മുസ്‌ലിം വ്യക്തിനിയമം: ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ വിശദീകരണ വിജ്ഞാപനമിറക്കി

മുസ്‌ലിം വ്യക്തിനിയമ ചട്ടങ്ങളിലെ വിവാദ നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിശദീകരണ വിജ്ഞാപനമിറക്കി. മുസ്‌ലിംകള്‍ക്ക് ശരീഅത്ത് നിയമങ്ങള്‍ ബാധകമാകുന്നതിന് പ്രത്യേകമായ ഡിക്ലറേഷന്‍ (സമ്മതപത്രം) ആവശ്യമില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
1937-ലെ മുസ്‌ലിം വ്യക്തിനിയമ ആക്ടിന് ഹൈകോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ചട്ടങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായത്. കഴിഞ്ഞ ഡിസംബര്‍ 22-ന് പുറത്തിറക്കിയ അസാധാരണ ഗസറ്റിലാണ് മുസ്‌ലിം വ്യക്തിനിയമത്തിന് (ശരീഅത്ത്) ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തത്. ഇതിന്‍പ്രകാരം ശരീഅത്ത് ബാധമാകുന്നതിന് ഓരോ വിശ്വാസിയും മുസ്‌ലിമാണെന്നുള്ള സത്യവാങ്മൂലം, രേഖകള്‍ സഹിതം സമര്‍പ്പിക്കുകയും ഒപ്പം മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാന്‍ താല്‍പര്യപ്പെടുന്നതായ സമ്മതപത്രവും വേണമെന്ന് നിര്‍ദേശിച്ചിരുന്നു.
മുസ്‌ലിമെന്ന നിലയില്‍ വ്യക്തിനിയമം ബാധകമായവര്‍ക്കും സത്യവാങ്മൂലം നല്‍കേണ്ട അവസ്ഥ ഇതുമൂലം വന്നുചേരുമായിരുന്നു. മുസ്‌ലിമാണെന്ന് തെളിയിക്കാന്‍ മഹല്ല് കമ്മിറ്റിയുടെ സര്‍ട്ടിഫിക്കറ്റും റവന്യൂ വകുപ്പില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം തഹസില്‍ദാര്‍മാര്‍ക്ക് അപേക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. സത്യവാങ്മൂലവും വ്യവസ്ഥകളും മുസ്‌ലിം സമുദായത്തില്‍ വലിയ വിവാദത്തിന് കാരണമാകുമെന്നതിനാലാണ് ചട്ടങ്ങള്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാര്‍ തയാറായത്.
ഭേദഗതി ആവശ്യപ്പെട്ട് മുസ്‌ലിം മത-രാഷ്ട്രീയ സംഘടനകള്‍ രംഗത്തിറങ്ങിയിരുന്നു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമയും ജമാഅത്തെ ഇസ്‌ലാമിയും ഈ ആവശ്യം ഉന്നയിച്ച് വകുപ്പ് മന്ത്രി കെ.ടി. ജലീലുമായി സംസാരിക്കുകയും ഭേദഗതി നിര്‍ദേശിച്ച് കത്ത് നല്‍കുകയും ചെയ്തു.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി എന്നിവരുടെ നേതൃത്വത്തിലുള്ള നിവേദക സംഘമാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിമാരായ എന്‍.എം. അബ്ദുറഹിമാന്‍, പി.പി. അബ്ദുറഹിമാന്‍ പെരിങ്ങാടി എന്നിവരും തിരുവനന്തപുരത്ത് എത്തി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംലീഗ് നേതൃത്വവും ചട്ടങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശങ്ങള്‍ അടങ്ങിയ നിവേദനം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള പഴുതുകള്‍ അടച്ചുകൊണ്ടാണ് വിശദീകരണ വിജ്ഞാപനം ഇറക്കിയതെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. 1937-ലെ മുസ്‌ലിം പേഴ്‌സനല്‍ ലോ അപ്ലിക്കേഷന്‍ ആക്ട് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ജീവനാംശം, രക്ഷാകര്‍തൃത്വം, വഖഫ്, വസീയത്ത് തുടങ്ങിയ കാര്യങ്ങളില്‍ ശരീഅത്ത് നിയമമാണ് ബാധകമാകേണ്ടതെന്ന് ആക്ടില്‍ രണ്ടാം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ രണ്ടാം വകുപ്പില്‍ പ്രതിപാദിച്ചിട്ടുള്ള വിഷയങ്ങളില്‍ മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ശരീഅത്ത് ബാധകമാകുന്നതിന് പ്രത്യേകമായ മറ്റൊരു ഡിക്ലറേഷന്‍ ആവശ്യമില്ലെന്ന് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്.
ചട്ടങ്ങളില്‍ അവ്യക്തത വേണ്ടെന്ന നിലക്കാണ് വിശദീകരണ വിജ്ഞാപനമിറക്കിയതെന്നും മുസ്‌ലിം സമുദായത്തിന്റെ പൊതുതാല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ജലീല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























