“മാസ്മരിക കാഴ്ചകളുടെ കേദാരഭൂമിയാണ് കേരളം; ഈ വർഷത്തെ അവധിക്കാലം ചിലവഴിക്കുന്നതിന് കേരളം തിരഞ്ഞെടുക്കാന്‍ വിനോദ സഞ്ചാരികളോട് സിഎന്‍എന്‍ ട്രാവലിന്റെ നിർദ്ദേശം

ഈ വർഷത്തെ അവധിക്കാലം ചിലവഴിക്കുന്നതിന് കേരളം തിരഞ്ഞെടുക്കാന്‍ വിനോദ സഞ്ചാരികളോട് സിഎന്‍എന്‍ ട്രാവലിന്റെ നിർദ്ദേശം. പ്രകൃതി ദുരന്തങ്ങളെ അതിജീവിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങിയ സ്ഥലങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായ ചാനലിന്റെ വിനോദസഞ്ചാര വിഭാഗമാണ് പട്ടിക തയാറാക്കിയത്. ദക്ഷിണേഷ്യയിൽനിന്ന് കേരളം മാത്രമാണു പട്ടികയിലുള്ളത്. ഹവായിലെ ബീച്ചുകള്‍ക്കാണ് സിഎന്‍എന്‍ തയ്യാറാക്കിയ പട്ടികയില്‍ ഒന്നാം സ്ഥാനം.
ഹൗസ്‌ബോട്ടുകളില്‍ താമസിച്ച് പ്രകൃതി സൗന്ദര്യം നുകരാന്‍ കേരളത്തിന്റെ കായല്‍പ്പരപ്പുകളില്‍ സാധിക്കുമെന്നും യുഎസ് ആസ്ഥാനമായ സിഎന്‍എന്‍ പറയുന്നു. കെട്ടുവള്ളങ്ങളിൽ താമസിച്ച് ആസ്വദിക്കാനുള്ള പ്രശാന്തസുന്ദര ഇടങ്ങളാണു കേരളത്തിലെ കായൽപരപ്പുകളെന്ന് സിഎൻഎൻ നിരീക്ഷിക്കുന്നു. ജപ്പാനിലെ ഫൂകുവൊക, സ്കോട്‌ലൻഡിലെ ഹെബ്രിഡീസ്, പെറുവിലെ ലിമ, മെക്സിക്കോയിലെ വഹാക, യുഎസിലെ ഗ്രാൻഡ് കാന്യൻ, ന്യൂയോർക്ക് സിറ്റി, സ്പേസ് കോസ്റ്റ്, ബൾഗേറിയയിലെ പ്ലൊവ്‌ഡിവ്, ഫ്രാൻസിലെ നോർമൻഡി തുടങ്ങിയ 19 ലോകപ്രശസ്ത സ്ഥലങ്ങൾക്കൊപ്പമാണു കേരളവും ഇടം പിടിച്ചത്.
പ്രളയത്തെക്കുറിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മഹാ പ്രളയത്തെ അതിജീവിച്ചാണ് കേരളം ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കേരളത്തെ 2018-ലെ കനത്ത പ്രളയം ബാധിച്ചെങ്കിലും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോട്ടം തട്ടാതെ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവളം, വര്‍ക്കല, മൂന്നാര്‍, കൊച്ചി തുടങ്ങിയ സ്ഥലങ്ങളെ പേരെടുത്തു പറയുന്നുമുണ്ട്.
ഒമാനിലെ ശര്‍ഖിയ മരുഭൂമിയില്‍ റിസോര്‍ട്ടുകളും ക്യാമ്ബുകളും ഒട്ടകയോട്ട മത്സരങ്ങളും സാന്‍ഡ് സ്‌കീയിങ്ങും ആസ്വദിക്കാം. ചെങ്കുത്തായ മലയിടുക്കുകളുെട കാഴ്ച സമ്മാനിക്കുന്ന ഹജര്‍ പര്‍വതത്തിലേക്ക് കുതിരപ്പുറത്തേറിയോ കാല്‍നടയായോ പോകാം. പുരാതന കോട്ടകളും ചന്തകളും കൊണ്ട് പ്രാധാന്യമേറിയ നിസ്വ പട്ടണം സന്ദര്‍ശിക്കാം. വിശാലമായ ആകാശപ്പരപ്പിന് താഴെ സുവര്‍ണ മണല്‍ക്കുന്നുകള്‍, ഐതിഹാസികമായ പര്‍വത നിരകള്‍, ഡോള്‍ഫിനുകളും ആമകളും നിറഞ്ഞ ജലാശയങ്ങള്‍ എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ഒമാനെ വിശേഷിപ്പിക്കുന്നത്.
നിപ്പയും പ്രളയവും മൂലം പ്രതിസന്ധിയിലായ സംസ്ഥാന ടൂറിസം മേഖലയ്ക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടൂറിസം വകുപ്പിന്റെ 2018 ജനുവരി മുതൽ നവംബർ വരെയുള്ള കണക്കുകൾ പ്രകാരം കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 7% വർധനയുണ്ട്. വിദേശസഞ്ചാരികളുടെ വരവിലുണ്ടായ കുറവ് വെറും 0.22% മാത്രം.
