സെൻകുമാറിനെ അകത്തിടാൻ തക്കം നോക്കി സർക്കാർ ; രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണെ അപമാനിച്ച റ്റി.പി. സെൻകുമാറിനെതിരെ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി

രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണെ അപമാനിച്ച റ്റി.പി. സെൻകുമാറിനെതിരെ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി. സെൻകുമാറിനെതിരെ ശക്തമായ വകുപ്പുകൾ ചാർത്തി കേസെടുക്കാനാണ് നീക്കം.
സി പി എം കുറെ നാളായി കാത്തിരിക്കുന്ന പേരാണ് സെൻകുമാറിന്റേത്. പാർട്ടിയുടെ കണ്ണിലെ കരടാണ് സെൻകുമാർ . റ്റിപി. ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടാണ് സെൻകുമാറിനെതിരെ പാർട്ടി തിരിഞ്ഞത്. ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ തന്നെ സെൻകുമാറിന്റെ ശനിദശ ആരംഭിച്ചിരുന്നു. പ്രഗല്ഭനായ സെൻകുമാറിനെ ഒന്നിനും കൊള്ളാത്തവനാക്കിയാണ് സിപിഎം സർവീസിൽ നിന്നും പുറത്താക്കിയത്.
സി പി എം നേതാക്കളുടെ ഫോണുകൾ സെൻകുമാർ ചേർത്തി എന്നാണ് സി പി എമ്മിന്റെ ഗുരുതര ആക്ഷേപം. കേരളത്തിൽ ഏറ്റവുമധികം ഫോൺചോർത്തലുകൾ നടന്നത് റ്റി.പി. സെൻകുമാർ ഇന്റലിജൻസ് മേധാവിയായിരുന്ന കാലത്താണെന്നാണ് സെൻകുമാറിനെതിരെയുള്ള ആരോപണം.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ദേശവിരുദ്ധ ശക്തികളുടെയും ഫോൺ ചോർത്തുന്ന പതിവ് ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ഫോൺ ചോർത്തുന്ന നടപടി അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നില്ല . തുടർന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്തും ഇതായിരുന്നു അവസ്ഥ. എന്നാൽ കേസിൽ കുരുങ്ങി ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ ചിത്രം മാറി. സെൻകുമാറായിരുന്നു ഇക്കാലത്ത് ഇന്റലിജൻസ് മേധാവി.
തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയാവുകയും തിരുവഞ്ചൂരിനെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടി തന്നെ ഫോൺ ചോർത്തൽ ആരംഭിക്കുകയും ചെയ്തു. ഒന്നോ രണ്ടോ സീറ്റിന്റെ പിൻബലത്തിൽ തുടർന്ന സർക്കാരിനെ നിലനിർത്തുക എന്ന ലക്ഷ്യം കൂടി ഉമ്മൻ ചാണ്ടിയുടെ ഫോൺ ചോർത്തലിന് പിന്നിലുണ്ടായിരുന്നു. അതിന് പിന്നിൽ സെൻകുമാറായിരുന്നു എന്നാണ് ആരോപണം.
റ്റി.പി. ചന്ദ്രശേഖരൻ വധക്കേസിൽ സിപിഎം നേതാക്കൾക്കുള്ള പങ്ക് വെളിപ്പെട്ടത് ഫോൺ ചോർത്തൽ വഴിയാണെന്നത് പരസ്യമായ രഹസ്യമാണ്. ഒരു പ്രാദേശിക നേതാവ് ആയിരുന്ന റ്റി.പി യുടെ കൊലപാതകം കേരളത്തിൽ കത്തി കയറിയത് അതിലെ രാഷ്ട്രീയ ബന്ധം ആദ്യം മനസിലായതു കൊണ്ടു തന്നെയാണ്. കൊലപാതകം നടന്ന രാത്രി തന്നെ ഇതിൽ സി പി എമ്മിന്റെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നു മന്ത്രിമാർ മനസിലാക്കി. അത് രാത്രി തന്നെ ചോർത്തി കിട്ടിയ ഫോൺ വഴിയാണെന്ന് അന്ന് സർവീസിലുണ്ടായിരുന്നവർ പറയും. കേരളത്തിലെ ഏറെ പ്രധാനപ്പെട്ട നേതാവിന് റ്റി.പി. വധവുമായി ബന്ധമുണ്ടെന്നതിന്റെ തെളിവ് സെൻകുമാറിന്റെ കൈയിൽ ഉണ്ടെന്ന് അക്കാലത്ത് പറഞ്ഞു കേട്ടിരുന്നു. അക്കാരണത്താലാണ് സെൻകുമാർ പിണറായിക്ക് അനഭിമതായതെന്നും പ്രചരണം അക്കാലത്ത് ഉണ്ടായിരുന്നു.
