കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകരാൻ രാഹുലിന്റെ വരവുകൊണ്ടാകും എന്ന് വിലയിരുത്തൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നാളെ കേരളത്തിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂട് പകരാൻ രാഹുലിന്റെ വരവുകൊണ്ടാകും എന്നാണ് വിലയിരുത്തൽ. രാഹുലിന്‍റെ വരവോടെ, പ്രചാരണത്തിന് ഒദ്യോഗിക തുടക്കമിടാനാണ് യു ഡി എഫ് തീരുമാനം. ശബരിമല വിഷയം അടക്കം , പ്രധാനമന്ത്രിയുടെ വിമർശനങ്ങൾക്ക് രാഹുൽ മറുപടി നൽകും എന്ന പ്രതീക്ഷയിലാണ് അണികൾ.
നാളെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് രാഹുൽ ഗാന്ധി കൊച്ചിയിൽ എത്തുന്നത്. വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ നടക്കുന്ന നേതൃ സംഗമം വൻ വിജയമാക്കാനാണ് കോൺഗ്രസ് തീരുമാനം. ബൂത്ത് തലം മുതൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെയാണ് പൊതുസമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നത്.
രണ്ടാഴ്ചയ്ക്കിടയിൽ പ്രധാനമന്ത്രി കേരളത്തിൽ രണ്ട് തവണ എത്തി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. ശബരിമല വിഷയത്തിൽ കോൺഗ്രസ്സിന് പത്തനംതിട്ടയിൽ ഒരു നിലപാടും പാർലമെന്‍റിൽ മറ്റൊരു നിലപാടുമാണെന്നാണ് പ്രധാനമന്ത്രിയുടെ പരിഹാസം. ഈ പരിഹാസത്തിന് മറുപടി നൽകിയാകും രാഹുലും പ്രചരണത്തിന് ചൂട് പിടിപ്പിക്കുക. ശബരിമല വിഷയത്തിൽ സർക്കാറിനെതിരായ വികാരം യു ഡി എഫിന് നേട്ടമാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. യു ഡി എഫ് നേതാക്കളെയും രാഹുൽ ഗാന്ധി പ്രത്യേകം കാണുന്നുണ്ട്. രാഹുലിന്‍റെ വരവോടെ കേരളത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചർച്ചയും വേഗത്തിലാകും.
സംസ്ഥാനത്തെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരും വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന മഹാ സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യമായിട്ടാണ് ഭാരവാഹികളുടെ ഇത്രയും വലിയ സമ്മേളനം കേരളത്തില്‍ നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ബൂത്ത് തല ഭാരവാഹികളോട് രാഹുല്‍ ഗാന്ധി നേരിട്ട് സംവദിക്കും. താഴേ തട്ടിലുള്ള പ്രവര്‍ത്തകരെ തിരഞ്ഞെടുപ്പിന് ഒരുക്കുകയാണ് രാഹുല്‍ ഗാന്ധിയുടെ വരവിന്റെ ഉദ്ദേശം.
24970 ബൂത്ത് പ്രസിഡന്റുമാരും അത്ര തന്നെ വനിതാ വൈസ് പ്രസിഡന്റുമാരുമാണുള്ളത്. ഇവരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. കെപിസിസി അധ്യക്ഷന്‍ നടത്തുന്ന കേരള യാത്ര പൂര്‍ത്തിയാകുന്നത് ഫെബ്രുവരി അവസാനമാണ്. ഇതിന് മുമ്പ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാകും. സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുകയും ചെയ്യും. സംഘടനാ തലത്തില്‍ അഴിച്ചുപണി ആവശ്യമാണെന്ന് നേരത്തെ അഭിപ്രായം ഉയര്‍ന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കാറുണ്ടെങ്കിലും അദ്ദേഹത്തെ വെറുക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മോദി എന്നോട് ഒരുതരത്തിലും യോജിക്കുന്നില്ലെന്ന് എനിക്കറിയാം. ഞാൻ തിരിച്ചും. അദ്ദേഹവുമായി ഞാൻ ഏറ്റുമുട്ടും. വീണ്ടും പ്രധാനമന്ത്രിയാകാതിരിക്കാൻ ശ്രമിക്കും. പക്ഷേ അദ്ദേഹത്തെ ഒരിക്കലും വെറുക്കില്ല. അഭിപ്രായം പറയുന്നതിനുള്ള എല്ലാ സ്വാതന്ത്ര്യവും അദ്ദേഹത്തിനു നൽകുമെന്നും രാഹുൽ പറഞ്ഞു. തനിക്കെതിരെ ആഞ്ഞടിക്കുന്ന ഓരോ പ്രാവശ്യവും മോദിയെ കെട്ടിപ്പിടിക്കാൻ തോന്നുമെന്നും രാഹുൽ കഴിഞ്ഞ ദിവസം കൂട്ടിച്ചേർത്തു.
മോദിക്ക് കോൺഗ്രസ് പാർട്ടിയോടു വിദ്വേഷമാണെന്നു തനിക്കറിയാം. എന്നാൽ അദ്ദേഹത്തോട് ഞങ്ങള്‍ക്കു ദേഷ്യമില്ല. അങ്ങനെയാണു ഞങ്ങളുടെ രൂപകൽപന. ജനങ്ങളെ വെറുക്കാറില്ലെന്നും രാഹുൽ പറയുന്നു. കഴിഞ്ഞ ജൂലൈയിൽ ലോക്സഭ നടപടികൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി കെട്ടിപ്പിടിച്ചിരുന്നു. ബിജെപിയിൽനിന്നും ആർഎസ്എസിൽനിന്നും ഏറ്റുവാങ്ങേണ്ടിവന്ന അധിക്ഷേപങ്ങളാണ് എനിക്ക് സംഭവിച്ച നല്ല കാര്യങ്ങളിലൊന്ന്. അവർക്ക് എനിക്ക് നൽകാനുള്ള വലിയ സമ്മാനം അതാണെന്നും രാഹുൽ പറയുന്നു. മോദി സർക്കാരിന്റെ കീഴിലുള്ള മന്ത്രാലയങ്ങൾ നിയന്ത്രിക്കുന്നത് ആർഎസ്എസ് ആണെന്നും രാഹുൽ ആരോപിച്ചു.
https://www.facebook.com/Malayalivartha