ഓഗസ്റ്റ് മുതൽ സഞ്ചാരികളുടെ വരവ് കുത്തനെ കുറഞ്ഞെങ്കിലും ആദ്യ മാസങ്ങളിലുണ്ടായ കുതിപ്പാണു വൻ തകർച്ചയിൽ നിന്നു കേരള ടൂറിസത്തെ താങ്ങിനിർത്തിയതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ടൂറിസം വകുപ്പിന്റെ വിവരശേഖരണം ശാസ്ത്രീയമല്ലെന്നും വൻ തിരിച്ചടിയാണു ടൂറിസം മേഖലയ്ക്കുണ്ടായതെന്നുമാണു സംരംഭകരുടെ നിലപാട്.
ജനുവരി മുതൽ ഏപ്രിൽ വരെ വിദേശസഞ്ചാരികളുടെ എണ്ണം ശരാശരി 12%, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ശരാശരി 20% എന്ന നിരക്കിൽ വർധിച്ചിരുന്നു. എന്നാൽ പിന്നീട് ഇതു കുറഞ്ഞു. പ്രളയമുണ്ടായ ഓഗസ്റ്റിൽ വിദേശ സഞ്ചാരികളുടെ വരവ് 18%, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് 12% വീതം കുറഞ്ഞു.
പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
2019ൽ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ സി.എന്‍.എന്‍ ട്രാവല്‍ പട്ടികയിൽ കേരളവും. പ്രളയം ദുരിതം വിതച്ച കേരളത്തില്‍ ടൂറിസം മേഖലയ്ക്ക് പഴയ ഉണര്‍വിലേക്ക് തിരികെ വരാനായെന്നതിന് ലഭിക്കുന്ന അംഗീകാരം കൂടിയാണ് അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ സി.എന്‍.എന്‍ തയാറാക്കിയ ഈ പട്ടികയില്‍ കേരളത്തിന് സ്ഥാനം ലഭിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്.
“മാസ്മരിക കാഴ്ചകളുടെ കേദാരഭൂമിയാണ് കേരളം. കടൽ തീരവും വർണശോഭയർന്ന സൂര്യന്റെ വിവിധഭാവങ്ങളും ഇവിടുത്തെ സംസ്‍കാരവും ഭക്ഷണവും സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഹൗസ് ബോട്ടുകളും വന്യജീവിസങ്കേതങ്ങളും നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കായലും അങ്ങിങ്ങായി നിറഞ്ഞ് നിൽക്കുന്ന പനകളും കേരളത്തിലെത്തുന്ന സഞ്ചാരികളുടെ കണ്ണിനും മനസിനും കുളിര്‍മയേകും. ഇതെല്ലാം ചേര്‍ന്ന് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി മാറ്റുന്നു.
2018-ൽ മഹാപ്രളയം കേരളത്തില്‍ ഏറെ നാശം വിതച്ചെങ്കിലും പല ടൂറിസ്റ്റ് മേഖലകളും ഈ കെടുതികളില്‍ അകപ്പെട്ടില്ല. പൂർണമായും സോളാർ കൊണ്ട് വൈദ്യുതീകരിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് സന്ദർശകരെ വരവേൽക്കുക. കൂടാതെ ഒരുകാലത്ത് പോർച്ചുഗീസ് അധീനതയിലായിരുന്ന കൊച്ചി സംസ്കാരവൈവിധ്യം നിറഞ്ഞതും സഞ്ചാരികൾക്ക് കാണുവാനും അറിയുവാനും ഒരുപാട് കാര്യങ്ങൾ ഉൾകൊള്ളുന്ന ഒരു പ്രദേശം കൂടിയാണ്. കേരളത്തിന്റെ സംസ്കാരം വിളിച്ചോതുന്ന കലാരൂപം; കഥകളി, അതിന്റെ വ്യത്യസ്തമായ വേഷവിതാനവും ഭാവാഭിനയവും കൊണ്ട് വിനോദസഞ്ചാരികളെ എന്നും വിസ്മയിപ്പിക്കുന്നു.
കേരളം മനോഹരമായ ബീച്ചുകളുടെ കാര്യത്തിലും പ്രശസ്തമാണ്, പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ പേരുകേട്ട നിരവധി ബീച്ചുകളുണ്ട്. ഛായാചിത്രങ്ങളെ വെല്ലുന്ന കോവളം ബീച്ച് സർഫിങ് പ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്, മറ്റൊരു പ്രശസ്‌ത ബീച്ചായ വർക്കല സ്വച്ഛമായി വിശ്രമിക്കാനും സമയം ചിലവഴിക്കാനും പറ്റിയ സ്ഥലം എന്ന രീതിയിൽ കേൾവി കേട്ടതാണ്.
ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരന്നു കിടക്കുന്നു കായലുകളും അവയിലൂടെ സഞ്ചരിക്കാന്‍ ഹൗസ് ബോട്ടുകളും കെട്ടുവള്ളങ്ങളും ഉപയോഗിക്കുന്നു. കാഴ്ചകൾ ഹൗസ്ബോട്ടുകളിൽ താമസിച്ചു കണ്ടു ആസ്വദിക്കാൻ സമയം കണ്ടെത്തിയാൽ ഈ യാത്ര കൂടതൽ ആനന്ദകരമാക്കാം.
സഞ്ചാരികൾ ഏറെ ആകര്‍ഷിക്കുന്ന കേരളത്തിലെ മറ്റൊരു പ്രദേശമാണ് മൂന്നാർ. തേയില തോട്ടങ്ങളും ദേശീയോദ്യാനവും പെരിയാര്‍ വന്യജീവിസങ്കേതത്തിലൂടെയുള്ള യാത്രകളുമാണ് മുന്നാറിൽ നിങ്ങളെ കാത്തിരിക്കുന്നത്.”
https://www.facebook.com/Malayalivartha