ഇപ്പോൾ റ്റി പി. കേസിലെ പ്രതി പി.കെ. കുഞ്ഞനന്തന്റെ ശിക്ഷ മരവിപ്പിക്കണം എന്ന ആവശ്യം ഉയരുമ്പോൾ ഫോൺ ചോർത്തൽ വീണ്ടും ശ്രദധാകേന്ദ്രമാകുന്നു. പി.കെ. കുഞ്ഞനന്തന്റെ ഉൾപ്പെടെയുള്ള പങ്ക് റ്റി.പി. കേസിൽ വെളിപ്പെട്ടത് ഫോൺ ചോർത്തിലിന്റെ സഹായത്താലാണ്. സെൻകുമാറിന് പണി കൊടുത്താൽ അത് പഴയ പണിക്കുള്ള പ്രതികാരമായി മാറുമെന്ന് സി പി എം കരുതുന്നു.
അഴിമതി കേസിൽ കുരുക്കി ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ ഉന്നതനായ ഒരു മന്ത്രിയെ രാജിവയ്പ്പിച്ച വിവാദത്തിന് പിന്നിലും ഫോൺ ചോർത്തൽ ആരോപണം നിഴലിക്കുന്നുണ്ട്. ആടി നിന്ന മന്ത്രിസഭയെ മന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും ചേർന്ന് അട്ടിമറിക്കാൻ ശ്രമിച്ചതാണ് അഴിമതി ആരോപണത്തിന് കാരണമായതെന്ന് പറയപ്പെടുന്നു. മന്ത്രിയുടെയും അദ്ദേഹത്തിന് വേണ്ടപ്പെട്ടവരുടെയും ഫോണുകൾ അക്കാലത്ത് വ്യാപകമായി ചോർത്തിയിരുന്നുവെന്നാണ് ആരോപണം. സെൻകുമാറിനെയാണ് ആ മന്ത്രിയും സംശയിച്ചത്.അതായത് സെൻകുമാറിനെതിരായ നടപടിയിൽ കേരളം ഒറ്റക്കെട്ടായി നിൽക്കും. അതിന് ഭരണ, പ്രതിപക്ഷ ഭേദം കാണില്ല.
രമേശ് ചെന്നിത്തലയും ജി. സുകുമാരൻ നായരും തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി അക്കാലത്ത് ആരോപണം ഉന്നയിച്ചു.ചെന്നിത്തലയെയും മാണിയെയും കുഞ്ഞാലിക്കുട്ടിയെയും ചാണ്ടിക്ക് ഭയമായിരുന്നു. അതാണ് ഇവരുടെ ഫോണുകൾ ചോർത്താനുള്ള പ്രധാന കാരണം. സുകുമാരൻ നായരും ചെന്നിത്തലയും ചേർന്ന് തന്നെ അട്ടിമറിക്കുമെന്ന് ഉമ്മൻ ചാണ്ടി അവസാനം വരെയും കരുതി. അതിൽ നിന്ന് ഒരു മുൻകരുതലായാണ് അദ്ദേഹം ഫോൺ ചോർത്തിയിരുന്നത്.
സോളാർ ആരോപണ വേളയിലും വ്യാപകമായി ഫോൺ ചോർത്തിയിരുന്നു. മല്ലേലിൽ ശ്രീധരൻ നായരെ രംഗത്ത് ഇറക്കിയത് ചെന്നിത്തലയാണെന്ന പ്രചരണമുണ്ടായ സമയത്തായിരുന്നു വ്യാപക ഫോൺ ചോർത്തൽ. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഇക്കാലത്ത് ഫോൺ ചോർത്തിയിരുന്നതെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഇതെല്ലാം സെൻകുമാറിന്റെ തലയിൽ വന്ന് പതിക്കുകയായിരുന്നു. പഴയ ശക്തികളെല്ലാം ഉയർന്നെഴുന്നേറ്റ് സെൻകുമാറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ.
https://www.facebook.com/Malayalivartha























