്കെടുത്ത തേക്കിന്‍കാട് മൈതാനിയിലെ വേദിക്ക് സമീപത്തേക്ക് വന്നതേയില്ല. സമ്മേളനം കഴിെഞ്ഞങ്കിലും സമൂഹമാധ്യമത്തിലെ തമ്മിലടി തുടരുകയാണ്.
ഫെയിസ്ബുക്കിലൂടെ ദിനില്‍ ദിനേശ് രാജിക്കാര്യം സ്ഥിരീകരിച്ചിരുന്നു. യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയുള്ള രാജി സംഘടനയിലെ കലാപം പൊതുച്ചര്‍ച്ചയാക്കാന്‍ ഇടയാക്കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി നിയമനമാണ് ദിനിലിന്റെ രാജിയ്ക്കിടയാക്കിയതെന്ന് അറിയുന്നു. ജില്ലാ ജനറല്‍ സെക്രട്ടറിയായി അരുണ്‍ കോടനാടിനെ ജില്ലാ പ്രസിഡന്റ് നോമിനേറ്റ് ചെയ്തിരുന്നു. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ അനുമതിയോടെയാണിതെന്നു പറയുന്നു. എന്നാല്‍ ബിജെപി ജില്ലാ നേതൃത്വത്തിന് ഈ നിയമനം സ്വീകാര്യമായില്ല. അരുണിനെ മാറ്റാന്‍ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ് ദിനിലിനു നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് രാജിവെച്ചത്.
ഫേസ് ബുക്കില്‍ രാജി പ്രഖ്യാപനം പോസ്റ്റ് ചെയ്ത ദിനിലിനെ പിന്തുണച്ചും 'കടല്‍കിഴവന്മാരായ' ജില്ല നേതാക്കള്‍ക്കെതിരെ കമന്റുകളുമായി ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ നിരന്നു. ഈ കമന്റുകള്‍ ദിനില്‍ നീക്കം ചെയ്തില്ല. ബിജെപിയുടെ സംസ്ഥാന തലത്തിലെ ഗ്രൂപ്പിസം ശക്തമാകുന്നതിന്റെ ഭാഗമായാണ് എറണാകുളത്തെ പരസ്യ പോര്.
''അധികാരഭ്രാന്ത് തലക്ക് പിടിച്ചു വ്യക്തി താല്പര്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്ന കടല്‍ കിഴവന്മാരെ അല്ല എറണാകുളം ബിജെപിക്കു വേണ്ടത്. ദിനിലിനെയും അരുണ്‍ കോടനാടിനെയും പോലെ ഉള്ള യുവരക്തങ്ങളെ ആണ്'' എന്നാണു ദിനിലിന്റെ ഫേസ് ബുക്ക് പേജില്‍ മുന്‍ യുവമോര്‍ച്ച ജില്ല പ്രസിഡന്റ് അരുണ്‍ കല്ലത്ത് എഴുതിയിരിക്കുന്നത്. പാര്‍ട്ടി ചിലരുടെ പിടിയിലായതായി പലരും എഴുതുന്നു. ' ഉത്തരം താങ്ങുന്ന പല്ലികളെ പോലുള്ള നേതൃത്വത്തിന്റെ അഹംഭാവം അവസാനിക്കണം'എന്നാണു മറ്റൊരു കമന്റ്. ബിജെപിയിലെ ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച പത്രവാര്‍ത്തകളും അണികള്‍ കമന്റായി ചേര്‍ക്കുന്നുണ്ട് .
അതിനിടെ പാര്‍ട്ടി തീരുമാനം ലംഘിച്ച് ചാനലില്‍ ചര്‍ച്ചയ്ക്ക് പോയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന സമിതി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതും വിവാദമായി. സംസ്ഥാന സമിതി അംഗം പി. കൃഷ്ണദാസ് നായരെയാണ് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള സസ്‌പെന്‍ഡ് ചെയ്തത്. ചര്‍ച്ചയ്ക്ക് പോകാന്‍ നിശ്ചയിക്കാത്തവര്‍ പോകരുതെന്ന വിലക്ക് ലംഘിച്ചതിനാണ് നടപടിയെന്നു പാര്‍ട്ടി നേതൃത്വം പറയുന്നു. ഇരുപതുപേരെ നിശ്ചയിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും പറയുന്നു. എന്നാല്‍ തന്‍ പോയത് അഭിഭാഷകന്‍ എന്ന നിലയ്ക്കാണെന്ന് കൃഷ്ണദാസിന്റെ വിശദീകരണം .നിശ്ചയിച്ചു പോകുന്നവര്‍ പലരും ആന മണ്ടത്തരങ്ങള്‍ പറഞ്ഞ് അപമാനിതരാകുന്നതിനിടയില്‍ ഇത്തരം നടപടി അനാവശ്യമാണെന്നാണ് അണികളുടെ വാദം.
"
https://www.facebook.com/Malayalivartha























